ഇലക്ട്രോണിക്‌സ് എന്‍ജിനിയര്‍ ജ്വല്ലറി മോഷണത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍...
കേരളത്തിലെ പ്രധാനമായ ഒരു കേസും അതിലെ പ്രതിയും വിദഗ്ധമായി പിടിക്കപ്പെട്ട സംഭവം ഏറെ ശ്രദ്ധനേടിയതാണ്.
രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ വിദേശത്ത് ഇലക്ട്രോണിക്‌സ് എന്‍ജിനിയറായി ജോലി ചെയ്ത ആളാണ് മനോജ്. സുഹൃത്തുക്കള്‍ കുറവ്.എന്നാല്‍ ഉള്ള സുഹൃത്തുക്കളില്‍ ആരെങ്കിലും കടം ചോദിച്ചാല്‍ എത്ര പണം നല്‍കാനും തയാറാണ്. ഈ ശീലം അയാളെ കടക്കെണിയില്‍ എത്തിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് പലരില്‍ നിന്നും അയാള്‍ കടം വാങ്ങാന്‍ തുടങ്ങി. കടം നല്‍കിയവര്‍ പണം തിരികെ ചോദിച്ചപ്പോള്‍ നിര്‍വാഹമില്ലാതെ ശാന്തന്‍പാറയിലെ ഒരു എസ്റ്റേറ്റിലേക്ക് താമസം മാറി. അവിടെ ചെറിയ ജോലികളൊക്കെ ചെയ്തു. ഗ്രാമവാസികളുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ ഇയാള്‍ക്കായി.
കുറഞ്ഞ സമയത്തിനകം ഇയാള്‍ പ്രദേശവാസികളുടെ യജമാനനായി മാറി. അവിടെയുള്ള ഒരു ചെറുപ്പക്കാരനുമായി ചേര്‍ന്ന് സാമ്പത്തികബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. അങ്ങനെ ജ്വല്ലറിയില്‍ മോഷണം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നു.മോട്ടോര്‍ബൈക്ക് ഏത് സാഹചര്യത്തിലും അനായാസേന ഓടിക്കാന്‍ കഴിവുള്ള തനിക്ക് അത്തരത്തിലുള്ള ഓപ്പറേഷനാകും നല്ലതെന്ന് മനോജ് മനസിലാക്കി.
കായികബലവും ആരോഗ്യവുമുള്ള ഗ്രാമവാസിയായ ആ ചെറുപ്പക്കാരനെ കൂടെക്കൂട്ടി. പ്രദേശത്തുനിന്ന് ഒരു നാടന്‍തോക്കും സംഘടിപ്പിച്ചു. തുടര്‍ന്ന് അനുയോജ്യമായ ജ്വല്ലറി കണ്ടെത്തുന്നതിനായി ആ ചെറുപ്പക്കാരനെയും കൂട്ടി കോട്ടയത്തെത്തി. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളായിരുന്നു ആദ്യം നോക്കിയത്.
ഒടുവിലാണ് മോഷണത്തിനായി കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറി തെരഞ്ഞെടുത്തത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപ്പെടാനുള്ള റോഡ് മാര്‍ഗത്തെക്കുറിച്ചും വിശദമായി പഠിച്ചു. ജ്വല്ലറിയുടെ അടുത്തുനിന്നും ഏതു ഭാഗത്തേക്കും യാത്ര ചെയ്യാമെന്നതും നേട്ടമായി. ഒരാഴ്ചക്കാലം ഇരുവരും റോഡരുകില്‍ നിന്ന് അതുവഴി പോകുന്ന സ്ഥിര സ്വഭാവമുള്ളവരെ നിരീക്ഷിച്ചു.
ഒരു പോലീസ് വാഹനം പോയതിനുശേഷം എത്ര സമയം കഴിഞ്ഞിട്ടാണ് അടുത്ത പോലീസ് സംഘം അതുവഴി പോകുന്നതെന്ന് വിശദമായി നിരീക്ഷിച്ചു. തോക്കിലേക്കുള്ള തിരകളും സംഘടിപ്പിച്ചു. ഇത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ശാന്തന്‍പാറയിലേക്ക് പോകുംവഴി ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി നടക്കുന്ന വീട്ടില്‍ പടക്കം പൊട്ടുന്നതുകേട്ട് അവിടെ റോഡരുകില്‍ വണ്ടിനിര്‍ത്തി. എന്നിട്ട് ആകാശത്തേക്ക് ഒരു പ്രാവശ്യം വെടി വച്ചു തോക്ക് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് മോഷണം നടത്തുന്നതിനായുള്ള തീയതി നിശ്ചയിച്ചു.
കൃത്യദിവസം ജ്വല്ലറിക്കു മുന്നില്‍ ബൈക്കില്‍ മനോജ് കാത്തുനിന്നു. സഹായിയായ ചെറുപ്പക്കാരനെ സ്വര്‍ണക്കടയിലേക്ക് അയച്ചു. മുഖം മറച്ചു ചെല്ലുന്ന ആള്‍ താഴേക്ക് രണ്ടു വെടിവയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ചെറുപ്പക്കാരന്‍ ജ്വല്ലറിയില്‍ ചെന്ന് അവിടെയുള്ളവരെ കണ്ടപ്പോള്‍ ഒരു നിമിഷം പരിഭ്രമിച്ച് അന്ധാളിച്ചു നിന്നു. പുറത്തു കാത്തു നിന്ന മനോജിന് അകത്ത് എന്താണ് നടക്കുന്നതെന്ന് സംശയം തോന്നി. എങ്കിലും ചെറുപ്പക്കാരന്‍ ധൈര്യത്തോടെ രണ്ടു റൗണ്ട് താഴേക്ക് വെടിയുതിര്‍ത്തു. സ്വര്‍ണക്കടയിലുണ്ടായിരുന്നവര്‍ പരിഭ്രമിച്ച് നാലുപാടും ഓടുന്നതിനിടെ റോഡിന്റെ എതിര്‍വശത്ത് നിന്നിരുന്ന മനോജ് കടയിലേക്ക് ചാടിക്കയറി സ്വര്‍ണം മോഷ്ടിച്ച് ബിഗ്‌ഷോപ്പറിലാക്കി പുറത്തിറങ്ങി.
തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്ത് വച്ചിരുന്ന ബൈക്കില്‍ ഇരുവരും തിരുനക്കര ഭാഗത്തേക്ക് പോയി. ഗാന്ധിസ്‌ക്വയറിന് അടുത്തെത്തിയപ്പോള്‍ ജനങ്ങള്‍ റോഡില്‍ ചെറിയൊരു പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് ആകാശത്തേക്ക് ഒരുതവണ വെടിയുതിര്‍ത്തത്. ഇതോടെ ജനങ്ങളും ഭയചകിതരായി പിന്‍മാറി.
തിരുനക്കരയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നാഗമ്പടം പാലത്തിന്റെ മുകളിലൂടെ പോകാനായിരുന്നു ആദ്യ പ്ലാന്‍. നാഗമ്പടം പാലത്തിനടുത്തായി ചതുപ്പു പിടിച്ച ചെറിയ തോടുകള്‍ ഉണ്ടായിരുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ ഈ തോട്ടിലേക്ക് തള്ളിയിട്ട് ബൈക്കുമായി പോകാനായിരുന്നു മനോജ് ശ്രമിച്ചത്. ഏതു സാഹചര്യത്തിലും കഴിയാനുള്ള കെല്‍പുളളവനായിരുന്നു കര്‍ഷകത്തൊഴിലാളിയായ ആ ചെറുപ്പക്കാരന്‍.
സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം പിന്നീട് അയാളെ തിരിച്ചുകൊണ്ടു പോകാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ആ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടായതിനാല്‍ ശ്രമം ഉപേക്ഷിച്ച് ചുങ്കം റോഡിലേക്ക് പോകേണ്ടിവന്നു. അതോടെ കുമരകത്തേക്ക് പോകുകയായിരുന്ന ബസില്‍ കൂട്ടാളിയായ ചെറുപ്പക്കാരനെ കയറ്റിവിട്ട് മനോജ് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. ഒരിക്കലും പോലീസിന്റെകണ്ണില്‍ പെടില്ലെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു.
അത് 2011 ജൂലൈ ഏഴാം തീയതി ആയിരുന്നു. അന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എസ്‌ഐയായിരുന്നു, ഇപ്പോള്‍ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ ആയ പി.ആര്‍ സന്തോഷ്. രാവിലെ 11 മണിയായിക്കാണും. കോട്ടയം പട്ടണത്തിന് സമീപമുള്ള ഒരു സ്‌കൂളില്‍ വിദ്യാര്‍ഥി സംഘട്ടനമുണ്ടായിട്ട് ഏതാനും കുട്ടികളെ കോട്ടയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം വന്നു.
ഉടന്‍ തന്നെ എസ്‌ഐയും സംഘവും അവിടേയ്ക്ക് പുറപ്പെട്ടു. സ്റ്റേഷനില്‍ രാവിലത്തെ സമയം ഏറെ തിരക്കുള്ളതായിരിക്കും. അതുകൊണ്ടുതന്നെ പത്തു മണിക്കുശേഷമൊന്നും നഗരത്തിലൂടെ ഇങ്ങനെ പട്രോളിംഗ് നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു മനസില്‍ ഓര്‍ത്തുകൊണ്ടായിരുന്നു എസ്‌ഐ ജീപ്പില്‍ ഇരുന്നത്.
ജീപ്പ് ആശുപത്രിവളപ്പില്‍ നിര്‍ത്തി എസ്‌ഐ വിദ്യാര്‍ഥികളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം നില്‍ക്കുന്ന സ്ഥലത്തുനിന്ന് നൂറു മീറ്റര്‍ അകലെ സെന്‍ട്രല്‍ ജംഗ്ഷനിലുള്ള കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ ഒരു വെടിവയ്പ്പ് നടന്നു. സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുണ്ടായിരുന്നതിനാല്‍ പോലീസ് സംഘം അങ്ങോട്ടു പാഞ്ഞു. എസ്പി അടക്കമുള്ള പോലീസ് സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
എസ്‌ഐയുടെ ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോള്‍ പെട്ടെന്ന് റോഡില്‍ ബ്ലോക്ക് രൂപപ്പെട്ടു. അല്‍പസമയം കൂടിയെടുത്ത് ജീപ്പ് കുന്നത്തുകളത്തില്‍ ജ്വല്ലറിക്കു മുന്നില്‍ എത്തിയപ്പോള്‍ രണ്ടു യുവാക്കള്‍ ജ്വല്ലറിയില്‍ വെടിവയ്പ് നടത്തിയശേഷം സ്വര്‍ണം മോഷ്ടിച്ച് വെള്ള അപ്പാച്ചെ ബൈക്കില്‍ മുന്നോട്ടു പോയതായി അറിഞ്ഞു. എന്നാല്‍, അവര്‍ തിരുനക്കര മൈതാനത്തിനടുത്ത് എത്തിയപ്പോള്‍ ജനം ചെറുതായി പ്രതിരോധം സൃഷ്ടിച്ചതോടെ അവര്‍ വീണ്ടും ആകാശത്തേക്ക് വെടിവയ്പ് നടത്തി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍തന്നെ എസ്പി, ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി നഗരത്തിലെ ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്താനായി പോലീസ് സംഘത്തെ നിയോഗിച്ചു. കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലും വരെ പോലീസ് നിലയുറപ്പിച്ചു.
എല്ലാ സ്ഥലങ്ങളിലും പോലീസ് സംഘം പരിശോധന തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ കോട്ടയത്തു നിന്ന് കുമരകത്തേക്കു പോയ ബസിലെ യാത്രക്കാരനായ ഒരു വിദ്യാര്‍ഥിയുടെ നിരീക്ഷണപാടവമാണ് നിര്‍ണായകമായ ഒരു തെളിവിലേക്ക് എത്തിക്കുന്നത്. യാത്രയിലുടനീളം എല്ലായിടത്തും പോലീസിനെ കണ്ടാണ് വിദ്യാര്‍ഥി കുമരകത്ത് ബസ് ഇറങ്ങിയത്. ബസ് സ്റ്റോപ്പില്‍ കണ്ട പോലീസുകാരനോട് കാര്യമെന്താണെന്ന് അന്വേഷിച്ചു. കോട്ടയത്ത് വെടിവയ്പ് നടത്തി സ്വര്‍ണം കവര്‍ന്ന് രണ്ടു ചെറുപ്പക്കാര്‍ വെള്ള അപ്പാച്ചെ ബൈക്കില്‍ രക്ഷപ്പെട്ട വിവരം പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ബൈക്കുകളോട് പ്രത്യേക ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ഏതു ബൈക്കും ശ്രദ്ധിക്കും. ഓടിക്കുന്ന ആളെയും അയാളുടെ സ്‌റ്റൈലുമൊക്കെ പെട്ടെന്ന് മനസില്‍ പതിയും. പോലീസുകാരന്റെ മറുപടി കേട്ട് വിദ്യാര്‍ഥി പറഞ്ഞു. താന്‍ കയറിയ ബസിനു പിന്നില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു ചെറുപ്പക്കാര്‍ വെള്ള അപ്പാച്ചെ ബൈക്കില്‍ വന്നെന്നും അതിലൊരാള്‍ ആ ബസിന്റെ പുറകിലെ സീറ്റില്‍ ഉണ്ടെന്നും മറ്റേ ആള്‍ ചുങ്കം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയിയെന്നും അറിയിച്ചു.
ഈ സന്ദേശം ഉടന്‍തന്നെ വയര്‍ലെസിലൂടെ എല്ലായിടത്തേക്കും പാഞ്ഞു. വിവരം നല്‍കിയ വിദ്യാര്‍ഥിയുമായി പോലീസ് സംഘം ഓള്‍ട്ടോ കാറില്‍ ബസിനു പുറകേ കുതിച്ചു. ബസ് കുമരകം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ അവിടെ കാത്തുനിന്ന പോലീസ് സംഘം ബസ് തടഞ്ഞു. പുറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന തമിഴ് വംശജനായ ചെറുപ്പക്കാരനോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
പോലീസ് പിന്‍മാറില്ലെന്നു മനസിലാക്കിയ അയാള്‍ കൈയിലിരുന്ന ബിഗ്‌ഷോപ്പറുമായി പോലീസ് സംഘത്തിനൊപ്പം കുമരകം പോലീസ് സ്റ്റേഷനിലേക്കെത്തി. കൂടെ ഉണ്ടായിരുന്ന ആള്‍ എറണാകുളം സ്വദേശി മനോജ് സേവ്യറാണെന്നും അത് തന്റെ ബോസ് ആണെന്നും ചെറുപ്പക്കാരന്‍ അറിയിച്ചു. സാമാന്യം ആരോഗ്യമുളള ആ ചെറുപ്പക്കാരന്റെ കൈയിലുണ്ടായ ബിഗ്‌ഷോപ്പറില്‍ സ്വര്‍ണം ആയിരുന്നു. ജ്വല്ലറിയില്‍ വെടിവയ്പ്പ് നടത്തി മോഷ്ടിച്ചതാണ് ഇതെന്ന് അയാള്‍ സമ്മതിച്ചു.
മനോജിനെ പിടികൂടാനായി പോലീസ് സംഘം ഉടന്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. നേരത്തെ പിടിയിലായ ചെറുപ്പക്കാരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ പെട്ടെന്ന് അറസ്റ്റു ചെയ്യാനായി. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
കസ്റ്റഡിയില്‍ വച്ച് ചോദ്യം ചോദ്യം ചെയ്യുന്നതിനിടെ അയാള്‍ പറഞ്ഞു, സാറെ, എനിക്ക് ഈ ഏഴു കിലോ സ്വര്‍ണമൊന്നുംവേണ്ട. എന്റെ ബാധ്യത തീര്‍ക്കാനുള്ള അഞ്ചു കിലോ സ്വര്‍ണം മാത്രം എടുത്ത് ബാക്കിയുള്ള രണ്ടു കിലോ ഞാന്‍ ഉടമയ്ക്ക് കൊറിയര്‍ ചെയ്തുകൊടുക്കുമായിരുന്നു.' കോട്ടയത്തെ ജ്വല്ലറി കവര്‍ച്ചാക്കേസില്‍ ഇയാളെ 15 വര്‍ഷം കഠിന തടവിന് കോട്ടയം സെഷന്‍സ് കോടതി ശിക്ഷിച്ചു.
https://www.facebook.com/Malayalivartha