അർധരാത്രി മുതൽ പുലരും വരെ ആറു മണിക്കൂർ നീണ്ട പ്രയത്നം! ഒടുവിൽ ഒരുകയ്യിൽ വടം കെട്ടി മുറുക്കി മറു കൈയിൽ പത്തി വിടർത്തിയ മൂർഖനുമായി വാവ സുരേഷ് ..ഇത് ജീവൻ മരണ പോരാട്ടം

അർധരാത്രി മുതൽ പുലരും വരെ നീണ്ട പ്രയത്നം വെറുതെ ആയില്ല ...ഒടുവിൽ വാവ സുരേഷ് പത്തി വിടർത്തിയാടിയ മൂർഖനെ കയ്യിലെടുത്തപ്പോൾ കണ്ട് നിന്നവർക്ക് ആശ്വാസം ..
എരുമേലിക്കടുത്ത് വാഴക്കാല മണക്കുന്നേൽ അപ്പച്ചന്റെ പുരയിടത്തിലാണ് മൂർഖൻ പാമ്പ് എത്തിയത്.. അയൽവാസി പഴയതാവളം ഫൈസലാണ് തന്റെ വീടിന്റെ രണ്ടാം നിലയിൽ നിൽക്കുമ്പോൾ സമീപത്തെ പുരയിടത്തിലെ കുളത്തിനുള്ളിൽ പാമ്പിനെ കണ്ടത്.
കുളത്തിൽ പെട്ടത് മൂർഖൻ ആണെന്ന് ഉറപ്പായതോടെ വിദഗ്ധരെയും വനപാലകരെയുമൊക്കെ അറിയിച്ചെങ്കിലും വിഷം ചീറ്റി പത്തി വിടർത്തിയാടുന്ന മൂർഖനെ പിടിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല ..അങ്ങനെയാണ് അവസാനം ഫൈസൽ വാവ സുരേഷിനെ വിളിക്കുന്നത്
രാത്രി 11 ആയതോടെ ഹാലജൻ ബൾബിന്റെ വെളിച്ചത്തിൽ കുരുക്കെറിഞ്ഞ് വാവയും നാട്ടുകാരും കാത്തിരിപ്പായി. നേരം പാതിരാ കഴിഞ്ഞിട്ടും പാമ്പ് മാളത്തിൽ നിന്ന് പുറത്തേക്ക് വരാത്തതിൽ നിരാശരായി കരയിൽ തിങ്ങിക്കൂടിയ നാട്ടുകാരിൽ പലരും തിരിച്ചുപോയി .. ഒടുവിൽ പുലർച്ചെ അഞ്ചോടെ വാവ സുരേഷ് സാഹസികമായി കുളത്തിലിറങ്ങി മടയിൽ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടി.
വഴുക്കൽ നിറഞ്ഞ കുളത്തിലേക്ക് വടം കയറിൽ തൂങ്ങി ഇറങ്ങി നേരെ പാമ്പിന്റെ അടുത്തെത്തി വാലിൽ പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു . കണ്ടുനിന്നവർ അമ്പരന്നു പേടിച്ചു നിൽക്കേ ഒരു കൈ വടം കയറിൽ മുറുക്കി മറു കൈയിൽ പത്തി വിടർത്തിയ മൂർഖനുമായി വാവ സുരേഷ് കരയിലെത്തി.
ആറ് അടിയോളം നീളമുള്ള എട്ട് വയസുള്ള ആണ് വർഗത്തിലുള്ള മൂർഖനെയാണ് പിടികൂടിയതെന്ന് സുരേഷ് പറഞ്ഞു. പാമ്പിനെ വനത്തിലെത്തിച്ച് തുറന്നുവിട്ടു.
https://www.facebook.com/Malayalivartha