'അതിര്‍ത്തികളില്ലാതെ ഭാഷകള്‍' എന്നത് പ്രമേയമാക്കി ഇന്ന് ലോക മാതൃഭാഷാ ദിനം
സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്‌കാരം ആണ് ഭാഷ. ആശയവിനിമയം സാദ്ധ്യമാക്കുന്നതിനപ്പുറം ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതല്‍ ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത്. 1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്‌കോ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ബംഗ്ലാദേശിന്റെ താല്‍പര്യപ്രകാരമാണ് ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ പ്രമേയം 'അതിര്‍ത്തികളില്ലാതെ ഭാഷകള്‍' എന്നതാണ്. മുലപ്പാലിനൊപ്പം ശരീരത്തില്‍ അലിയുന്ന ജീവന്റെ തുടിപ്പാണ് മാതൃഭാഷ.
ലോകത്തിന്റെ അതിരോളം പടര്‍ന്നു വളരുന്ന മലയാളത്തെ കുറിച്ച് ബെന്യാമിന്‍ ഇങ്ങനെ പറയുന്നു. കംപ്യൂട്ടറിന്റെ വരവ് മലയാളഭാഷയുടെ അന്ത്യം കുറിക്കും എന്നു കരുതിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ആ യന്ത്രത്തെ വളരെ വേഗം വരുതിയിലാക്കാന്‍ കഴിഞ്ഞു എന്നിടത്താണ് മലയാള ഭാഷ അതിന്റെ ഉയര്‍ത്തെഴുന്നേല്‍പു സ്വയം പ്രഖ്യാപിക്കുന്നത്. അതിനു നാം പ്രവാസികളായ ഒരുകൂട്ടം ചെറുപ്പക്കാരോടു നന്ദി പറയണം. ഈ സാങ്കേതിക മുന്നേറ്റത്തിനു മുന്നില്‍ ഭാഷാസ്ഥാപനങ്ങള്‍ ഒന്നടങ്കം പകച്ചുനിന്നപ്പോള്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്ന് സാങ്കേതിക വിദഗ്ധരായ ഈ ചെറുപ്പക്കാരാണ് ഭാഷയെ കംപ്യൂട്ടറുമായി കൂട്ടിക്കെട്ടിയത്. തുടര്‍ന്ന് ഇന്റര്‍നെറ്റ്, ബ്ലോഗുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയുടെ കടന്നുവരവ് ഭാഷയുടെ വ്യാപനം ത്വരിതഗതിയിലാക്കി. മലയാളഭാഷ മരിക്കാന്‍ പോകുന്നു എന്ന് ഉടനെയൊന്നും ആരും വിലപിക്കാനിടയില്ല.
തൊണ്ണൂറുകളുടെ ആദ്യം ഞാന്‍ ഗള്‍ഫിലെത്തുമ്പോള്‍, ഒരു വര്‍ത്തമാനപ്പത്രം അതിറങ്ങി മൂന്നാം ദിവസമാണു കയ്യില്‍കിട്ടുക; വാരികകള്‍ ആവട്ടെ രണ്ടാഴ്ച കഴിഞ്ഞും. ഭാഷയില്‍നിന്നു ബഹുദൂരം അകലെ നില്‍ക്കേണ്ടിവന്ന ഒരു വലിയ മലയാളിസമൂഹത്തെ ഭാഷയോട് അടുപ്പിക്കാന്‍ ഈ സാങ്കേതിക മുന്നേറ്റം കാരണമായിട്ടുണ്ട്.
ഇന്ന്് ലോകത്തിന്റെ ഏതു കോണിലിരുന്നും, കേരളത്തിലിരുന്നു വായിക്കുന്നതിനെക്കാള്‍ വേഗത്തില്‍ വായിക്കാന്‍ കഴിയും. അതോടെ, പ്രവാസി മലയാളിയുടെ ഭാഷയോടുണ്ടായിരുന്ന മനോഭാവം തന്നെ മാറിപ്പോയി. എണ്‍പതുകളിലും തൊണ്ണൂറുകളിലും അത് അകലെ നില്‍ക്കുന്ന ഗൃഹാതുരത്വം മാത്രമായിരുന്നുവെങ്കില്‍, രണ്ടായിരത്തിനു ശേഷം അത് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി. ഗള്‍ഫ് മലയാളികളുടെ കാര്യത്തിലാവട്ടെ, തിരികെ വന്നു പാര്‍ക്കേണ്ട ഇടത്തെ ഭാഷ എന്ന നിലയില്‍ അതിനെ കുറെക്കൂടി ഗൗരവമായി കൈകാര്യം ചെയ്യാനുള്ള ശ്രമമുണ്ട്.
ഒരുകാലത്തു വ്യാപകമായിരുന്നു കുട്ടികള്‍ക്കു മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമായി കരുതിയിരുന്ന പ്രവാസി മനുഷ്യര്‍.കാണാന്‍ എന്നാല്‍, പുതുതലമുറയെ മലയാളം പരിശീലിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന മലയാളികളെയാണ് ഇന്നു ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും കാണാനാവുക. പുതിയ കാലത്ത് ലോകത്തെമ്പാടും അസ്തിത്വപ്രശ്‌നം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, നാം ലോകത്തില്‍ എവിടെ എത്തിപ്പെട്ടാലും നമ്മുടെ വേരുകള്‍ കേരളത്തില്‍ത്തന്നെയാണ് എന്നു പറഞ്ഞുറപ്പിക്കുന്നതിന്റെ ഭാഗമാണത്.
അതിലൂടെ കേരളത്തിന്റെ ജീവിതത്തെയും സംസ്‌കാരത്തെയും ഇതര ഭാഷകളില്‍ അടയാളപ്പെടുത്താന്‍ പ്രാപ്തരായ രണ്ടാം തലമുറ എഴുത്തുകാരുടെ നിര ഉയര്‍ന്നുവന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.
ഭാഷകൊണ്ടു ജീവിക്കുന്ന വളരെ കുറച്ചുപേര്‍ മാത്രം ഗൗരവമായി പരിഗണിച്ചിരുന്ന ഒരു ഭാഷ എല്ലാവരുടേതുമായി മാറി എന്നത് ആശാവഹമായ കാര്യമാണ്.
https://www.facebook.com/Malayalivartha