ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ എന്നെ വരുതിയിലാക്കിയത്; പണവും സ്വര്‍ണവും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു! പോലീസ് സ്റ്റേഷനിൽ വെച്ച് പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു... കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുകാരന്‍ വിയാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെയും കാമുകന്‍ നിധിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി. ഇതേത്തുടര്‍ന്ന് കാമുകന്‍ നിധിനെ ചൊവ്വാഴ്ച വീണ്ടും പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. കാമുകന്റെയും ശരണ്യയുടെയും മൊഴികള്‍ ഒത്തുനോക്കി വീണ്ടും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. വിയാനെ കൊലപ്പെടുത്തിയത് കാമുകന്റെ പ്രേരണയിലാണെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു. ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ തന്നെ വരുതിയിലാക്കിയതെന്നും ശരണ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. കാമുകന്‍ തന്നോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നു. നിധിന്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നും ശരണ്യ വെളിപ്പെടുത്തി.
ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിധിനെ പൊലീസ് അഞ്ചു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് തലേന്ന് രാത്രി ഒരുമണിയ്ക്ക് ശരണ്യയുടെ വീടിന് സമീപത്തെത്തിയത്, ലോണ്‍ എടുക്കുന്നതിനുള്ള രേഖകള്‍ നല്‍കുന്നതിന് വേണ്ടിയാണെന്നാണ് കാമുകന്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. ഈ മൊഴികള്‍ പൊലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കൊലപാതകത്തില്‍ കാമുകന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കാമുകനെ അറസ്റ്റ് ചെയ്യാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തില്‍ കാമുകനും പങ്കുള്ളതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് പ്രണവും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. കുടുംബം തകര്‍ത്തല്ലോടാ എന്നു പറഞ്ഞ് സ്റ്റേഷനില്‍ വെച്ച് കാമുകനുനേരെ പ്രണവ് ആക്രോശിച്ച് പാഞ്ഞടുക്കുകയും ചെയ്തു. പൊലീസുകാരും സുഹൃത്തുക്കളും തടഞ്ഞതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. അതേസമയം കുട്ടിയെ കൊലപ്പെടുത്താന്‍ ശരണ്യ നേരത്തേയും ശ്രമിച്ചിരുന്നു എന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ തയ്യിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് ഒരാഴ്ച മുമ്പു കടപ്പുറത്തിനു സമീപത്തെ പാറക്കൂട്ടത്തില്‍നിന്നു കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ താന്‍തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്നു ശരണ്യ സമ്മതിച്ചിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണ് ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്ബത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീളുകയായിരുന്നു.
വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് ചാറ്റുകളില്‍ വ്യക്തമാണെന്ന് പൊലീസ് സൂചിപ്പിച്ചു. കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സതീശന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വരും ദിവസങ്ങളില്‍ ഭര്‍ത്താവ് പ്രണവിനേയും കൂടുതല്‍ ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha