കുടവട്ടൂരിലെ നന്ദനമെന്ന വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണ് കിലുക്കാംപെട്ടി പോലെ സംസാരിച്ച് പാറിനടന്ന ആ പൂമ്പാറ്റ; ആ വീട്ടിലെ ചുവരുകൾക്ക് പോലും പറയാൻ കാണും ആ പോന്നമനയെക്കുറിച്ചുള്ള കഥകൾ: പൊന്നൂട്ടിയെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ആ ദിവസത്തെക്കുറിച്ച് അമ്മയുടെ നെഞ്ചുതകർക്കുന്ന തുറന്നുപറച്ചിൽ
കുടവട്ടൂരിലെ നന്ദനമെന്ന വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണ് കിലുക്കാംപെട്ടി പോലെ സംസാരിച്ച് പാറിനടന്ന ആ പൂമ്പാറ്റ. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് - ധന്യ ദമ്പതികൾക്ക് കുട്ടി പിറന്നത്. ദേവനന്ദ എന്നു പേരിട്ട അവളെ അവര്‍ ദേവതയെ പോലെ കാത്തു, പൊന്നു എന്നു വിളിപ്പേരിട്ടു പൊന്നുപോലെ വളര്‍ത്തി. പിന്നെ 7 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്, 3 മാസം മുമ്പ് രണ്ടാമത്തെ കുട്ടി പിറന്നത്.
ദേവൂട്ടിയുടെ കളിചിരികൾ മങ്ങിയ ആ വീട്ടിലെ ചുവരുകൾക്ക് പോലും പറയാൻ കാണും ആ പോന്നമനയെക്കുറിച്ചുള്ള കഥകൾ. ‘മുടി കെട്ടുന്നതിലും ഒരുങ്ങുന്നതിലും വലിയ ശ്രദ്ധയായിരുന്നു അവൾക്ക്. പഠിക്കാൻ മിടുക്കിയായിരുന്നു പൊന്നു. ചുമരുകളിലൊക്കെയും അവൾ എഴുതി പഠിച്ച അക്ഷരങ്ങളുണ്ട്, കുത്തി വരച്ചു കളിച്ച പടങ്ങളുണ്ട്..ഇടയ്ക്കൊക്കെ അവയിൽ പ്രദീപിന്റെയും ധന്യയുടെയും കണ്ണുകൾ പതിക്കുമ്പോൾ സങ്കടം അണപൊട്ടിയൊഴുകുന്നുണ്ടായിരുന്നു.
പൊന്നൂട്ടിയെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ആ ദിവസത്തെക്കുറിച്ച് ധന്യ പറയുന്നത് ഇങ്ങനെ... ‘26നു പൊന്നുവിന്റെ സ്കൂളിൽ വാർഷികമായിരുന്നു. അതുകൊണ്ടു പിറ്റേദിവസം സ്കൂളിന് അവധിയും. തലേദിവസത്തെ ക്ഷീണം മൂലം അന്നവൾ കുറച്ചു കൂടുതൽ ഉറങ്ങി. മോൾക്കു സ്കൂളിൽ പോകണ്ടാത്തതിനാൽ ഞാനും താമസിച്ചാണ് എഴുന്നേറ്റത്. 9 മണി ആയപ്പോഴാണ് പൊന്നു എഴുന്നേറ്റത്. എഴുന്നേറ്റയുടൻ 3 മാസം പ്രായമുള്ള അവളുടെ അനുജൻ കിടന്നുറങ്ങുന്ന മുറിയിലേക്കെത്തി. അവിടെ അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം കിടന്നു. ഇളയ കുഞ്ഞിനെ നോക്കാൻ പൊന്നുവിനെ ഏൽപിച്ചു ഞാൻ തുണിയലക്കുന്നതിനായി പുറത്തേക്കിറങ്ങുമ്പോൾ ഏതാണ്ട് 10 മണി ആയിട്ടുണ്ടാകും. വീടു മുഴുവൻ അടച്ചിട്ടാൽ അകത്തിരിക്കാൻ മോൾക്കു പേടിയാണ്. അതുകൊണ്ടു സ്വീകരണ മുറിയിലെ ജനാലകൾ തുറന്നിട്ടിട്ടാണു ഞാൻ പോയത്.
വാതിൽ ചേർത്തടച്ചിരുന്നെങ്കിലും പൂട്ടുകയോ കുറ്റിയിടുകയോ ചെയ്തിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്റെ അടുക്കലേക്കു വന്നു. പല്ലു തേച്ചില്ലെന്നും വായ നന്നായി കഴുകിയെന്നും ചായ കുടിച്ചോട്ടെ എന്നുമൊക്കെ ചോദിച്ച്. അടുക്കളയിൽ പോയി അവൾ ചായ കുടിച്ചു. പിന്നീടു വീണ്ടും വന്നു. വീടിനകത്തു കയറിയിരിക്ക്, മോൻ അകത്ത് ഒറ്റയ്ക്കല്ലേ എന്നു പറഞ്ഞാണു അവളെ ഞാൻ വിട്ടത്. പിന്നീട് അലക്കിയ തുണികൾ വിരിക്കുന്നതിനായി വീടിന്റെ മുൻഭാഗത്ത് എത്തിയപ്പോൾ വാതിൽ പാതി തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണു മോളെ കാണാനില്ലെന്ന് അറിയുന്നത്...’ വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ധന്യ വിതുമ്പി.
പൊന്നുമോളെ തെരയാന്‍ അറബി നാട്ടില്‍ നിന്ന് വെള്ളിയാഴ്ച പലർച്ചെയാണ് അച്ഛൻ പ്രദീപ് എത്തിയത്. ‘വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ. ...ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഈ വർഷം സ്കൂളിൽ നിന്നു തിരുവനന്തപുരത്തേക്കു ടൂർ പോയപ്പോൾ തനിക്കും പോകണമെന്ന് ദേവൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ വർഷത്തെ അവധിക്ക് അച്ഛൻ എന്തായാലും വരണമെന്ന് അവൾ വാശി പിടിക്കാൻ കാരണം അതായിരുന്നു. പക്ഷെ അച്ഛൻ നാട്ടിൽ വരുമ്പോൾ മോളെ ടൂർ കൊണ്ടുപോകാം എന്നൊരു ഉറപ്പ് മാത്രമേ എനിക്ക് കൊടുക്കാനായുള്ളു. വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന മോളുടെ വാശി അംഗീകരിച്ച് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു. ദേവദത്തനും ദേവൂട്ടിയുമായുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന തന്നെ കാത്തിരുന്നത് പൊന്നുമോളെ കാണാനില്ലെന്ന വാർത്തയായിരുന്നു.
കാണാതായ മകൾ വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ അവളുടെ കൺമുൻപിൽ താനുണ്ടാകണം, പൊന്നുവിനെ ചേർത്തുപിടിച്ചു നിറയെ ഉമ്മകൾ നൽകണം, പിന്നെ അവളുടെ ആഗ്രഹം പോലെ ആ യാത്രയും...ഇതൊക്കെയായിരുന്നു നാട്ടിലെത്തും മുമ്പുള്ള പ്രദീപിന്റെ സ്വപ്നങ്ങൾ. അവധി കഴിഞ്ഞ് 10 മാസം മുമ്പ് ഒമാനിലേക്കു പോയ പ്രദീപ് മക്കളെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായാണ് എത്താനിരുന്നത്. പക്ഷെ ഒരു ദിവസം കൊണ്ട്, മക്കൾക്കായി നെയ്തുകൂട്ടിയ അവരുടെ എല്ലാ സ്വപ്നങ്ങളും തച്ചുടഞ്ഞു. ഇനി ഈ മാതാപിതാക്കൾക്ക് അറിയേണ്ടത് തങ്ങളുടെ പോന്നമനയെ തട്ടിയെടുത്തത് ആരെന്നാണ്? എന്തിനു വേണ്ടിയായിരുന്നു?... അത് അറിയാൻ ഏതറ്റംവരെയും പോകുമെന്ന് മുത്തച്ഛനും പറയുന്നു.
https://www.facebook.com/Malayalivartha