ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് മന്ത്രി ഷൈലജ! ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളത്; കാര്യങ്ങൾ ഒട്ടും ലളിതമല്ല! ഇത് സഹനത്തിന്റെ കാലമാണ്... ജീവനാണ് വലുത്... അതിന്റെ വില മനസിലാക്കി നാം സഹിക്കണം
ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് സൂചന നൽകി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. തിങ്കളാഴ്ച മാത്യഭൂമി ന്യൂസിന്റെ മോണിംഗ് ഷോയിൽ അതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങൾ ഒട്ടും ലളിതമല്ല.
ഇത് സഹനത്തിന്റെ കാലമാണ്. ജീവനാണ് വലുത്. അതിന്റെ വില മനസിലാക്കി നാം സഹിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാർ സഹിക്കുന്ന ത്യാഗം നിങ്ങൾ മനസിലാക്കണം. അവർക്ക് വീട്ടിൽ പോകാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന നിങ്ങൾ സഹിക്കുക തന്നെ വേണം.
പ്രധാനമന്ത്രിയും മുഖ്യന്ത്രിയും ആവശ്യപ്പെട്ടത് അനുസരിക്കണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. എല്ലാവർക്കും വൈറസിന്റെ സാന്നിധ്യം കാണണമെന്നില്ല. എന്നാൽ അവരിൽ നിന്ന് മറ്റ് ചിലർക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
കേരളത്തിൽ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് മൂന്നുദിവസത്തിനകം തുടങ്ങും. ഒരു കമ്പനിയിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.പ്രസ്തുത ടെസ്റ്റിൽ നെഗറ്റീവ് ആണെന്നതു കൊണ്ട് രോഗമില്ലെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. കേരളത്തിൽ വൈറസിന്റെ വ്യാപനം കൈവിട്ട് പോയിട്ടില്ല.
ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പലർക്കും വൈറസിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രായവരുടെ കാര്യത്തിൽ ടെസ്റ്റ് നെഗറ്റീവാക്കാൻ സാധിച്ചത് സർക്കാരിന്റെ നേട്ടം തന്നെയാണ്. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ സാമൂഹിക വ്യാപനത്തിന്റെ തോത് മനസിലാക്കാൻ കഴിയും.
സമ്പൂർണ മദ്യവർജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അത്യാവശ്യകാർക്ക് മദ്യം നൽകിയില്ലെങ്കിൽ അത് മരണത്തിന് കാരണമാകും. ഇക്കാര്യം മനസിലാക്കുക തന്നെ വേണം. ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും മനസിലാക്കണം.
സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ പാലിക്കാൻ മടി കാണിക്കുന്നവരുണ്ട്. അവർ നിയമവിധേയരാകണം.രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് സർക്കാരിൽ പ്രതിസന്ധിയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു..
ലോകത്ത് 7, 22, 088 പേരാണ് രോഗബാധിതർ.33552 പേർ ഇതിനകം മരിച്ചു. കേരളത്തിൽ 181 കേസുകൾ റിപ്പോർട്ട് ചെയ്തു. 1, 41, 211 പേർ നിരീക്ഷണത്തിലാണ്. കണ്ണൂരിൽ 38 കേസുകൾ സ്ഥിതീകരിച്ചു. കാസർകോട് 89 പേർ രോഗ ബാധിതരാണ്. ഓരോ നിമിഷവും കണക്കുകൾ മാറി മറിയുന്നുണ്ട്. തെക്കൻ ജില്ലകളെക്കാൾ സർക്കാരിനെ അലട്ടുന്നത് മലബാറിലെ രോഗികളുടെ അവസ്ഥയാണ്.
https://www.facebook.com/Malayalivartha