എങ്ങും കൂരിരുട്ട് മാത്രം... അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാം... പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല! ഭാര്യയുടെ വളകാപ്പ് ചടങ്ങിനിടെ ഒത്തുകൂടിയത് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു... അത് ഞങ്ങളുടെ അവസാനത്തെ ആഘോഷം ആകുമെന്ന് കരുതിയില്ല; എന്റെ ഗര്‍ഭിണിയായ ഭാര്യയും ബന്ധുക്കളും എവിടെ? സന്തോഷത്തിന് പിന്നാലെ കുടംബത്തെ തകർത്ത ആ രാത്രി; നടുക്കം വിട്ടുമാറാതെ ദീപന്റെ വെളിപ്പെടുത്തൽ
വെള്ളിയാഴ്ച വൻ മണ്ണിടിച്ചിലിൽ ദുരന്തമുണ്ടായ ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ രണ്ടാം ദിനം തെരച്ചിൽ തുടങ്ങി. ഇനി ഇവിടെ നിന്ന് കണ്ടെത്താനുള്ളത് എട്ടു കുട്ടികൾ അടക്കം 48 പേരെയാണ്. മരണം പതിനേഴായി. 15 പേരെ ഇന്നലെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. ഇന്നലെ മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഹൈറേഞ്ചിലുള്ള പെട്ടിമുടിയിൽ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളിയാണ്. നാലു ലയങ്ങളിലെ മുപ്പതു മുറികൾക്ക് മുകളിൽ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്കരമാകും.
അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ദീപന്റെ വാക്കുകളാണ്. ഭാര്യയുടെ വളകാപ്പ് ചടങ്ങിന്റെ സന്തോഷത്തില്‍ കിടന്നുറങ്ങിയ ദീപന് എല്ലാം ഒരു ദുസ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ്. ഉറ്റവരായ എട്ടു പേരെ ഇനിയും കണ്ടെത്താന്‍ കഴിയാതെ ഈറനണിഞ്ഞ കണ്ണുകളോടെ ടാറ്റാ ആശുപത്രിയില്‍ കഴിയുകയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍നിന്നും കണ്ടെടുത്ത പെട്ടിമുടി സ്വദേശി പ്രഭുവിന്റെ മകനും ജീപ്പ് ഡ്രൈവറുമായ ദീപന്‍. ദീപന്റെ ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങ് (കൂട്ടികൊണ്ടു പോകല്‍) ഇന്നലെയാണ് നടക്കാനിരുന്നത്.
ഇതിന്റെ സന്തോഷത്തിലായിരുന്നു തങ്ങളെല്ലാവരുമെന്ന് ദീപന്‍ പറയുന്നു. മുത്തുലക്ഷ്മി അടക്കമുള്ള ഉറ്റ ബന്ധുക്കളാണ് അപ്രത്യക്ഷമായത്. വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. ഇന്നലെ രാവിലെ ചടങ്ങുള്ളതിനാല്‍ എല്ലാവരും നേരത്തെ കിടന്നു. രാത്രി പത്തേ മുക്കാലോടെ വലിയ ശബ്ദം കേട്ട് അമ്മേ... എന്ന് ഞാന്‍ നിലവിളിച്ചത് മാത്രം ഓര്‍മയുണ്ട്. പിന്നെ ബോധം വരുമ്പോള്‍ അനങ്ങാന്‍ പോലുമാകാതെ മണ്ണിനടിയിലായിരുന്നു.
എങ്ങും കൂരിരുട്ട് മാത്രം. അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാം. പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല. പുലര്‍ച്ചെ 5.45ന് അടുത്ത എസ്‌റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുെരെ, ദുെരെ, മുത്തു പാണ്ടി എന്നിവരെത്തിയാണ് എന്നെ മണ്ണിലും ചെളിയിലും നിന്ന് രക്ഷപ്പെടുത്തിയത്. ദേഹത്തെ ചെളിയെല്ലാം കഴുകി എന്നെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒമ്പത് മണിയായെന്നും ദീപന്‍ പറഞ്ഞു. ഭാര്യ മുത്തുലക്ഷ്മിയെ കൂടാതെ ദീപന്റെ അച്ഛന്‍ പ്രഭു, സഹോദരന്‍ പ്രതീഷ് കുമാര്‍, ഭാര്യ കസ്തൂരി, അഞ്ചു വയസുള്ള മകള്‍ പ്രിയദര്‍ശിനി, ഒരു വയസുകാരി ധനുഷ്‌ക, വളകാപ്പ് ചടങ്ങിനെത്തിയ മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാര്‍, രതീഷ് കുമാര്‍ എന്നിവരെയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. പെട്ടിമുടിയിൽ മരിച്ചവരുടെ സംസ്കാരം ഇവരുടെ ലയങ്ങൾക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‍മോർട്ടവും പെട്ടിമുടിയിൽ തന്നെ നടക്കും. ആർത്തലച്ച് കരയുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളെയാണ് രാജമലയിലും ടാറ്റ ആശുപത്രിയിലും കാണാനാകുന്നത്.
ഇവർക്കാർക്കും സ്വന്തമായി ഭൂമിയില്ല. ലയത്തിൽ താൽക്കാലികമായി തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് താമസിക്കാറ്. കണ്ണൻദേവൻ തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഡോക്ടർമാരുടെ സംഘം ഇന്നലെത്തന്നെ എത്തിയിരുന്നു. അതിനാൽ പോസ്റ്റ്‍മോർട്ടം നടപടികൾ കഴിഞ്ഞാൽത്തന്നെ ഒരു കുഴിയിൽ ഒന്നിലധികം പേരെ സംസ്കരിക്കാനാണ് കണ്ണൻദേവൻ അനുമതി നൽകിയിരിക്കുന്നത്.
ഇന്നലത്തേതിനേക്കാൾ കൂടുതൽ സംഘടിതമായ രക്ഷാപ്രവർത്തനമാണ് ഇന്ന് നടക്കുന്നത്. ഒരു ചെറിയ വാഹനം വന്നാൽ പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് രാജമലയിലുള്ളത്. അതിനാൽത്തന്നെ ഇപ്പോൾ താൽക്കാലികമായി സാമാന്യം വലിയ വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വഴി നിർമ്മിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാജമലയിൽ രക്ഷാപ്രവർത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയിൽ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം.
അപകടത്തിൽപ്പെട്ട നിരവധിപ്പേർ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവർത്തകർ കണക്കുകൂട്ടുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് ചുമതല. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ് ഒരു വർഷം തികയുമ്പോഴാണ് ഇടുക്കി രാജമലയിലെ ദുരന്തം. എസ്റ്റേറ്റ് ലയത്തിനു പിറകിലെ മലമുകളിൽ നിന്ന് പൊട്ടിയൊലിച്ചെത്തിയ കല്ലും മണ്ണും. ഉറക്കത്തിൽ നിന്നുണർന്ന് നിലവിളിക്കാൻപോലും കഴിയുംമുമ്പേ അവർക്ക് മേൽ മണ്ണും ചെളിയും വന്നുമൂടുകയായിരുന്നു.
https://www.facebook.com/Malayalivartha