'ഞാന്‍ ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങിപോകുന്നു. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'- 13 കൊലപാതങ്ങളും 50 ലൈംഗികപീഡനങ്ങളും നടത്തിയ 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍'
40 വര്‍ഷം യുഎസ് പൊലീസിന്റെ പിടിയില്‍പെടാതെ കുറ്റകൃത്യങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്ന ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74)-യ്ക്ക് ഇനിയുള്ള തന്റെ ജീവിതകാലം മുഴുവന്‍, 13 കൊലപാതകങ്ങള്‍ക്കും 50 ഓളം ബലാത്സംഗങ്ങള്‍ക്കും പരോള്‍ ലഭിക്കാതെ ജയിലില്‍ കഴിയാം.
'ഞാന്‍ ഉപദ്രവിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു'- 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍' എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74) കോടതിമുറിയില്‍ നടത്തിയ ക്ഷമാപണമാണിത്. 'സോറി' എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി തീര്‍ത്തത് 13 കൊലപാതകങ്ങളും 50 പീഡനങ്ങളും 120 ഓളം കവര്‍ച്ചയും. യാതൊരു കുലുക്കവുമില്ലാതെ വിചാരണ നേരിട്ട കൊടുംകുറ്റവാളിയായ ആഞ്ചലോയുടെ കോടതിമുറിയിലെ ഏറ്റുപറച്ചില്‍ തീര്‍ത്തും അവിചാരിതമായിരുന്നു.
ആറ് കാലിഫോര്‍ണിയ കൗണ്ടികളിലെ പ്രോസിക്യൂട്ടര്‍മാരുമായി ജൂണില്‍ ഡിയാഞ്ചലോ ഒരു അപ്പീല്‍ കരാറിലെത്തിയതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിന് പകരമായി ഡസന്‍ കണക്കിന് കുറ്റകൃത്യങ്ങളില്‍ കുറ്റവാളിയാണെന്ന് സമ്മതിക്കണം എന്നായിരുന്നു കരാര്‍.
കലിഫോര്‍ണിയയിലെ പൊലീസ് ഓഫിസറായിരുന്നു ജോസഫ്. ന്യൂയോര്‍ക്ക് സ്വദേശിയായ ജോസഫ് നാവികസേനയില്‍ ചേര്‍ന്ന് വിയറ്റ്നാം യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. യുദ്ധകാലത്ത് നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും യുഎസിലെത്തിയ ശേഷവും തുടരുകയായിരുന്നു. പ്രധാനമായും 1970-80 കളിലാണ് ജോസഫ് കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയത്. കൊടും ക്രൂരതകളുടെ വിചാരണവേളയില്‍ വീല്‍ചെയറില്‍ കോടതിയിലെത്തിയ ജോസഫിന്റെ പെരുമാറ്റം തനിക്കൊന്നും ഓര്‍മയില്ലെന്ന മട്ടിലായിരുന്നു.
ജോസഫിന്റെ ഇരകള്‍ 13-നും 41-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പീഡനത്തിരയായവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ 1973-ല്‍ സാന്‍ ജോക്ക്വിന്‍ വാലിയില്‍ നടത്തിയതാണ് ആദ്യത്തെ കൊലപാതകം. അന്ന് ആ പ്രദേശത്തു നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച അന്വേഷണ സംഘത്തില്‍ ജോസഫും ഉണ്ടായിരുന്നു. 1987-ല്‍ ബ്രയാന്‍ കാത്തി മാഗിയോര്‍ ദമ്പതികളെ ക്രൂമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെ കേസ്.
കവര്‍ച്ചയ്ക്കു വേണ്ടി ചുറ്റിക, ഡോഗ് റിപ്പലന്റ് എന്നിവ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു മോഷ്ടിക്കുന്നതിനിടെ ജോസഫ് പിടിക്കപ്പെട്ടു. അതോടെ ജോസഫിന്റെ ജോലി പോയി. ശേഷം ഒരു ട്രാക്ക് മെക്കാനിക്കായി ജോലി ചെയ്ത ജോസഫ് കുറ്റകൃത്യവും തുടര്‍ന്നു. 1986-ലാണ് അവസാന അതിക്രമം.
കുറ്റകൃത്യങ്ങള്‍ നടന്ന പ്രദേശത്തു നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം 2018-ല്‍ ജോസഫിനെ കുടുക്കിയത്. ഓണ്‍ലൈന്‍ ജനിതക പരമ്പരകള്‍ വ്യക്തമാക്കുന്ന വെബ് സൈറ്റുകളിലൊന്നിന്റെ സഹായത്തിലായിരുന്നു ഇയാള്‍ക്കെതിരെ നിര്‍ണായക നീക്കം. ജോസഫിന്റെ ബന്ധത്തിലുള്ള ഒരാള്‍ ഇതേ വെബ്സൈറ്റിന്റെ സഹായത്തില്‍ ജനിതക പരമ്പരയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ബന്ധുവിന്റെ ഡിഎന്‍എയുമായി പൊലീസിന്റെ കൈവശമുള്ള ഡിഎന്‍എ സാംപിളുകള്‍ക്കുള്ള സാമ്യമാണ് കുറ്റവാളിയിലേക്ക് പൊലീസിനെ എത്തിച്ചത്.
ജോസഫിന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു- 'ഐ വില്‍ ബി ഗോണ്‍ ഇന്‍ ദ ഡാര്‍ക്ക്' എന്ന പേരില്‍. പീഡിപ്പിച്ച ശേഷം ജോസഫ് ഒരു സ്ത്രീയുടെ ചെവിയില്‍ പറഞ്ഞ വാക്കുകളാണ് പുസ്തകത്തിന്റെ ശീര്‍ഷകം- 'ഞാന്‍ ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങിപോകുന്നു. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'.
https://www.facebook.com/Malayalivartha