മുഖം മാറുന്ന ലീഗ്; ലീഗിന്റെ തീവ്ര മത രാഷ്ട്രീയം വിരല്‍ ചൂണ്ടുന്നത് ? എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം; കുഞ്ഞാലികുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു
മുസ്‌ലിം ലീഗിന്റെ സ്വഭാവം അപ്പാടെ മാറിയിരിക്കുന്നു എന്ന് ഈ അടുത്ത് വലിയ രീതിയില്‍ ആരോപണം ഉയരുന്നുണ്ട് .ഒരു തീവ്ര മത രാഷ്ട്രീയത്തിലേക്ക് അവര്‍ കാലെടുത്തുവെച്ചോ ?ഈ തീവ്ര മത സ്വഭാവം മുസ്‌ലിം ലീഗിന് എത്രമാത്രം ചേരും ?.ലീഗ് നേതൃത്വത്തിലെ ചിലരുടെ താല്പര്യങ്ങളാണോ ഈ മാറ്റത്തിന് പിന്നില്‍ ?ചോദ്യങ്ങള്‍ അനവധിയാണ് ..എന്നാല്‍ വളരെ വ്യക്തമായ ഒരു നിലപാട് പറഞ്ഞു ലീഗിന് അകത്തു നിന്ന് യുവ നേതാക്കള്‍ പുറത്തു വരുന്നുണ്ട് .മുസ്ലീം ലീഗ് നേതൃത്വത്തെ തിരുത്തിക്കാന്‍ ഒടുവില്‍ യുവനേതാക്കള്‍ തന്നെ സംഘടിക്കുന്നു എന്ന് വേണം പറയാന്‍ . വരുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കെ.എം ഷാജി എം.എല്‍.എ നേതൃത്വം നല്‍കുന്ന വിഭാഗമാണ് ലീഗ് നേതൃത്വത്തെ തിരുത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ നീക്കത്തിന് ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ഉണ്ട് .
എസ്.ഡി.പി.ഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ ലീഗ് നേതാവാണ് കെ.എം ഷാജി. സമാനമായ നിലപാട് കോണ്‍ഗ്രസ്സില്‍ പരസ്യമായി സ്വീകരിച്ചത് ആര്യാടന്‍ മുഹമ്മദായിരുന്നു . ഒറ്റപ്പെട്ട ഈ എതിര്‍പ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ പൊതുവെ ഈ പാര്‍ട്ടികളുമായി സഹകരിക്കാനുള്ള താല്‍പ്പര്യമാണ് യു.ഡി.എഫ് നേതൃത്വത്തിനുമുള്ളത്. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി ധാരണയ്ക്കുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത് എന്ന ആരോപണവും ഉയരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ് .
മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ മാറുമ്പോള്‍ അത് വോട്ടുരാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് .ഇത് ജനങ്ങളില്‍ എന്ത് മാറ്റം ഉണ്ടാക്കുന്നു എന്ന് ന്യായമായ ചോദ്യം ഉയരുന്നുണ്ട് .മുസ്‌ലിം ലീഗിന്റെ തീവ്ര നിലപാടുകളിലേക്കുള്ള ഈ മാറ്റം ഒരു തരത്തിലും നീതീകരിക്കാന്‍ ആകാത്തതിനും വ്യക്തമായ കരണങ്ങളുണ്ട് .കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതൃത്വവുമായി ഈ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് കള്ളക്കളി പൊളിച്ചിരുന്നത്. രഹസ്യ ചര്‍ച്ചക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ ലീഗ് നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അന്ന് പാളിയത് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നടപ്പാക്കാനാണ് ലീഗിലെ പ്രബല വിഭാഗം ശ്രമിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും എന്നതില്‍ സംശയവും ഇല്ല . ഒപ്പം എസ്.ഡി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ചാണ് പി.കെ ഫിറോസ് രംഗത്തു വന്നിരിക്കുന്നത്. എസ്.ഡി.പി.ഐ, ബി.ജെ.പിയുടെ 'വേവ് പാത്രത്തിലേക്കുള്ള' വിഭവമാണെന്നാണ് ഫിറോസിന്റെ ആരോപണം. കേരളത്തില്‍ പരാജയപ്പെട്ടത് കര്‍ണാടകയില്‍ പരീക്ഷിക്കുകയാണ് എസ്.ഡി.പി.ഐ എന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.ഇത്തരം ശക്തമായ നിലപാടുകള്‍ നിലനില്‍ക്കെയാണ് മുസ്‌ലിം ലീഗിന്റെ ഓണത്തിനടയിലെ ഈ പുട്ടുകച്ചവടം . എന്നാല്‍ ബാംഗ്ലൂരില്‍ കലാപത്തിന് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐയാണെന്ന യൂത്ത് ലീഗ് നേതാവിന്റെ പ്രസ്താവന, എസ്.ഡി.പി.ഐ നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. എസ്.ഡി.പി.ഐയുടെ കേരളത്തിലെ വളര്‍ച്ച ലീഗിന് ഭീഷണിയാണെന്നാണ് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നത്. അതു കൊണ്ട് തന്നെ അവരെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകണമെന്നതാണ് താല്‍പ്പര്യം. മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിനും ഈ നിലപാട് തന്നെയാണുള്ളത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് ഇതിനെല്ലാം പാരയാകുന്നത്. എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും വോട്ടുകള്‍ ഭിന്നിപ്പിച്ചാല്‍ ലീഗിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഈ വിഭാഗത്തിന്റെ ന്യായീകരണം.
എന്നാല്‍ ലീഗിന്റെ അധികാര മോഹം ഇവിടെ പ്രകടമാണ് .ഇനി കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തുമ്പോള്‍ സ്ഥാനമാനത്തിന് വേണ്ടി ആഞ്ഞുപിടിക്കാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം .കുഞ്ഞാലികുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതും അതുകൊണ്ടാണ് .ആ തിരിച്ചുവരവും ലീഗ് രാഷ്ട്രീയത്തില്‍ വിഷയമാകുന്നുണ്ട് .
https://www.facebook.com/Malayalivartha