'അല്ലെങ്കിൽ 'അയ്യങ്കാളിജയന്തി' ദിവസത്തെ മത്സരിച്ചുള്ള വായ്‌ത്താരി താറാവിന്റെ പുറത്ത് വെള്ളമൊഴിക്കലാണ്. വെള്ളം ചിതറുന്നത് കാണാൻ നല്ല രസമായിരിക്കും... കേൾക്കുമ്പോൾ ഒരു ഹരമൊക്കെ തോന്നുകയും ചെയ്യും. അതവിടെ കഴിയുമെന്ന് മാത്രം...'
'പുലയരാജാവ്" എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച അയ്യങ്കാളിയുടെ ജയന്തി കേരളമൊട്ടാകെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കുകയാണ്. നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അയ്യൻകാളിയുടെ ജയന്തി ആഘോഷം ചൊവ്വാഴ്ച നടക്കുന്നതാണ്. 1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യൻകാളി ജനിച്ചത്. അയ്യൻകാളിയുടെ ജയന്തി കേരളമൊട്ടാകെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. ഇതേമുന്നിര്ത്തി ഒരു ഹൃദ്യമായ കുറിപ്പ് എഴുതുകയാണ് ഡോ. ഷിംനാ അസീസ്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ജാതികളെ കുറിച്ചൊന്നും വല്ല്യ വിവരമില്ലാത്ത കാലത്താണ് എം.മുകുന്ദന്റെ 'പുലയപ്പാട്ട്' വായിക്കുന്നത്. പോളിഷ് ചെയ്യപ്പെട്ട എഴുത്തായാണ് തോന്നിയത്. കുറച്ചൊരു സൗന്ദര്യവൽക്കരണം ബാധിച്ച പച്ചയിറച്ചി വേദനിക്കാത്ത വിവരണങ്ങൾ. ജയമോഹന്റെ 'നൂറ് സിംഹാസനങ്ങൾ' വായിച്ചപ്പോൾ ആ സമാധാനം പോയിക്കിട്ടി. എന്തൊരു ദുരിതപർവ്വമാണ് ദളിതർ പേറേണ്ടി വന്നത് !
അതിന് പിന്നാലെ നടത്തിയ ഗവേഷണത്തിൽ ഗൂഗിൾ തന്ന മുറിയും പൊളിയുമായുള്ള വിവരണങ്ങൾ തന്നെ കൂടുതൽ വിഷമിപ്പിക്കാൻ തുടങ്ങി. അയ്യങ്കാളിയും അങ്ങ് അമേരിക്കയിലെ മാർട്ടിൻ ലൂഥർ കിങ്ങുമൊക്കെ പറഞ്ഞ ഭാഷയും നില കൊണ്ട ദേശവും പലതെങ്കിലും സംസാരിച്ചത് നിറം മങ്ങിയ മനുഷ്യരുടെ നിറവും വെട്ടവും തല്ലിക്കെടുത്തിയ ജീവിതങ്ങളെപ്പറ്റിയായിരുന്നു.
മിനിയാന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടന്നപ്പോ ടൈംലൈനിൽ ഒരു അമേരിക്കൻ അമ്മ തന്റെ മകനെയും ദത്ത് പുത്രനെയും സമൂഹം പരിഗണിക്കുന്ന രീതികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പറയുന്നത് കേട്ടു. മകൻ വെളുത്തവനും ദത്തുപുത്രൻ ആഫ്രിക്കൻ വംശജനുമാണ്. ദത്ത്‌പുത്രനോട് ചിരിക്കാതെ, അവനെ കാണുമ്പോൾ പേഴ്‌സിൽ മുറുകെ പിടിക്കുന്ന സമൂഹം. അതേ അമ്മ ജന്മം കൊടുത്ത മകനെ കാണുമ്പോൾ ചുറ്റുമുള്ളവർ ചിരിക്കുന്നു, വിഷ് ചെയ്യുന്നു !! പോലീസ് ചവിട്ടിക്കൊന്ന ജോർജ് ഫ്ലോയിഡിനെ ഓർമ്മ കാണുമല്ലോ.
അതിന്റെ ഹാങ്ങോവർ എന്നോണം പിറ്റേ ദിവസം ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണൽ ആചാരത്തിന്റെ ഭാഗമായി പ്രൈംവീഡിയോസിൽ 12 Years a Slave സിനിമ കാണാൻ തുടങ്ങി. ഇത്തിരി കണ്ടപ്പോഴേ പേടിയായി, നിർത്തി. കഴിക്കാൻ കൊണ്ടു വന്ന ഭക്ഷണം മുഴുവനാക്കാനുമായില്ല. സിനിമയിൽ ഇത്രയെങ്കിൽ ശരിക്കും എന്തായിരിക്കും സംഭവിച്ചിരിക്കുക !!
പിന്നെയെപ്പഴോ തോന്നിയ ഒരു ധൈര്യത്തിന്റെ മൂച്ചിന് സായിപ്പിന്റെ നാട്ടിലെ അടിമസമ്പ്രദായത്തിന്റെ വിവരങ്ങൾ ശേഖരിച്ചു, വായിച്ചു, ചിത്രങ്ങൾ കണ്ടു. തല്ലിയും ചാട്ടക്കടിച്ചും കീറിയ മുറിവ് പറ്റിയ ഇടങ്ങളിൽ ഭീമൻ പഴുതാരകളെപ്പോലെ 'കിലോയ്‌ഡ്' രൂപം പൂണ്ട പാടുകൾ വീർത്ത് നിൽക്കുന്ന ചിത്രം...വിവരണങ്ങൾ...രാവും പകലും വിദ്യ നിഷേധിക്കപ്പെട്ട്, വിശപ്പിൽ തളച്ചിട്ട മനുഷ്യർ. പട്ടിണി വേവിച്ച് നെലോളിച്ചവർ, മക്കൾ, പെണ്ണുങ്ങൾ. സ്വന്തമായവളെ രാവിൽ 'മാത്രം' അയിത്തമറ്റ് പോകുന്ന തമ്പ്രാന് ഊറ്റിയെടുക്കാൻ കരൾ പിടച്ചിലോടെ പകരേണ്ടി വന്ന ആണുങ്ങൾ...
അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമൊക്കെ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയ ഇടത്ത് നിന്ന് ഏറെ മുന്നിലൊന്നുമല്ല നമ്മളിന്നും. തൊലിയുടെ നിറം അസ്വസ്‌ഥത പകരുന്ന, പേരിലെ 'സവർണ്ണത്വം' കുഞ്ഞുമക്കളോട് വിശദീകരിച്ച് അത് വഴി വിഷം കുത്തിവെച്ച് ഇത്രയും 'നല്ല' പേരുള്ള ആരും 'കൂലിപ്പണിക്കാരാകില്ല' എന്ന് ഉറപ്പ് കൊടുക്കുന്നു വെറുപ്പിന്റെ വിത്തും വേരും നട്ട് ഇനിയും മതിയായിട്ടില്ലാത്ത സവർണ്ണൻ. അത് കേട്ട് നിൽക്കുന്നു ചോദ്യം ചെയ്യാനറിയാത്ത കുറേ സുഖലോലുപർ. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് കേൾക്കേണ്ട, തിരിച്ചറിയേണ്ട, എല്ലാവരേയും ബഹുമാനിക്കാൻ പഠിപ്പിക്കേണ്ട പ്രായത്തിലുള്ള മക്കളോടാണ് അയാളുടെ പുലമ്പലെന്നോർക്കണം. ഇതിനും പുറമെയാണ് ദളിതനെ തരം കിട്ടിയാൽ തല്ലി താഴെയിടാൻ നടക്കുന്ന വർഗീയരാഷ്‌ട്രീയവാദികൾ...
ഈ സാഹചര്യത്തിൽ ഒരു അയ്യങ്കാളിയുടെ ജനനം ആഘോഷിച്ചാൽ പോര. ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കണം. ചോദ്യങ്ങളെറിയുന്നവർ ഇനിയും ജനിക്കണം. നിറവും പേരും കുലവും മനുഷ്യന് മുന്നിൽ ഒന്നുമല്ലാതാകണം. ഉച്ചനീചത്വങ്ങളില്ല, ജാതിവ്യവസ്‌ഥയില്ല, തന്റേതല്ലാത്ത കാരണങ്ങൾക്ക് വിവേചനമില്ല എന്ന ഗതി വരണം.
അല്ലെങ്കിൽ 'അയ്യങ്കാളിജയന്തി' ദിവസത്തെ മത്സരിച്ചുള്ള വായ്‌ത്താരി താറാവിന്റെ പുറത്ത് വെള്ളമൊഴിക്കലാണ്. വെള്ളം ചിതറുന്നത് കാണാൻ നല്ല രസമായിരിക്കും... കേൾക്കുമ്പോൾ ഒരു ഹരമൊക്കെ തോന്നുകയും ചെയ്യും. അതവിടെ കഴിയുമെന്ന് മാത്രം. പിന്നെയും പെയ്‌തൊഴിയും ചില മനസ്സുകളിൽ അപകർഷതയും മറ്റിടങ്ങളിലെ അഹങ്കാരവും. അതും...
അതും തന്റേതല്ലാത്ത കാരണത്താൽ..
https://www.facebook.com/Malayalivartha