മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു

ഒരെ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ബിഹാറികള്‍ക്ക് മാത്രം സൗജന്യമായി വാക്‌സിന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഇത് വിവാദമായെങ്കിലും ഇതില്‍ തെറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് മോദി ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.
വീണ്ടുമൊരിക്കല്‍ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്ന പഴയ മുദ്രാവാക്യം ബിഹാറില്‍ പൊടിതട്ടിയെടുക്കുകയാണ് മോദി. ബിഹാര്‍ എന്ന നാടിനെ 'ബിമാരു' (അസുഖബാധിതം) ആക്കാന്‍ ശ്രമിച്ചവര്‍ക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മോദി ബിഹാറിലെ സസാറാമില്‍ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പുല്‍വാമയും ഗല്‍വാനും ഉയര്‍ത്തിക്കാട്ടി, കൊവിഡില്‍ ഊന്നിയാണ് മോദിയുടെ പ്രസംഗം. അതെ സമയം ബിഹാറിലെ ബിസുവയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. ഇന്ത്യ-ചൈന സംഘര്‍ഷം, കുടിയേറ്റ തൊഴിലാളി പ്രതിസന്ധി എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആക്രമണം.
കേന്ദ്രത്തില്‍ സഖ്യകക്ഷിയാണെങ്കിലും ബിഹാറില്‍ ഉടക്കി നില്‍ക്കുന്ന എല്‍ജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയതെന്നത് ശ്രദ്ധേയമായി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികള്‍ നേര്‍ന്നു. കൊവിഡിനെ ബിഹാറിലെ ജനങ്ങള്‍ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിര്‍ത്താനായത്. അതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു മോദി പറഞ്ഞു.
ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുല്‍വാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാര്‍ സ്വദേശികളായ സൈനികര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് മോദി പറഞ്ഞു. നിതീഷ് ജിയുടെ എതിരാളികളുടെ നിര്‍ദേശ പ്രകാരം യുപിഎ ഭരണകാലത്ത് നിതീഷ്ജിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി ബീഹാറിന്റെ 10 വര്‍ഷം യുപിഎ പാഴാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അതിര്‍ത്തിയിലേക്ക് സ്വന്തം പുത്രന്‍മാരെയും പുത്രിമാരെയും പോരാടാന്‍ അയച്ചവരാണ് ബിഹാറുകാര്‍. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സര്‍ക്കാരാണിത്. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ അധികാരത്തില്‍ വന്നാല്‍ കശ്മീരിന് പ്രത്യേകാധികാരം തിരികെ നല്‍കുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവര്‍ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത് എന്ന് മോദി ചോദിച്ചു. ഇടനിലക്കാരില്‍ നിന്ന് കര്‍ഷകച്ചന്തകളെ രക്ഷിക്കാനാണ്, കര്‍ഷകനിയമം സര്‍ക്കാര്‍ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദിയുടെ ആരോപണം.
എന്നാല്‍ ബിഹാറിലെ ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തായിരുന്നു ചെയ്തിരുന്നതെന്നാണ് ചോദ്യമാണ് രാഹുല്‍ ഉയര്‍ത്തിയത്. ബിഹാര്‍ തന്റെ ആണ്‍മക്കളെ അതിര്‍ത്തിയിലേക്കുന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചൈന നമ്മുടെ ഭൂമിയില്‍ അതിക്രമിച്ചുകയറിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് എന്തിന്? ഇന്ന് അദ്ദേഹം പറയുന്നു ജവാന്മാരുടെ ത്യാഗത്തിന് മുന്നില്‍ താന്‍ തലകുനിക്കുന്നുവെന്ന്. അങ്ങനെയാണെങ്കില്‍ എന്തിനാണ് അങ്ങ് നുണ പറഞ്ഞത്? ' രാഹുല്‍ ഗാന്ധി ചോദിച്ചു.
'ബിഹാറികളോട് നുണ പറയരുത് മോദിജി. നിങ്ങള്‍ ബിഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലുകളാണ്. ഒരാള്‍ക്കുപോലും അത് ലഭിച്ചില്ല. സൈന്യത്തിന്റേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പരസ്യമായി പറയും. എന്നാല്‍, വീട്ടിലെത്തിക്കഴിഞ്ഞാല്‍ അദ്ദേഹം അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്.' രാഹുല്‍ ആരോപിച്ചു. കോവിഡ് 19നെ കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളുകളുടെ പ്രതിസന്ധിയെ കുറിച്ചും രാഹുല്‍ സംസാരിച്ചു. 'എല്ലാ കുടിയേറ്റ തൊഴിലാളികളേയും ബിഹാറിലേക്ക് മടക്കി അയച്ചു. നിങ്ങള്‍ മൈലുകളോളം നടക്കുമ്പോള്‍ പ്രധാനമന്ത്രി മോദി എന്താണ് ചെയ്തിരുന്നത്? നിങ്ങള്‍ക്ക് അദ്ദേഹം ട്രെയിന്‍ ലഭ്യമാക്കിയോ?' രാഹുല്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിക്ക് മുമ്പ് റാലിയെ അഭിസംബോധന ചെയ്തത് മഹാഗഥ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവാണ്. താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പത്തു ലക്ഷം സര്‍ക്കാര്‍ ജോലി ബിഹാര്‍ യുവജനങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. വാഗ്ദാനവും ആശംസയും ഏറ്റുവാങ്ങുന്ന ബിഹാര്‍ ജനത എന്താണ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം എന്നുമാത്രം.
https://www.facebook.com/Malayalivartha