കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീട്ടിൽ താമസിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... എന്നാൽ പുതിയ വീട്ടിലേക്ക് വിരുന്നെത്തിയത് സങ്കടങ്ങളായിരുന്നു... ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് ബീന മരിച്ചു; തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി! ഇപ്പോൾ കത്തിമുനയിൽ പിടഞ്ഞുവീണ് മകനും പോകുമ്പോൾ പടുത്തുയർത്തിയ വീട്ടിൽ തനിച്ചായി അമ്പിളി കുമാറും അനന്തുവും; കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ നിന്നും കരകയറാനാകാതെ അനന്തു...
പടയണിവെട്ടത്ത് ഉത്സവത്തിനിടയിലെ സംഘർഷത്തിൽ കുത്തേറ്റ് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് വിദ്യാർത്ഥിയുടെ മരണം. അതേസമയം സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്.
പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ്ജിത്ത് മൊഴി നല്‍കി. അമ്പലത്തിന് സമീപം ഇരുട്ടിന്റെ മറവിൽ അഭിമന്യുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു നിലത്തു വീണു.
പരുക്കേറ്റ മറ്റു രണ്ടുപേർ അടുത്തുള്ള ഹോമിയോ ആശുപത്രിയുടെ പടിയിൽ വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഉത്സവസ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തിയാണ് മൂവരെയും ആശുപത്രിയിലേക്കു മാറ്റിയത്.
അഭിമന്യുവിനു വയറിനു പിൻഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. ബുധനാഴ്ച രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മർദനമേറ്റു.
ഭാര്യ മരിച്ചതിനു ശേഷം മക്കൾക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകൻ അഭിമന്യുവിന്റെ വേർപാട് തീരാനൊമ്പരമായി. വർഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാർ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വർഷം മുൻപാണ് നാട്ടിലെത്തിയത്. കാൻസർ ബാധിതയായിരുന്നു ബീന.
വീടു പുതുക്കിപ്പണിതതും രണ്ടുവർഷം മുൻപാണ്. എന്നാൽ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വർഷം മുൻപ് ബീന മരിച്ചു. തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകർന്നിരിക്കുകയാണ് അമ്പിളികുമാർ .
അനുജന്റെ വേർപാടു നേരിട്ടുകണ്ട ആഘാതത്തിൽ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. സംഘർഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.
അനന്തുവിനൊപ്പം ഉത്സവപ്പറമ്പിൽ നിൽക്കുമ്പോഴാണു സംഘർഷമുണ്ടായതും അഭിമന്യുവിനു കുത്തേറ്റതും. കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ അബോധാവസ്ഥയിലായ അനന്തുവിനെ വീട്ടിൽ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി.
എസ്എഫ്ഐ പ്രവർത്തകർക്കു നേരെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതാക്കൾ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നം പഞ്ചായത്തിലും ചാരുംമൂട് മേഖലയിലും സിപിഎം ഹർത്താൽ നടത്തി. മുൻപും ഇതേ സംഘങ്ങൾ പലയിടങ്ങളിലായി ഒന്നിലധികം തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
മരിച്ച അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുൻപും ഇതേ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് അനന്തു ഉൾപ്പെട്ട രണ്ടു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞതവണ ഉത്സവം നടന്നതിനിടയിലുണ്ടായ സംഘർഷമാണ് ഇതിലൊന്ന്. മറ്റൊന്ന് അടിപിടിക്കേസാണെന്നും രാഷ്ട്രീയബന്ധമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. ദൃക്സാക്ഷിമൊഴിയനുസരിച്ചല്ല, പരുക്കേറ്റവരിൽ ഒരാളുടെ പിതാവിന്റെ പരാതി അനുസരിച്ചാണു നിലവിൽ അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha