ശിക്ഷിക്കപ്പെട്ട് അഞ്ച് മാസം പോലും തികഞ്ഞില്ല.. അഭയ കേസിലെ പ്രതി ഫാ. കോട്ടൂർ ജയിലില്‍ നിന്നിറങ്ങി! ഇനി 90 ദിവസങ്ങൾ പുറത്ത്....
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍ അനുവദിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ അറിയിച്ചു. കോവിഡ് വര്‍ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയിലിലെ ഹൈപവര്‍ കമ്മിറ്റി 90 ദിവസം പരോള്‍ അനുവദിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം പ്രതി ഫാ. തോമസ് കോട്ടൂര്‍ ജയിലില്‍ നിന്നിറങ്ങി.
ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്‍റെ കൂടെയാണ് അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്.
ഫാ. തോമസ് കോട്ടൂര്‍ നല്‍കിയ ജാമ്യ ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ അഞ്ച് പ്രാവശ്യം തള്ളിയിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവുമാണ് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചത്. അഞ്ച് മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരിന് പരോള്‍ അനുവദിച്ചതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം അരീക്കര അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.
രാവിലെ പ്രാർത്ഥനയ്‌ക്ക് മണിയടിച്ചിട്ടും അഭയയെ കാണാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ കിണറിന് സമീപത്ത് ചെരുപ്പ് കിടക്കുന്നത് കണ്ടതാണ് സംശയത്തിന് ഇടവരുത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പതിനേഴ് ദിവസം ലോക്കൽ പൊലീസും പത്തുമാസത്തോളം ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ.
1993 മാർച്ച് 29ന് കേസ് സിബിഐയ്ക്ക് വിട്ടു. മരണം കൊലപാതകമാണെന്ന് 1995 വരെ സി.ബി.ഐ സമ്മതിച്ചിരുന്നില്ല.1995 ഏപ്രിൽ ഏഴിനു നടത്തിയ ഡമ്മി പരീക്ഷണത്തിലൂടെയാണ് അഭയയുടെ മരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തുന്നത്. എന്നാൽ, കൊലപാതകമെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി 97ലും 2000ലും.
2006ലും സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മൂന്നു തവണയും തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് സിസ്റ്റർ അഭയയുടെ മരണത്തിന് ഉത്തരവാദികളെന്ന് സി.ബി.ഐ കണ്ടെത്തിയ ഫാദർ തോമസ് എം. കോട്ടൂർ, ഫാദർ ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ അറസ്റ്റ് 2008 നവംബർ 18ന് രേഖപ്പെടുത്തി.
നാലും അഞ്ചും പ്രതികളായി സി.ബി.ഐ കണ്ടെത്തിയിരുന്ന എ.എസ്.ഐ വി.വി അഗ്റ്റിൻ, മുൻ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവൽ എന്നിവർ അറസ്റ്റിന് മുമ്പെ മരിച്ചു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്രിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.
അബോധാവസ്ഥയിലായിരുന്ന അഭയ കിണറ്റിലെ വെളളം കുടിച്ച് മുങ്ങിമരിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയത്.2009 ജൂലൈ പതിനേഴിന് കുറ്റപത്രം സമർപ്പിച്ചു.ഒരുവർഷം മുമ്പാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സഭയുമായി ബന്ധമുള്ള പത്തോളം സാക്ഷികൾ കൂറുമാറി.
അഭയയുടെ മരണവുമായി ബന്ധപ്പെട്ട് 2008 നവംബർ 28, ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്ന് സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയായിരുന്നു.
സി.ബി.ഐ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചശേഷം ഫാ. ജോസ് പൂത്തൃക്കയിൽ സമർപ്പിച്ച വിടുതൽ ഹർജി പ്രകാരം ഫാ. ജോസിനെതിരെ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പ്രത്യേക സി.ബി.ഐ കോടതി ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്. സിസ്റ്റർ അഭയയെ തലയ്‌ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു.
ബി.സി.എം കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു ഫാ. തോമസ് കോട്ടൂർ. അതിനുശേഷം അമേരിക്കയ്ക്ക് പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായിരുന്നു.
സിസ്റ്റർ സെഫിസിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലയ്ക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റർ പ്രേരണ നൽകി.
ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സി.ബി.ഐക്ക് കണ്ടെത്താൻ കഴിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ് ജോസഫ് കോൺവെന്റിലെ അന്തേവാസിയായിരുന്നു.
https://www.facebook.com/Malayalivartha