കേന്ദ്രസർക്കാർ ഉടൻ അറിയിക്കണം... കേരളത്തിന് വാക്‌സിന്‍ എപ്പോള്‍ നല്‍കും? വെള്ളിയാഴ്ചക്കകം മറുപടി വേണമെന്ന് കേന്ദ്രത്തോട് കടുപ്പിച്ച് ഹൈക്കോടതി

കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാനായിരുന്നു കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീംകോടതി നിയോഗിച്ച ഉന്നതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം കോവിഡ് കേസുകൾ കേരളത്തിൽ ദിനംപ്രതി വർധിക്കുകയാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിൻ വിതരണത്തിന് സപ്ലൈ കലണ്ടർ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്ന് വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് നീതി ആയോഗിൻറെ കണക്കുകൂട്ടൽ. കൊവിഡ് പ്രതിദിന കേസുകളിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് ഈ മാസം കുത്തനെ ഉയരുകയാണ്.
3,43,144 പേർക്കാണ് ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിനു മുകളിലെത്തിയ ശേഷം ഇന്നലെ 3,62,000 ആയി ഉയർന്നിരുന്നു. ഇന്ന് കേസുകളിൽ കുറവുണ്ടായത് നേരിയ ആശ്വാസമായെങ്കിലും മരണനിരക്ക് അതേ പടി തുടരുകയാണ്. ഇന്നും നാലായിരം മരണം സ്ഥിരീകരിച്ചു.
ഏപ്രിൽ മാസത്തിൽ കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആർ) 0.7 ശതമാനമായിരുന്നു. എന്നാൽ മേയ് ആയപ്പോൾ ആകെ കേസുകളുടെ 1.1 ശതമാനമായി മരണസംഖ്യ ഉയർന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും കേസുകൾ കുറയുമ്പോൾ കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഖ്യ മാറ്റമില്ലാതെ തുടരുകയാണ്. പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തിൽ 18.3 ശതമാനമായി കുറഞ്ഞു.
എങ്കിലും കൊവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ല എന്ന മുന്നറിയിപ്പാണ് നീതി ആയോഗിലെ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് നല്കിയിരിക്കുന്നത്. തരംഗം നിയന്ത്രിക്കാൻ ആഴ്ചകൾ വേണ്ടിവരും. പോസിറ്റിവിറ്റി റേറ്റ് കുറയാതെ പ്രാദേശിക നിയന്ത്രണം പിൻവലിക്കരുത്.
ദേശീയ പോസിറ്റിവിറ്റി റേറ്റ് കുറയുന്നത് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാൻ കഴിയാത്തതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഡിസംബറോടെ വാക്സിനേഷൻ പരമാവധി പേരിലെത്താതെ മറ്റു മാർഗ്ഗമില്ല. അപ്പോഴും മൂന്നാം തരംഗത്തിൻ്റെ ഭീഷണിയും നിലനിൽക്കുന്നു. ഈ വർഷവും സ്കൂളുകൾ തുറക്കാനാകും എന്ന പ്രതിക്ഷ ഇപ്പോൾ സർക്കാരിലെ വിദഗ്ധർക്കില്ല
ആദ്യ തരംഗത്തിൽ പ്രതിദിന കേസുകൾ 98,000 വരെയാണ് ഉയർന്നത്. ഇത് പതിനായിരത്തിലെത്തിക്കാൻ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം എന്ന സംഖ്യ പത്തിലൊന്നായി കുറയ്ക്കാൻ ആറു മാസമെങ്കിലും വേണ്ടി വന്നേക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha