തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്
പത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികള്‍ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെയോ ? എന്ന ചോദ്യമാണ് കേരളത്തിലെ ബിജെപി ഇപ്പോള്‍ ഉയര്‍ത്തുന്നത്. തമിഴ്നാട് ക്യൂബ്രാഞ്ച് ആണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നു. അങ്ങനെ എങ്കില്‍ കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം ആണ്. കേരള പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപെട്ടുണ്ടായ വന്‍ സുരക്ഷാവീഴ്ച തന്നെ ആണ് ഈ സംഭവം എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കോന്നിയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിയിരുന്നു.
കൊല്ലം പത്തനാപുരത്ത് കശുവണ്ടിമാവിന്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് പുറമേ രാജ്യം തന്നെ ഞെട്ടുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ വര്‍ഷം പത്തനാപുരം പാടം വനമേഖലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇരുന്നൂറോളം തീവ്രവാദികള്‍ വിവിധഘട്ടങ്ങളില്‍ ഇവിടെ നിന്നും പരിശീലനം നേടിയതായിയാണ് വിവരം. പാടത്തിനു പുറമെ കൂടുതല്‍ വനമേഖലയിലും തീവ്രവാദ സംഘടകളിലെ പ്രവര്‍ത്തകര്‍ എത്തിയിരുന്നതായി തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം കേരളാ പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ അന്വേഷണം നടത്താല്‍ കേരളാ പൊലീസ് തയ്യാറായില്ല.
പത്തനാപുരത്തെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോള്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും എന്‍.ഐ.എയും അന്വേഷണം നടത്തുന്നുണ്ട്. ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ബോംബ് നിര്‍മാണ വസ്തുക്കള്‍ പ്രദേശത്ത് സൂക്ഷിച്ചതെന്ന നിഗമനത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്.
കണ്ടെത്തിയ ഡിറ്റനേറ്റര്‍ സ്‌ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവ ഉപയോഗിച്ച് സ്ഫോടനം നടത്താനാകില്ല. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ ഇത് ഉപയോഗിച്ചെന്നാണ് സംശയം. സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പെന്നും നിഗമനമുണ്ട്. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൊല്ലം പത്തനംതിട്ട അതിര്‍ത്തിയില്‍ ഉള്‍ക്കാട്ടില്‍ തീവ്രവാദ പരിശീലന ക്യാമ്പ് നടന്നിരിക്കാമെന്ന സംശയം ബലപ്പെടുന്നതും ഈ സാഹചര്യത്തില്‍ തന്നെയാണ്. അന്യ സംസ്ഥാനത്ത് നിന്നുപോലും ആള്‍ക്കാര്‍ ക്യാമ്പില്‍ എത്തിയിരുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.
ഇവിടെ നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സണ്‍ 90 ബ്രാന്റ് സ്റ്റിക്കുകളാണെന്നും തമിഴ്നാട്ടില്‍ നിന്നുമാണ് വന്നതാണെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നുള്ളതാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍. ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ വിറ്റത് ആര്‍ക്കെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എടിഎസ്.
ഉത്തര്‍പ്രദേശില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മലയാളികളെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയിരുന്നു. കോക്കാത്തോട്, വയക്കര പ്രദേശത്തു നിന്നും ചെളിക്കുഴിയില്‍ പൂണ്ട നിലയില്‍ ഒന്നര മാസം പഴക്കമുള്ള 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha