എസ്.എഫ്.ഐ വളരുന്നു പടവലങ്ങ പോലെ... താഴേക്ക് സി.പി.എമ്മിന് അങ്കലാപ്പ്
![](https://www.malayalivartha.com/assets/coverphotos/w657/300060_1701069945.jpg)
സി.പി.എമ്മിന്റെ റിക്രൂട്ടിംഗ് സംഘടനകളില്‍ പ്രധാനപ്പെട്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ ആണ്. സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളും അടക്കിഭരിക്കുന്നത് ഇവരാണ്. സി.പി.എം ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നത് എസ്.എഫ്.ഐയിലെ മികച്ച സംഘാടകരില്‍ നിന്നാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കടന്ന് വന്നവരാണ്. എസ്.എഫ്.ഐ രൂപീകരിച്ച ശേഷവും നിരവധി നേതാക്കളെ പാര്‍ട്ടിക്ക് ലഭിച്ചു. ജയ്ക്ക് സി. തോമസ് വരെ ശക്തരായ നേതാക്കള്‍ അങ്ങനെ കടന്ന് വന്നവരാണ്. കാലിക്കറ്റ്, എം.ജി, കേരളാ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളില്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചെങ്കിലും പല തട്ടകങ്ങളിലും എസ്.എഫ്.ഐക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് സി പി എം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തലും നേതൃതല അഴിച്ചുപണിയുമൊക്കെ ഉണ്ടാകുമെന്ന സൂചനയുണ്ട്. തുടര്‍ഭരണം പാര്‍ട്ടിയിലെന്ന പോലെ എസ്.എഫ്.ഐയേയും ബാധിച്ചു. പല നേതാക്കന്മാരും പക്വതയില്ലാതെ പെരുമാറുന്നു. പൊതുസമൂഹവും വിദ്യാര്‍ത്ഥികളും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം എസ്.എഫ്.ഐയുടെ തലപ്പത്തുള്ളവര്‍ മറക്കുന്നു. അവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്.
കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകള്‍ക്ക് പിന്നാലെ കേരളയിലും ഇത്തവണ കെഎസ്യു വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയത്തില്‍ എസ്.എഫ്.ഐ അമ്പരന്ന് പോയി. തിരുവനന്തപുരം ലോ കോളേജ് പോലുള്ള തട്ടകങ്ങളില്‍ എസ്എഫ്ഐ പിന്നോക്കം പോയി. ലോ കോളേജില്‍ ചില എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ടില്ല. അധ്യാപകരുമായി വരെ ചില നേതാക്കള്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. സംഘടനാ നേതൃത്വം അനാവശ്യമായ നിരവധി വിവാദങ്ങളുണ്ടാക്കി. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ കാര്യങ്ങള്‍ വേണ്ടവണ്ണം പഠിക്കാതെയും മനസ്സിലാക്കാതെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണങ്ങള്‍ തിരിച്ചടിയുണ്ടാക്കി. മഹാരാജാസ് കോളേജില്‍ ജയിച്ചവരുടെ പട്ടികയില്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് അതിലും വലിയ വിവാദമായി. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ കേസെടുത്തു. ഇത്തരം കാര്യങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് വെല്ലുവിളിച്ചു. അടുത്ത ദിവസം മലക്കംമറിയുകയും ചെയ്തു. എന്തായാലും പിണറായി സര്‍ക്കാര്‍ ലേഖികയ്‌ക്കെതിരെ എടുത്ത കേസ് അവസാനം കോടതി എടുത്ത് തോട്ടിലെറിഞ്ഞു. എസ്.എഫ്.ഐക്കുണ്ടായ നാണക്കേട് മറയ്ക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു കൂട്ടം എസ്.എഫ്.ഐക്കാര്‍ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ ഇരച്ചുകയറി അഴിഞ്ഞാടിയിരുന്നു. അതിനെതിരെ കേസെടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല.
എസ്.എഫ്.ഐ നേതാവായിരുന്ന കെ. വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍വ്യൂവിന് ചെന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തെങ്കിലും അതും പിണറായി സര്‍ക്കാര്‍ മുക്കി. കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രി തോറ്റ എസ്.എഫ്.ഐ നേതാവ് ഉത്തരേന്ത്യയിലെ ഏതോ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി പി.ജിക്ക് ചേര്‍ന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഈ നേതാവിനെ പിന്തുണച്ച് പി.എം ആര്‍ഷോ ആദ്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ പോലീസും സര്‍വ്വകലാശാലയും നടത്തിയ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എം.എസ്.എം കോളജിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ജയിച്ചെന്ന് വ്യാജ രേഖയുണ്ടാക്കിയതും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് നേതാവിനെ പുറത്താക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക സി.പി.എം നേതാവിന്റെ മകനെ സംസ്‌കൃത കോളേജിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം ഏറെ ഞെട്ടലോടെയാണ് പാര്‍ട്ടിക്കാര്‍ പോലും കേട്ടത്. നേമത്തെ ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകരും ചില നേതാക്കളും മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയും എടുത്തു. തുടര്‍ഭരണം കിട്ടിയതോടെ വിദ്യാര്‍ത്ഥികളുടെ കാതലായ വിഷയങ്ങളിലൊന്നും എസ്.എഫ്.ഐ ഇടപെടുന്നേയില്ല. കോളേജ്, യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐയുടെ മുന്‍ നേതാക്കള്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് വ്യാപകമായ പരാതകളുയരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ക്യാമ്പസുകളിലും ഇക്കൂട്ടരുടെ സാനിധ്യം സജീവമാണ്. പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് തൊട്ടപ്പന്‍ എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന മുന്‍ എസ്.എഫ്.ഐക്കാരനും സംഘവും നടത്തിയ അക്രമങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പേടിച്ച് ആരും പരാതി നല്‍കാന്‍ തയ്യാറായില്ല.
പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും വിദ്യാര്‍ത്ഥി സംഘടനാ സംവിധാനത്തെ ആലസ്യത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവിട്ടെന്ന ആക്ഷേപം ശക്തമാണ്. സംഘടനാ നേതൃത്വം അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും വലിയ തിരിച്ചടിയായെന്ന വിമര്‍ശനവുമുണ്ട്. മാര്‍ക്ക് ലിസ്റ്റ് ആരോപണവും വ്യാജരേഖ വിവാദങ്ങളും നേതൃത്വത്തിനെതിരായ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. എല്ലാം വിശദമായി ചര്‍ച്ച ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നീക്കത്തിലാണ് സി പി എം.
https://www.facebook.com/Malayalivartha