ഓസീസ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലിപ്പട ; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്;ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി
ഓസീസ് മണ്ണിൽ ചരിത്രനേട്ടമെഴുതി കോഹ്‌ലിപ്പട. മഴമൂലം സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനവും മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു.ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെയാണ് ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടയായി നിന്നത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. 2011 -ലെ വിജയയത്തേക്കാളും വലിയ നേട്ടമാണിതെന്ന് കോഹ്‌ലി പറഞ്ഞു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിങ്്‌സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയും വെളിച്ചക്കുറവും വില്ലനായെത്തുന്നത്. നാലാം ദിവസം ആദ്യത്തേയും അവസാനത്തേയും സെഷന്‍ മഴയെടുത്തു.നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയിരുന്നു.
അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്.
മൂന്നാം ദിനം വെളിച്ചക്കുറവ് കാരണം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറിന് 236 എന്ന നിലയിലായിരുന്നു. എന്നാല്‍ നാലാം ദിവസം രാവിലെ മഴയെത്തിയതോടെ ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. രണ്ടാം സെഷനില്‍ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സ് പവലിയനിലേക്ക് മടങ്ങി. തലേ ദിവസത്തെ സ്‌കോറിന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കമ്മിന്‍സിന് സാധിച്ചില്ല.
ഷമി, കമ്മിന്‍സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഉറച്ചു നിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ബുംറ മടക്കി. 111 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ നഥാന്‍ ലിയോണ് അഞ്ചു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുന്‍പ് ലിയോണിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
258 റണ്‍സില്‍ വെച്ച് അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചര്‍ സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹേസല്‍വുഡ് അക്കൗണ്ട് തുറക്കും മുന്‍പേ നല്‍കിയ ക്യാച്ച് ഹനുമ വിഹാരി വിട്ടുകളയുകയായിരുന്നു. ഒടുവില്‍ 45 പന്തുകള്‍ നേരിട്ട് 21 റണ്‍സെടുത്ത ഹേസല്‍വുഡിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി.55 പന്തില്‍ നിന്ന് 29 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു
79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്‌നെ (38), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
നേരത്തെ, ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരെ ഓസീസിന് നഷ്ടമായിരുന്നു. ഖവാജയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. കുല്‍ദീപിനെതിരെ വലിയ ഷോട്ടിന മുതിര്‍ന്ന ഖവാജയ്ക്ക് പിഴച്ചു. മിഡ് വിക്കറ്റില്‍ പൂജാരയുടെ കൈകളിലേക്ക്. 72 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെ എത്തിയത് ലബുഷാഗ്നെ.
ഹാരിസും ലബുഷാഗ്നെയും പതിയെ ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാരിസിന്റെ വിക്കറ്റ് തെറിപ്പിച്ച ജഡേജ വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ജഡേജയുടെ സ്‌ക്വയര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ബൗള്‍ഡാവുകയായിരുന്നു. ഷോണ്‍ മാര്‍ഷിനെ ജഡേജയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ രഹാനെ പിടികൂടി. ലബുഷാഗ്നെ അല്‍പനേരം പിടിച്ചു നിന്നെങ്കിലും ഷമിയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. ട്രാവിസ് ഹെഡ് കുല്‍ദീപിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പെയ്‌നാവട്ടെ കുല്‍ദീപിന്റെ പന്തില്‍ കുറ്റി തെറിക്കുകയായിരുന്നു.
പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഹൈലൈറ്റസ്. നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.
പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് - പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്.
പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നല്‍കി. ഋഷഭ് പന്ത് വൈകാതെ സെഞ്ചുറി പൂര്‍ത്തിയാക്കി. 189 പന്തില്‍ 15 ഫോറും ഒരു സ്‌കിസും ഉള്‍പ്പെടുന്നതാണ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു. പന്തിന് കൂട്ടുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. 114 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്ന ജഡേജയുടെ ഇന്നിങ്സ്. ഇരുവരും 204 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇവരുടെ കൂട്ടുക്കെട്ടാണ് സ്‌കോര്‍ 600 കടത്തിയത്.
https://www.facebook.com/Malayalivartha