ശ്രീയുടെ വിധി ഇന്നറിയാം; ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കുക. വാതുവയ്പ്പ് വിവാദത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെവിട്ടുവെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ബിസിസിഐയുടെ ഈ നിലപാടിനെതിരെ താരം രംഗത്ത് വന്നിരുന്നു.
എന്നാൽ ശ്രീശാന്തിനെ വിലക്കിയ ബിസിസിഐയുടെ നടപടി കേരള ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ്താരം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്നും ചെറിയ മല്‍സരങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും ശ്രീശാന്ത് വാദിച്ചിരുന്നു.
ബിസിസിഐ തനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തികച്ചും നീതി രഹിതമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരംവിമർശിച്ചിരുന്നു . ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്‌സിങ് നടത്തിയ കുറ്റവാളികളാണെന്നും നിരപരാധിയായ തന്റെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങളാണ് വ്യാജ ആരോപണത്തിന്റെ പേരില്‍ നഷ്ടമായതെന്നും ശ്രീശാന്ത് തുറന്നടിച്ചു.
'എന്റെ ജീവിതത്തിലെ വിലപ്പെട്ട 6 വര്‍ഷങ്ങളാണ് എനിക്ക് നഷ്ടമായത്. എന്നെ വിശ്വസിക്കൂ. ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്ന പലരും മാച്ചു ഫിക്‌സിങ് നടത്തിയ കുറ്റവാളികളാണ്. പക്ഷേ അവരൊക്കെ ഇപ്പോഴും നിര്‍ബാധം കളിക്കുമ്ബോള്‍ തീര്‍ത്തും നിരപരാധിയായ എനിക്ക് ദുഃഖം തോന്നുകയാണ്.' എന്നായിരുന്നു ശ്രീശാന്തിന്റ പ്രതികരണം.
തനിക്ക് തന്റെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍പ്പോലും പോകാനുള്ള അനുമതിയില്ല. കോടതിയില്‍നിന്നു ക്ലീന്‍ചിറ്റ് ലഭിച്ചിട്ടും ഇനിയും കാത്തിരിക്കേണ്ട ഗതികേടാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ് എനിക്ക് പ്രാണവായുവാണ്. രാജ്യത്തിനുവേണ്ടി ജേഴ്‌സിയണിയുക എന്നതില്‍പ്പരം അഭിമാനം തരുന്ന മറ്റൊന്നില്ല. തനിക്കു നീതിലഭിക്കുമെന്നും രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha