എട്ടു വർഷത്തെ കാത്തിരിപ്പ് വിരാമമിടാൻ ഇന്ത്യ–പാക്ക് ട്വന്റി20 പരമ്പര.... ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ...
രാജ്യാന്തര രാഷ്ട്രീയ കാരണങ്ങളാൽ 8 വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം ഈ വർഷം നടക്കാൻ സാധ്യതകളേറുന്നു. ക്രിക്കറ്റ് പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ടി20.
പാക്കിസ്ഥാനിലെ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയാണെങ്കിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഈ വർഷം ഒരു ട്വന്റി20 പരമ്പര കളിക്കാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന സൂചന.
ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ കഴിഞ്ഞ മാസം മുതൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്രിക്കറ്റ് ബന്ധങ്ങളും പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 പരമ്പര നടന്നാൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യ ദ്വിരാഷ്ട്ര പരമ്പരയായി മാറും ഇത്.
2012–13 സീസണിൽ ലഘു ഏകദിന, ട്വന്റി-20 പരമ്പരകൾക്കായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യ സന്ദർശിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ദ്വിരാഷ്ട്ര പരമ്പരയായി കണക്കാക്കുന്നത്.
ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് തയാറായിരിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നിർദ്ദേശം ലഭിച്ചതായി ബോർഡിന്റെ ഉന്നതനെ ഉദ്ധരിച്ച് പാക്ക് മാധ്യമമായ ‘പാക്കിസ്ഥാനി ജാങ്’ ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ടവരാരും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
‘പരമ്പരയുമായി ബന്ധപ്പെട്ട് ബിസിസിഐ അധികൃതരുമായി നേരിട്ട് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും, ഈ വർഷം തന്നെ ഒരു ട്വന്റി20 പരമ്പര കളിക്കാൻ തയാറായിരിക്കാൻ പിസിബിക്ക് നിർദ്ദേശം ലഭിച്ചതായി ബോർഡ് പ്രതിനിധി വെളിപ്പെടുത്തിയതായി’ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ഈ വർഷം തന്നെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കൂടുതൽ ട്വന്റി20 പരമ്പരകൾ കളിക്കുമെന്ന് ബിസിസിഐ പ്രതിനിധികൾ തന്നോടു പറഞ്ഞതായി ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നാണ് ബിസിസിഐയുടെയും പിസിബിയുടെയും പരസ്യമായ നിലപാട്.
ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പ് നടക്കാനായി സാധ്യതയുള്ളത്. ഇതിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളെ കാത്ത് നിൽക്കുന്നത് തിരക്കിട്ട മത്സരക്രമമാണുള്ളത്. അടുത്ത മാസം ഒൻപത് മുതൽ മേയ് 30 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം സീസൺ കൊടിയേറും.
അതിനു ശേഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടുന്നതിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും. ജൂൺ 18 മുതൽ സതാംപ്ടണിലാണ് മത്സരം നടക്കുക. ക്വാറന്റീനിൽ കഴിയേണ്ടതിനാൽ ഇതിനും ഏറെ മുൻപു തന്നെ ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലെത്തേണ്ടി വരും. അതിനുശേഷം ഒരു മാസത്തോളം ഇന്ത്യയ്ക്ക് ഒരു മാസത്തോളം മത്സരങ്ങളില്ല.
അതുകൊണ്ടുതന്നെ ജൂലൈ മാസത്തിലായിരിക്കും ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള സാധ്യതയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകും.
ഓഗസ്റ്റ് നാലിന് ആരംഭിച്ച് സെപ്റ്റംബർ 14നാണ് പര്യടനം പൂർത്തിയാകുക. അതിനുശേഷം വീണ്ടും ഇന്ത്യയ്ക്ക് മത്സരങ്ങളില്ലാത്ത ഒരു മാസമാണ്. ഈ ഇടവേളയുടെ സമയത്തും ഇന്ത്യ–പാക്കിസ്ഥാൻ പരമ്പര നടക്കാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha