ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് തുടക്കം; വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആദ്യ മത്സരം, ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല: അങ്കത്തിന് തുടക്കം കുറിക്കുന്നത് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും
ഇന്ന് മുതൽ ക്രിക്കറ്റ് വെടിക്കെട്ടിന് തുടക്കം. ഇന്ത്യൻ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം കുറിക്കും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാൽ ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടം ലഭിക്കാനാണ്. ബാംഗ്ലൂരിനിത് 13 വര്‍ഷം കളിച്ചിട്ടും കിരീടമൊന്നും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള അവസരവുമാണ്.
കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം മുന്നിൽ നിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീന്‍, സച്ചിന്‍ ബേബി തുടങ്ങിയ മലയാളി താരങ്ങള്‍ ഉള്‍പ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങള്‍ വരുത്തിയാണ് ബാംഗ്ലൂര്‍ ടീം രംഗത്ത് എത്തുന്നത്.
മധ്യ ഓവറുകളില്‍ കരുത്താകാന്‍ മാക്‌സ്‌വെല്‍, കെയില്‍ ജാമിസണ്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.
മുംബൈയുടെ ഓപ്പണര്‍ ഡി കോക്ക് ഇല്ലാതെയാണ് മുംബൈ നാളെ ഇറങ്ങാനുള്ള സാധ്യത. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങള്‍ നഷ്ടമാകും.
ബാംഗ്ലൂര്‍ നിരയില്‍ കോവിഡ് മുക്തനായ ദേവദത്ത് പടിക്കല്‍ ടീമിനൊപ്പം ചേര്‍ന്നത് ടീമിന് ആശ്വാസം നല്‍കുന്നതാണ്. പരിശീലന മത്സരങ്ങളില്‍ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നല്‍കുന്നതാണ്.
ഡി കോക്കിന്റെ അഭാവത്തില്‍ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശര്‍മയുമാകും ബാറ്റിംഗിന് തുടക്കം കുറിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍ എന്നിവര്‍ അവസാന ഇലവനില്‍ ഇടം നേടും.
ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളില്‍, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് കൂടുതൽ സാധ്യതയും. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരും.
ബോളിങ്ങില്‍ വാഷിഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവര്‍ അവസാന പതിനൊന്നില്‍ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാന്‍ ക്രിസ്റ്റ്യനും, കെയില്‍ ജാമിന്‍സനുമാണ് സാധ്യത കൂടുതൽ.
https://www.facebook.com/Malayalivartha