'സഞ്ജു തിളങ്ങി'; 7 പന്തുകള്‍ ബാക്കി നിൽക്കെ വിജയം കൈപ്പിടിയിലൊതുക്കി രാജസ്ഥാൻ റോയൽസ്
ബാറ്റിംഗ് ദുഷ്‌കരമെന്ന് തോന്നിച്ച പിച്ചില്‍ പിടിച്ചുനിന്ന് ടീമിനെ ജയത്തിലെത്തിച്ച് സഞ്ജു സാംസണ്‍. കൊല്‍ക്കത്തയ്‌ക്കെതിരെ 133 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 7 പന്തുകള്‍ ബാക്കി നിര്‍ത്തി 6 വിക്കറ്റിന് വിജയിച്ചു. സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ(5) വിക്കറ്റ് രാജസ്ഥാന് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ക്രീസില്‍ നങ്കൂരമിട്ടു. 41 പന്തുകള്‍ നേരിട്ട സഞ്ജു 2 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. 17 പന്തില്‍ 22 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 18 പന്തില്‍ 22 റണ്‍സുമായി ശിവം ദുബെയും സഞ്ജുവിന് പിന്തുണ നല്‍കി. 23 പന്തില്‍ 24 റണ്‍സുമായി ഡേവിഡ് മില്ലര്‍ പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 5 മത്സരങ്ങളില്‍ 2 ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 5 മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
https://www.facebook.com/Malayalivartha