എബിഡിക്ക് റെക്കോര്‍ഡ്, മിശ്രയ്ക്ക് താക്കീത്; ഡൽഹിക്ക് പിഴച്ചത് ഒറ്റയിടത്ത്, ആ ഓവർ വേണ്ടായിരുന്നു, ഡൽഹി ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയ മത്സരം കൂടിയാണിത്
ജയ പരാജയം മാറിമറിഞ്ഞ ഒരു മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ചു. ആര്‍സിബിയുടെ 171 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിലേക്ക് നീണ്ട കളിയില്‍ റിഷഭ് പന്തിനും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത എബി ഡി വില്ലിയേഴ്‌സ് ആണ് ഇത്തവണ കളിയിലെ താരം.
എ ബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്ങും ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനവുമാണ് ആര്‍സിബിക്ക് വിജയമൊരുക്കിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത എബിഡി ഇരു ടീമുകളേയും വേര്‍തിരിക്കുന്നു.
രജത് പാട്ടിദാര്‍ (31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25) എന്നിവരും ടീമിനായി സംഭാവന നല്‍കി. യുസ്‌വേന്ദ്ര ചാഹല്‍, ഡാനിയേല്‍ സാംസ്, വാഷിങ്ടണ്‍ സുന്ദര്‍, കെയ്ല്‍ ജാമിസണ്‍ എന്നിവരെല്ലാം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. മുഹമ്മദ് സിറാജിന്റെ അവസാന ഓവറും ഹര്‍ഷാല്‍ പട്ടേലിന്റെ 19-ാം ഓവറും ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി.
ക്യാപ്റ്റന്‍ റിഷഭ് പന്തിന് സംഭവിച്ച ഒറ്റ പിഴവാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. മാര്‍ക്കസ് സ്റ്റോയ്‌നിസിനെ അവസാന ഓവറില്‍ പന്തേല്‍പ്പിച്ചതിലൂടെ 23 റണ്‍സ് ആണ് അധികമായി ആര്‍സിബി നേടിയത്.
തുടക്കം മുതല്‍ ബൗളര്‍മാരെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതോടെയാണ് അവസാന ഓവറില്‍ സ്‌റ്റോയ്‌നിസിനെ പന്തേല്‍പ്പിക്കേണ്ടി വന്നത്. ഈ ഓവര്‍ കളിയിലെ വഴിത്തിരിവുമായി. കാഗിസോ റബാഡ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ അമിത് മിശ്രയും നിരാശപ്പെടുത്തി.
സീസണിലെ അഞ്ചാം ജയത്തോടെ ആര്‍സിബി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഡല്‍ഹിക്കെതിരെ ആധികാരിക വിജയം നേടാനായില്ലെങ്കിലും ടീമിന് ആശ്വസിക്കാവുന്ന ജയം തന്നെയാണിത്. മുന്‍നിര വീണു പോയാലും ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാന്‍ കഴിയുന്നത് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.
ഡി വില്ലിയേഴ്‌സിനെ മധ്യ നിരയില്‍ കളിപ്പിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് മത്സര ഫലം. ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശ കളിക്കാരനെന്ന റെക്കോര്‍ഡ് മത്സരത്തിലൂടെ എബിഡി സ്വന്തമാക്കി.
തോല്‍വിയിലും ഡല്‍ഹിക്ക് തലകുനിച്ച് തന്നെ മടങ്ങാം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ടീം കീഴടങ്ങിയത്. നാളുകള്‍ക്കുശേഷം ഹെറ്റ്‌മെയറില്‍ (53) നിന്നും നല്ലൊരു ഇന്നിങ്‌സ് പുറത്തുവന്നു. റിഷഭ് പന്തിന്റെ (58) പ്രകടനവും എടുത്തു പറയേണ്ടതാണ്.
ഇശാന്ത് ശര്‍മയുടെ തിരിച്ചു വരവും ടീമിന് ഗുണം ചെയ്തു. അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയ മത്സരം കൂടിയാണിത്. മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ കൂട്ടിയതിന് ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്ക് അമ്പയറുടെ താക്കീത് ലഭിച്ചു.
https://www.facebook.com/Malayalivartha