ഹര്‍പ്രീത് ചില്ലറക്കാരനൊന്നുമല്ല... മൂന്ന് ലോകോത്തര താരങ്ങളെ എറിഞ്ഞിട്ട താരത്തെ വാനോളം പുകഴ്ത്തി ആരാധകർ
ഏതെങ്കിലും ഒരു ഐപിഎല്‍ മത്സരത്തില്‍ ലോകോത്തര താരങ്ങളായ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡി വില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കുക. അതിനുശേഷം കളിയിലെ മിടുക്കൻ എന്ന ബഹുമതി നേടുക, ഇതൊക്കെ ലോകത്തെ ഏതു ബൗളറും കൊതിക്കുന്ന ഒരു സ്വപ്‌ന സാഫല്യമാണ് ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ ഹര്‍പ്രീത് ബ്രാര്‍ നേടിയിരിക്കുന്നത്.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഹര്‍പ്രീത് പുറത്തെടുത്ത വിസ്മയ ബൗളിങ് മുന്‍ താരങ്ങളുടെ പുകഴ്ത്തലിനും ഇടയാക്കി. ഹര്‍പ്രീതിന്റെ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം അതിയായ സന്തോഷത്തിലായിരിക്കുമെന്ന് ബ്രറ്റ് ലീ വ്യക്തമാക്കി.
വിരാട് കോലി, മാക്‌സ്‌വെല്‍, എബിഡി എന്നീ അതുല്യരേയാണ് വീഴ്ത്തിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത മത്സരമാകും ഇത്. വിരാട് കോലി മത്സരശേഷം താരത്തെ അഭിനന്ദിച്ചതും മറ്റൊരു അനുഭവമായിരിക്കുമെന്ന് ബ്രറ്റ് ലീ വിലയിരുത്തി. മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസും ഹര്‍പ്രീതിന്റെ നേട്ടത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു.
പഞ്ചാബിനായി ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്ന ഇടംകൈയ്യന്‍ ഓള്‍റൗണ്ടറാണ് ഹര്‍പ്രീത്. വനിതാ ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സ്വദേശമായ മോഗയില്‍ നിന്നും വരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. 2019ലെ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തി.
പഞ്ചാബില്‍ വിവിധ ക്ലബ്ബുകള്‍ക്കായി നടത്തിയ പ്രകടനമാണ് ഐപിഎല്ലിലേക്കുള്ള വഴിതുറന്നത്. 2019ല്‍ 3 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചു. എന്നാല്‍, 2020ല്‍ ഒരു കളിയില്‍ പോലും അവസരം ലഭിച്ചില്ല. കരിയറിലെ നാലാമത്തെ ഐപിഎല്‍ മത്സരത്തിലാണ് 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റു വീഴ്ത്തിയതും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.
https://www.facebook.com/Malayalivartha