സൂപ്പർ സൺഡേ; ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- ഹൈദരാബാദ്, പഞ്ചാബ്- ഡൽഹി മത്സരങ്ങൾ
ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും.
ജീവന്മരണ പോരാട്ടത്തില്‍ ഹൈദരബാദും രാജസ്ഥാനും നേര്‍ക്കുനേര്‍. സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളായതിനാല്‍ ഒരു തിരിച്ചു വരവ് ഇരു ടീമിനും അനിവാര്യമാണ്.
ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്ത് നിൽക്കുമ്പോൾ കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ പാതി മത്സരങ്ങള്‍ പിന്നിടവെ ഇരു ടീമിനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ ജയം അനിവാര്യമാണ്. വൈകിട്ട് 3.30ന് ഡല്‍ഹിയിലാണ് ആദ്യ മത്സരം.
വലിയൊരു മാറ്റവുമായാണ് ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നത്. അവരുടെ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി പകരം ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസനെ ക്യാപ്റ്റന്‍സി എല്‍പ്പിച്ചിരിക്കുകയാണ്.
ഹൈദരബാദിന് ഈ സീസണില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. ജയം ഉറപ്പിച്ച പല മത്സരങ്ങളിലും അവര്‍ അപ്രതീക്ഷിതമായി തോറ്റു. ബാറ്റിങ്ങില്‍ വന്‍ മരങ്ങള്‍ ഒരുപാടുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം ആര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്നില്ല. വര്‍ണര്‍ക്ക് സ്കോര്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും താരത്തിത്തിന്റെ മെല്ലെപ്പോക്ക് നയം ടീമിന്റെ സ്കോറിങ് റേറ്റിനെ പിന്നോട്ട് അടിക്കുന്നു. ജോണി ബെയര്‍സ്റ്റോയ്ക്ക് സ്ഥിരതയില്ല. കെയ്ന്‍ വില്യംസണിലാണ് ടീമിന്റെ എല്ലാ പ്രതീക്ഷയും.
സിഎസ്‌കെക്കെതിരായ പ്രകടനത്തോടെ മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരും പ്രതീക്ഷ നല്‍കുന്നു. പ്രതിഭാശാലികളായ ബൗളര്‍മാര്‍ ഏറെയുണ്ടെങ്കിലും ഫോമിലുള്ളത് സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രം. ഭുവനേശ്വര്‍ കുമാറും നടരാജനും പരുക്കേറ്റ് പുറത്തായതോടെ അവരുടെ പേസ് വിഭാഗത്തിന്റെ മൂര്‍ച്ചയും കുറഞ്ഞിരിക്കുകയാണ്.
മറുവശത്ത് രാജസ്ഥാനും സമാന പ്രശ്നങ്ങള്‍ തന്നെയാണ് ഉള്ളത്. ബാറ്റിംഗ് വിഭാഗത്തിന് സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ല. ബൗളിംഗ് വിഭാഗം അല്‍പം ഭേദമാണെങ്കിലും അവസാന ഓവറുകളില്‍ റണ്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ അവര്‍ക്ക് ആവുന്നില്ല. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് ബാറ്റിംഗ് നിര കാഴ്ചവച്ചത്.
നന്നായി തുടങ്ങിയ അവര്‍ക്ക് പക്ഷെ ഡെത്ത് ഓവറുകളില്‍ റണ്‍ ഉയര്‍ത്താന്‍ കഴിയാഞ്ഞത് അവരുടെ തോല്‍വിയില്‍ കലാശിച്ചു. ബൗളിംഗില്‍ ജയദേവ് ഉനദ്കട്, മുസ്തഫിസുര്‍ റഹ്മാന്‍,ചേതന്‍ സക്കറിയ എന്നിവര്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നതാണ് ആശ്വാസം. എന്നാല്‍ മികച്ച സ്പിന്നര്‍മാരില്ലാത്തതും ടീമിനെ ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha