ഐ.പി.എല്‍ മുടങ്ങിയതിന് പിന്നില്‍ സംഘാടകരുടെ അനാസ്ഥ; യു.എ.ഇയെ അവഗണിച്ചതും തിരിച്ചടി, ബയോ സെക്യൂര്‍ ബബ്ളിനുള്ളില്‍ കഴിഞ്ഞ താരങ്ങള്‍ കൊവിഡ് പോസിറ്റിവായത് എങ്ങനെ? ബി.സി.സി.ഐ അന്വേഷണം തുടങ്ങി
ബയോ ബബ്ൾ സുരക്ഷയും പൊട്ടിച്ച് കൊറോണ വൈറസ് ക്രീസിലേക്ക് കടന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംഘാടകര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ രണ്ടു താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആ മത്സരം മാറ്റിവെച്ച് ടൂര്‍ണമെന്റ് മുന്നോട്ട് കൊണ്ടു പോവാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്, കൂടുതല്‍ താരങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് അനിശ്ചിതകാലത്തേക്ക് കളി മാറ്റിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.
ഇതോടെ രാജ്യ നിവാസികള്‍ ശ്വാസംമുട്ടി മരണത്തോട് മല്ലിടുമ്പോൾ കളി നിര്‍ത്തിവെക്കണമെന്ന ആവശ്യം മുഖ വിലക്കെടുക്കാതെ നീങ്ങിയ സംഘാടകര്‍ക്ക് ഒടുവില്‍ മുട്ടുമടക്കേണ്ടിവന്നു. ''അനിശ്ചിതമായി ടൂര്‍ണമെന്റ് മാറ്റിവെക്കുകയാണ്. ഈ മാസം ഇനി കളിനടക്കില്ല. മറ്റൊരു സന്ദര്ഭത്തിനായി കാത്തിരിക്കുകയാണെന്നും ലീഗ് ചെയര്മാന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
തിങ്കളാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു തൊട്ടുമുൻപാണ് ഐ.പി.എല്‍ സംഘാടകരെ ഞെട്ടിച്ച് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തു വരുന്നത്. കൊല്‍ക്കത്തയുടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവെച്ചു. ഒപ്പം ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് കോച്ച് ബലാജിക്ക് രോഗം സ്ഥിരീകരിച്ച വാര്‍ത്തയും പുറത്തുവന്നു. പിന്നാലെ, രോഗം പരക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെയും ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രയുടെയും പരിശോധനഫലം പോസിറ്റിവായി. ഇതോടെയാണ് ടൂണ്‍മെന്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.
ബയോ സെക്യൂര്‍ ബബ്ളിനുള്ളില്‍ കഴിഞ്ഞ താരങ്ങള്‍ കൊവിഡ് പോസിറ്റിവായത് എങ്ങനെയെന്ന് ബി.സി.സി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. താരങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയെങ്കിലും എവിടെയാണ് വീഴ്ച പറ്റിയതെന്നാണ് അന്വേഷിക്കുന്നത്. പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാന്‍ കഴിയാത്തതാണ് ബയോ സെക്യൂര്‍ ബബ്ള് സംവിധാനം. മത്സരത്തിനും പരിശീലനത്തിനുമായല്ലാതെ ബബ്ള് സംവിധാനത്തിലെ ഹോട്ടല്‍ വിട്ടുപോകാന്‍ താരങ്ങള്‍ക്ക് അനുവാദമില്ല.
ടൂര്‍ണമെന്റിനിടയില്‍ കളം വിട്ട ആസ്ട്രേലിയന്‍ താരം ആദം സാംപ സംഘാടകരുടെ ബയോ ബബ്ള് അത്ര സുക്ഷിതമല്ലെന്ന് പ്രതികരിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെതാരമായിരുന്ന സാംപ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഇക്കാര്യം പറഞ്ഞത്. യു.എ.ഇയില്‍ 2020ല്‍ നടത്തിയ ഐ.പി.എല്ലിലെ സുരക്ഷയുമായി താരതമ്യപ്പെടുത്തിയാണ് ആദം സാംപ ഇക്കാര്യം പറഞ്ഞത്. സാംപയുടെ വാക്കുകള്‍:
"ഏതാനും ബയോ ബബ്ളുകളില്‍ ഞങ്ങള്‍ ഭാഗമായിട്ടുണ്ട്. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐ.പി.എല്ലിലേത് ആണ്. ഇന്ത്യ ആയതുകൊണ്ട്, ഇവിടുത്തെ ശുചിത്വത്തെ കുറിച്ചും കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം എന്നുമാണ് എല്ലായ്പ്പോഴും കേള്‍ക്കുന്നത്. ആറ് മാസം മുൻപ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ ഇങ്ങനെ തോന്നിയിരുന്നില്ല. അവിടെ എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നല്‍കിയത്. ഇത്തവണയും യു.എ.ഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം മൂന്നു ലക്ഷത്തിലേറെ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ബയോ ബബ്ളിനുള്ളില്‍ ഐ.പി.എല്ലും കളിക്കാരും സുരക്ഷിതമാണെന്നായിരുന്നു സംഘാടകരുടെ വാദം.
എന്നാല്‍, നിരവധി താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സാംപയുടെ വാക്കുള്‍ ആരാധകര്‍ ഓര്‍ക്കുന്നു. ഐ.പി.എല്‍ നിര്‍ത്തിവെക്കുന്നതിന് ആഴ്ചകള്‍ മുൻപ് തന്നെ പല താരങ്ങളും കൊവിഡ് ഭീതിയില്‍ കരാര്‍ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ആസ്ട്രേലിയന്‍ താരങ്ങളായ ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാഡ്സന്‍ എന്നിവരും ഇന്ത്യന്‍ താരം ആര്.അശ്വിനും കൊവിഡ് സാഹചര്യം മൂലം ലീഗില്‍ നിന്നു പിന്മാറിയിരുന്നു.
അംപയര്‍ നിതിന്‍ മേനോന്, മാച്ച് റഫറി മനു നയ്യാര്‍ എന്നിവരും പിന്മാറി. അന്ന്, പേടി വേണ്ടെന്നും ഐ.പി.എല്‍ 'സുരക്ഷിതമായി' മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രതികരണം.
2020 ടൂര്ണമെന്റിലേതു പോലെ ഇത്തവണയും യു.എ.ഇയില്‍ മത്സരം സംഘടിപ്പിക്കാമെന്നായിരുന്നു ഐ.പി.എല്‍ ഭരണ സമിതിയുടെ അഭിപ്രായം. എന്നാല്‍, നിര്‍ദേശത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് മുഖംതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 4ാം സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഇത്തവണയും ടൂര്‍ണമെന്റ് യു.എ.ഇയില്‍ നടത്തുന്നതാണ് നല്ലതെന്ന് ഭരണസമിതി നിര്‍ദേശം വച്ചത്.
രണ്ടാം തരംഗം ഉണ്ടായാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴയില്ലെന്നായിരുന്നു ബ്രിജേഷ് പട്ടേല്‍ നേതൃത്വം നല്കുന്ന ഐ.പി.എല്‍ ഭരണസമിതി പറഞ്ഞിരുന്നത്. നാലു ഫ്രാഞ്ചൈസികള്‍ക്കും ഇതേ നിലപാടുണ്ടായിരുന്നു. യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡും ബി.സി.സി.ഐയോട് ഏതു പ്രതിസന്ധികള്‍ക്കിടയിലും മത്സരം നടത്താമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം തള്ളിയ ബി.സി.സി.ഐ, ബയോ സെക്യുര്‍ ബബ്ള് സംവിധാനത്തില്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha