ഐ.പി.എല്‍ നിര്‍ത്തി; മുംബൈ താരങ്ങളെ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലെത്തിക്കാന്‍ ഉടമകളായ റിലയന്‍സ്; മറ്റു ടീമുകള്‍ക്കും സഹായ വാഗ്ദാനം, നാട്ടിലേക്കെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധം
കൊവിഡ് ബാധയെ തുടര്‍ന്ന് ഐ.പി.എല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിയതോടെ സ്വന്തം താരങ്ങളെ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലെത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ്. മറ്റു ടീമുകളിലെ താരങ്ങള്‍ക്കും ഈ വിമാനങ്ങളില്‍ നാടു പിടിക്കാമെന്നും റിലയന്‍സ് അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, കരീബിയന്‍ താരങ്ങളാണ് മുംബൈയിലെ വിദേശികള്‍. ട്രെന്‍റ് ബൗള്‍ട്ട്, ആദം മില്‍നെ, ജെയിംസ് നീഷാം, ഷെയിന്‍ ബോണ്ട് തുടങ്ങിയവരാണ് ന്യൂസിലന്‍ഡുകാര്‍. ഇവര്‍ക്കായി പോകുന്ന വിമാനത്തില്‍ മറ്റു ന്യൂസിലന്‍ഡ് താരങ്ങള്‍ക്കും പോകാനാകും.
കരീബിയന്‍ താരങ്ങളെയുമായി പോകുന്ന വിമാനം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബര്‍ഗ് വഴി പോകും. ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് അതില്‍ നാട്ടിലെത്താം. മുംബൈക്കൊപ്പമുള്ള ക്വിന്‍റണ്‍ ഡി കോക്കും മാര്‍ക്കോ ജാന്‍സണുമാണ് ദക്ഷിണാഫ്രിക്കക്കാര്‍.
കീറോൺ പൊള്ളാര്‍ഡുമായി തുടര്‍ന്ന് വിമാനം ട്രിനിഡാഡിലേക്ക് പറക്കും. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ എല്ലാവരെയും നാട്ടിലെത്തിക്കാനാണ് പദ്ധതി.
കളി നിര്‍ത്തിയ സാഹചര്യത്തില്‍ താരങ്ങളെ ഇന്ത്യയില്‍ നിര്‍ത്തുന്നത് അപകടകരമെന്നു മനസ്സിലാക്കി എല്ലാവരെയും മടക്കി അയക്കാന്‍ ക്ലബുകളും ബി.സി.സി.ഐയും ചര്‍ച്ച നടത്തി വരികയായിരുന്നു.
ഇംഗ്ലീഷ് താരങ്ങളായ ബെയര്‍സ്റ്റോ, ജാസണ്‍ റോയ്, കറന്‍ എന്നിവരുള്‍പെടെ എട്ടു പേര്‍ ബുധനാഴ്ച നാട്ടിലെത്തിയിരുന്നു. എല്ലാവരും സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധ ക്വാറന്റൈൻ പൂര്‍ത്തിയാക്കണം.
അതേസമയം, ഇന്ത്യയിലുള്ള ആസ്ട്രേലിയക്കാര്‍ നാട്ടിലെത്തുന്നതിന് വിലക്കുള്ളതിനാല്‍ ഓസീസ് താരങ്ങള്‍ മാലദ്വീപിലോ ശ്രീലങ്കയിലോ കഴിയേണ്ടിവരും. താരങ്ങളും ഒഫീഷ്യലുകളുമായി 40 ഓളം ആസ്ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളത്.
പാറ്റ് കമിന്‍സ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെൻ മാക്സ്വെല്‍, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ സംഘം ഇതിനകം മാലദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha