'ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുൻപും സമ്മര്‍ദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുൻപ് മനസ്സില്‍ മത്സരം തുടങ്ങും; ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ പഠിച്ചു'; സച്ചിന്‍ തെണ്ടുല്‍ക്കര്‍
ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ തവണ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടേത്. സെഞ്ചുറികളുടേതോ, നേടിയ റണ്‍സിന്റെതോ ഏതുമാകട്ടെ, ഇതിഹാസ തുല്യമായ
ഇന്നിങ്‌സുകളിലൂടെ സച്ചിന്‍ എന്ന പേരിന് മുന്നില്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓരോ തവണയും എഴുതിച്ചേര്‍ത്തത് പുതിയ മാനങ്ങളാണ്, നാഴികക്കല്ലുകളാണ്. ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം നെഞ്ചേറ്റിയ മറ്റൊരു താരവും ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് താരത്തെ ക്രിക്കറ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നതും.
ക്രിക്കറ്റ് ലോകം ഇത്രത്തോളം ഹൃദയത്തില്‍ ഏറ്റു വാങ്ങുമ്പോഴും, ഗാലറികളില്‍ നിന്നും സച്ചിന്‍.... സച്ചിന്‍... എന്ന പേര് താളത്തില്‍ ഉയര്‍ന്നു കേൾക്കുമ്പോഴുംകരിയറില്‍ താന്‍ അനുഭവിച്ച ഉത്കണ്ഠയും സമ്മര്‍ദ്ദവും തുറന്നു പറയുകയാണ് സച്ചിന്‍. മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു സാധാരണ ക്രിക്കറ്റ് താരത്തെ പോലെയായിരുന്നു സച്ചിനും.
ഓരോ മത്സരത്തിന് മുൻപും സമ്മർദ്ദവും ഉത്കണ്ഠയും തന്നെ വേട്ടയാടിയിരുന്നതായി സച്ചിന്‍ പറയുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയാലും ഉത്കണ്ഠ തന്റെ ഉള്ളില്‍ തന്നെയുണ്ടാകുമെന്ന് സച്ചിന്‍ പറയുന്നു.
'ഞാന്‍ ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ എന്റെ കരിയറിലുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങും മുൻപും ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം മാനസികമായും തയ്യാറെടുപ്പ് നടത്തണമെന്ന് ഞാന്‍ അന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി. ഞാന്‍ ഗ്രൗണ്ടില്‍ എത്തുന്നതിന് മുൻപ് തന്നെ എന്റെ മനസ്സില്‍ ഞാന്‍ മത്സരം തുടങ്ങിയിട്ടുണ്ടാകും. ആ സമയത്ത് എന്റെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കൂടും. പിന്നീട് ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു.
മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. ഉറങ്ങാന്‍ കഴിയാത്തത് ഒരു പ്രശ്നമല്ലെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ആ സമയങ്ങളില്‍ മത്സരവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആലോചിക്കാന്‍ ശ്രമിച്ചു.' സച്ചിന്‍ പറയുന്നു.
പ്രധാന മത്സരങ്ങള്‍ക്കു മുന്‍പുള്ള രാത്രികളില്‍ എനിക്ക് ഉറക്കം കിട്ടിയിരുന്നില്ല. രാത്രി വൈകിവരെ ടിവി കണ്ടും പുലര്‍ച്ചെ എഴുന്നേറ്റു വിഡിയോ ഗെയിം കളിച്ചുമാണു ഞാന്‍ ആ മോശം അവസ്ഥ മറികടന്നത്. രാവിലെ തനിയെ ഒരു കപ്പ് കാപ്പിയുണ്ടാക്കുന്നതുപോലും മനോധൈര്യം കൂട്ടുമെന്ന് അക്കാലത്ത് എനിക്കു മനസ്സിലായി' സച്ചിന്‍ പറയുകയുണ്ടായി.
ഒരു കായികതാരത്തിനു ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികാരോഗ്യവും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നമാണ് സച്ചിന്റെ അഭിപ്രായം. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും വിഷാദ രോഗവുമെല്ലാം കാരണം മല്‍സര രംഗത്തു നിന്നു പിന്മാറുകയോ,
വിട്ടു നില്‍ക്കുകയോ ചെയ്ത ഒരുപാട് കായിക താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏറ്റവും അവസാനമായി ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഈ തരത്തില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരുന്നു.
ശാരീരികമായി മാത്രമല്ല ഒരു മല്‍സരത്തിനു മുൻപ് മാനസികമായും നമ്മള്‍ കരുത്ത് നേടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യം ഒരു സമയത്തു ഞാനും തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിനൊപ്പം മനസും പൂര്‍ണമായും ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്.
കരിയറില്‍ 10 - 12 വര്‍ഷത്തോളം ഓരോ മത്സരത്തിനും മുന്‍പ് കടുത്ത ഉത്കണ്ഠയും ഭീതിയും ഞാന്‍ നേരിട്ടിരുന്നു. നിര്‍ണായക മത്സരങ്ങള്‍ക്ക് മുൻപുള്ള രാത്രികളില്‍ എനിക്കു ഉറക്കം കിട്ടിയിരുന്നില്ല. പിന്നീടാണ് എന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇതെന്നും ഞാന്‍ അംഗീകരിച്ചു തുടങ്ങിയത്. ഇതു കൂടാതെ, തന്റെ സഹോദരന്‍ നല്‍കിയ ചില ഉപദേശങ്ങളും ഉത്കണ്ഠയെ മറികടക്കാന്‍ സഹായിച്ചിരുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. കൂടാതെ, വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും അലക്കുന്നതുമെല്ലാം കളിക്കു തയ്യാറെടുക്കാന്‍ എന്നെ സഹായിച്ച കാര്യങ്ങളാണ്.
മത്സരത്തിന്റെ തലേദിവസം തന്നെ താന്‍ തന്റെ ക്രിക്കറ്റ് ബാഗ് തയ്യാറാക്കി വെക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചത് സഹോദരനായിരുന്നു. പിന്നീടുള്ള തന്റെ കരിയറില്‍ ഇവയെല്ലാം ശീലമായി മാറുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കരിയറിലെ അവസാനത്തെ മല്‍സരത്തില്‍ കളിക്കുന്നതിനു മുൻപും ഇവയൊക്കെ താന്‍ ആവര്‍ത്തിച്ചിരുന്നതായും സച്ചിന്‍ വിശദമാക്കി.
ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്നങ്ങളുണ്ടെങ്കില്‍ അവയെ അംഗീകരിക്കുകയെന്നതാണ് അവയെ മറികടക്കാനുള്ള ആദ്യത്തെ വഴിയെന്നു സച്ചിന്‍ പറഞ്ഞു. പരുക്കേല്‍ക്കുകയാണെങ്കില്‍ അത് പരിശോധിക്കാനും ഭേദമാക്കാനുമെല്ലാം ഡോക്ടര്‍മാരും ഫിസിയോമാരുമുണ്ടാവും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.
കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവുകയെന്നത് സാധാരണമാണ്. എന്നാല്‍, തിരിച്ചടികള്‍ നേരിടുന്ന സമയങ്ങളില്‍ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ വേണം. തനിക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സ്വയം ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും പുറത്ത് വരാനുള്ള വഴികള്‍ അയാള്‍ തന്നെ സ്വയം കണ്ടെത്തുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.
അതോടൊപ്പം, ഒരു വ്യക്തിക്ക് ഏതൊരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരണമായി കാണിച്ച് സച്ചിന്‍ വ്യക്തമാക്കി. ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ സ്റ്റാഫിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
'ഹോട്ടലില്‍ താമസിക്കവെ ദോശയുമായി അകത്തേക്കു വന്ന റൂംബോയ് അതു മേശയ്ക്കു മുകളില്‍ വച്ച ശേഷം എനിക്കൊരു ഉപദേശവും നല്‍കി. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതില്‍ നിങ്ങള്‍ക്കു തടസമാവുന്നത് കൈമുട്ടിലെ ഗാര്‍ഡാണെന്നൊയിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയയായിരുന്നു സത്യമെന്നു എനിക്കു ബോധ്യമായി. ഈ ഉപദേശം സ്വീകരിച്ച് ഞാന്‍ വരുത്തിയ മാറ്റം എന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിച്ചു.' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha