സ്റ്റേഡിയത്തില്‍ ബോള്‍ പെറുക്കാന്‍ നിന്ന പയ്യനില്‍ നിന്ന് ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്ക്; ബാബര്‍ കി കഹാനിക്കായി ആകാംക്ഷയോടെ ആരാധകർ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ബാബർ അസം
ബാബര്‍ കി കഹാനി എന്തായിരിക്കും? പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ വര്‍ഷത്തിനുളളില്‍ സൂപ്പര്‍ താര പരിവേഷം ലഭിച്ച ബാറ്റ്‌സ്മാനാണ് നിലവിലെ ക്യാപ്റ്റനായ ബാബര്‍ അസം. 2016ല്‍ തന്റെ ഇരുപതാം വയസില്‍ അരങ്ങേറ്റം കുറിച്ച ബാബര്‍ അസം ഇന്ന് ലോകത്തെ നമ്പർ വണ്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ്.
പാകിസ്ഥാനിലെ വളര്‍ന്നുവരുന്ന താരങ്ങളിലും കുട്ടികള്‍ക്കിടയിലും വലിയ ആവേശമാണ് ഗ്രൗണ്ട് ബോയിയില്‍ നിന്ന് ക്യാപ്റ്റന്‍സിയിലേക്കും ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്കുമുളള ബാബറിന്റെ വളര്‍ച്ച.
തന്റെ ട്വിറ്ററിലൂടെ ഒരു പോസ്റ്റര്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ബാബര്‍ അസം വീണ്ടും നിറയുകയാണ്. ബാറ്റേന്തി പുറം തിരിഞ്ഞ് നില്‍ക്കുന്ന ബാബര്‍ അസമിന്റെ ഫോട്ടോയ്‌ക്കൊപ്പം ബാബര്‍ കി കഹാനി എന്നാണ് കൊടുത്തിരിക്കുന്നത്. തന്റെ ജീവിത കഥക്കായി എല്ലാവരും കാത്തിരിക്കാനും ബാബര്‍ അസം കുറിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് സിനിമയാണോ, സീരിസാണോ, പുസ്തകമാണോ എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്ററില്‍ ഇല്ല. ജൂണ്‍ അഞ്ചിന് ഇതിന്റെ വിവരങ്ങള്‍ അറിയാമെന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍, ബാബര്‍ അസം എന്നിവരില്‍ ആരാണ് മികച്ച കളിക്കാരന്‍ എന്ന ചര്‍ച്ച കഴിഞ്ഞ കുറെ നാളുകളായി ക്രിക്കറ്റ് ലോകത്തുണ്ട്. 2015ല്‍ സിംബാംബ്‌വെയ്‌ക്കെതിരെ അരങ്ങേറിയ ബാബര്‍ അസം ആറ് വര്‍ഷം പിന്നിടുമ്പോൾ പാകിസ്ഥാന്‍ ക്രിക്കറ്റിനെയും ഏറെ സജീവമാക്കി നിര്‍ത്തുന്നുണ്ട്.
80 ഏകദിനങ്ങളില്‍ നിന്നും 56.8 ബാറ്റിങ് ശരാശരിയില്‍ 3,808 റണ്‍സും 33 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 2,169 റണ്‍സും 54 ടി ട്വന്റി മത്സരങ്ങളില്‍ നിന്നും 47.3 ബാറ്റിങ് ശരാശരിയില്‍ 2,035 റണ്‍സും നേടിയിട്ടുണ്ട്. ട്വിറ്ററില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ ബോള്‍ ബോയിയില്‍ നിന്ന് ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്കുളള ബാബറിന്റെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളും ബാബര്‍ കി കഹാനിക്ക് മുന്നോടിയായി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha