കിവീസ് നായകനെ പ്രശംസിച്ച് പാര്‍ഥിവ് പട്ടേല്‍; ഇന്ത്യക്ക് കോഹ്ലി എങ്ങനെയാണോ അത് പോലെയാണ് ന്യൂസിലന്‍ഡിന് വില്യംസണ്
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുമുണ്ട് എന്നുള്ളത് കൊണ്ട് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇരട്ടിയാണ് ആവേശം. ഈ ആവേശകരമായ കാത്തിരിപ്പിന് ആക്കം കൂട്ടുവാനായി ഫൈനല്‍ പോരാട്ടത്തെ പറ്റിയുള്ള പ്രവചനങ്ങളും വിലയിരുത്തലുകളുമായി മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും രംഗത്തുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടു ശക്തരായ ടീമുകള്‍ തമ്മിലാണ് പോരാട്ടം എന്നുള്ളതിനാല്‍ ആവേശത്തോടൊപ്പം കടുപ്പമേറിയ മത്സരം കൂടിയാകും അരങ്ങേറുക.
ശക്തമായ താരനിരയുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത് എന്നതിനാല്‍ ഈ ടീമുകളെ നയിക്കുന്ന വിരാട് കോഹ്ലി കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ തമ്മിലുള്ള മല്‍സരം കൂടിയായി കലാശപ്പോരാട്ടം മാറും. മികച്ച താരങ്ങളായ ഇരുവര്‍ക്കും ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്വന്തം ടീമിനായി ഇതുവരെയും ഒരു ഐസിസി ട്രോഫി നേടാന്‍ കഴിഞ്ഞിട്ടില്ല.
അതിനാല്‍ തന്നെ വളരെ പ്രാധാന്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ഇരുവരും കാണുന്നത്. മികച്ച താരങ്ങളായ കോഹ്‌ലിയും വില്യംസണും ഏത് തരത്തിലുള്ള സാഹചര്യങ്ങളിലും മികച്ച പ്രകടനം പുരത്തത്തെടുക്കാന്‍ കഴിവുള്ളവരാണ്. ഇവരുടെ ഈ മികവിനെ എല്ലാവരും അംഗീകരിച്ചിട്ടുള്ളതുമാണ്.
ഇപ്പോഴിതാ ഇവരുടെ മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. കിവീസ് നായകനായ വില്യംസണിന് പ്രാമുഖ്യം നല്‍കുന്നതാണ് പാര്‍ഥിവിന്റെ പ്രശംസ. കിവീസ് നായകന്‍റെ മികവിനെ കുറിച്ചു വാചാലനായ മുന്‍ ഇന്ത്യന്‍ വിക്കറ്റു കീപ്പറായ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യക്ക് കോഹ്ലി എങ്ങനെയാണോ അത് പോലെയാണ് ന്യൂസിലന്‍ഡിന് വില്യംസണ്‍ എന്നും ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ താരം തിളങ്ങുമെന്നുമാണ് അഭിപ്രായപ്പെട്ടത്.
'ഇന്ത്യക്കാര്‍ക്ക് വിരാട് കോഹ്ലി എങ്ങനെയാണോ അതു പോലെയാണ് ന്യൂസീലന്‍ഡ്കാര്‍ക്ക് കെയ്ന്‍ വില്യംസണും. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയ സമ്പത്തുള്ളവനും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ എങ്ങനെ കളിക്കണമെന്ന് മനസിലാക്കുന്നവനും ഇംഗ്ലണ്ടില്‍ തിളങ്ങാനാവും.കൂടാതെ ലേറ്റ് ഷോട്ട് കളിക്കാനും മികവ് വേണം. ഇംഗ്ലണ്ടില്‍ കളിക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെയാണ് പ്രകടനത്തില്‍ വ്യത്യാസം കൊണ്ടുവരുന്നത്'-പാര്‍ഥിവ് പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണെന്നും വില്യംസണെ പുറത്താക്കണമെങ്കില്‍ എതിരാളികള്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വില്യംസണെ പുറത്താക്കാന്‍ ഏറ്റവും മികച്ച പന്തുകള്‍ തന്നെ എറിയേണ്ടതായുണ്ട്. ഫുട്‌വര്‍ക്കിലും പന്തുകളെ പ്രതിരോധിക്കുന്നതിലും വില്യംസണ് പ്രത്യേക മികവാണ്. ഇതിനു പുറമെ തന്റെ ടീമിനെ നല്ല രീതിയില്‍ തന്നെ മുന്നോട്ട് നയിക്കാന്‍ താരത്തിന് കഴിയുന്നുണ്ട്.
ന്യുസിലന്‍ഡിന്റെ കാര്യമെടുത്താല്‍ അവരുടെ താരങ്ങള്‍ തമ്മിലുള്ള ഒരുമയാണ് അവരുടെ ശക്തി. തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണ് എന്നത് അവര്‍ക്ക് നന്നായി അറിയാം. ടീമിലെ ഓരോ താരങ്ങള്‍ക്കും അവരുടെ റോള്‍ എന്താണ് എന്നുള്ളതിനെ പറ്റി വ്യക്തമായ ധാരണയുണ്ട്. ടോം ലാതം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരെല്ലാം അടങ്ങുന്ന ന്യൂസീലന്‍ഡ് ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഇതില്‍ എല്ലാം പ്രധാനം അവര്‍ ഒറ്റക്കെട്ടായിട്ടാണ് ഈ പ്രകടനകള്‍ എല്ലാം കാഴ്ചവെക്കുന്നത്. ഇതിനു പുറമെ ഐസിസിയുടെ ടൂര്ണമെന്റുകളിലും മികച്ച പ്രകടനമാണ് അവര്‍ നടത്തുന്നത്'- പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ ഫൈനലിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇന്ത്യയെ സംബന്ധിച്ച് ഫൈനലിന് മുമ്പ് ഒരു മത്സര പരിശീലനം ലഭിക്കുന്നില്ല എന്നത് ഒരു . എന്നാല്‍ മറുവശത്ത് ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചതിന് ശേഷമാകും ന്യൂസീലന്‍ഡ് ഫൈനലിന് ഇറങ്ങുക.
ഇത് കിവീസിന് ചെറിയ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതുന്നത്. പക്ഷെ പ്രതികൂല സാഹചര്യങ്ങളില്‍ കളിച്ചു ജയിച്ച അനുഭവ സമ്പത്ത് ഇന്ത്യൻ ടീമിന് കൂട്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
https://www.facebook.com/Malayalivartha