'ഇതാ ഇന്ത്യയുടെ വണ്ടര്‍ വുമണ്‍'; ഹാര്‍ലീന്‍ ദിയോളിന്റെ റിലേ ക്യാച്ചിൽ അമ്പരന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പെൺ പുലിയാണ്. ഇന്ത്യന്‍ വനിതാ താരം ഹാര്‍ലീന്‍ ദിയോളിന്റെ വിസ്മയകരമായ റിലേ ക്യാച്ച് കണ്ട് പകച്ചുനില്‍ക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
നോര്‍ത്താംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താരമായ ഹാര്‍ലീന്റെ കണ്ണഞ്ചിപ്പിക്കും ക്യാച്ച്. 27 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 43 റണ്‍സുമായി കത്തിക്കയറുകയായിരുന്ന ഇംഗ്ലീഷ് താരം ആമി ജോണ്‍സിനെ പുറത്താക്കാനെടുത്തതായിരുന്നു ആ ക്യാച്ച്. തൂക്കിയടിച്ച പന്ത് ബൗണ്ടറിലൈനില്‍നിന്ന് പറന്നെടുക്കുകയായിരുന്നു ഹാര്‍ലീന്‍. ഓടിയെത്തി കൈയിലൊതുക്കിയ ശേഷം പന്ത് ബൗണ്ടറി കടക്കാതിരിക്കാന്‍ വാനിലേക്കെറിഞ്ഞു. തുടര്‍ന്ന് ബൗണ്ടറിലൈനിനപ്പുറത്തുനിന്ന് തിരിച്ച് ഗ്രൗണ്ടിലേക്ക് പറന്നാണ് ആ ക്യാച്ചെടുത്തത്. മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഹാര്‍ലീന്‍റെ ക്യാച്ചായിരുന്നു കളിയിലെ ഏറ്റവും മികച്ച നിമിഷം. അതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാമതും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങങ്ങള്‍ക്കിടെ ലോകക്രിക്കറ്റിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് റിലേ ക്യാച്ച് എന്നറിയപ്പെടുന്ന ബൗണ്ടറി ലൈനിലെ പറക്കും ക്യാച്ച്. പരിക്കുകള്‍ ക്ഷണിച്ചുവരുത്തുന്ന ഈ സാഹസിക ക്യാച്ചിന് മുന്‍പൊന്നും അധിക താരങ്ങളും മുതിര്‍ന്നിരുന്നില്ല. പുരുഷ ക്രിക്കറ്റിലിപ്പോള്‍ സാധാരണക്കാഴ്ചകളിലൊന്നായിരിക്കുന്നു റിലേ ക്യാച്ച്. എന്നാൽ ഇപ്പോൾ ഹാര്‍ലീന്‍ ദിയോളിന്റെ അത്ഭുത പ്രകടനത്തിന് പിന്നാലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ മുതല്‍ രാഷ്ട്രീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം താരത്തിന് പ്രശംസ ചൊരിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് .
ഹാര്‍ലീന്‍ ദിയോളിന്റെ അത്ഭുത ക്യാച്ചിനെ അഭിനന്ദിച്ച മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ ഇങ്ങനെ .''ഇല്ല, അത് അസാധ്യമാണ്. അങ്ങനെ നടക്കില്ല. എന്തെങ്കിലും പ്രത്യേക എഫക്‌ട് വിദ്യകള്‍ ചേര്‍ത്തതാകാം. അതു യാഥാര്‍ത്ഥ്യമാണോ? ശരി, ഗാല്‍ ഗാഡോട്ട്(വണ്ടര്‍ വുമണ്‍ നായിക) അല്ല, യഥാര്‍ത്ഥ 'വണ്ടര്‍വുമണ്‍' ഇതാ...''.
അപാരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ത്രീകള്‍ ചുമ്മാ കിടുവാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ക്യാച്ചിന്റെ വിഡിയോയും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ''മികച്ച ക്യാച്ചായിരുന്നു അത്. ശതകോടികളെയാണ് അക്ഷരാര്‍ത്ഥത്തില്‍ താങ്കള്‍ അമ്ബരപ്പിച്ചുകളഞ്ഞിരിക്കുന്നത്. ഏറെക്കാലം ഇത് അനുസ്മരിക്കപ്പെടും.'' എന്നായിരുന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം.
ഇന്ത്യയുടെ മുന്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റൈന തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചെന്നായിരുന്നു സച്ചിന്റെ പ്രതികരണം. ക്രിക്കറ്റ് മൈതാനത്ത് കണ്ടുകിട്ടാവുന്ന എന്നത്തെയും മികച്ച ക്യാച്ചുകളിലൊന്നെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. മാരക ക്യാച്ചെന്ന് ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ റൈന പറഞ്ഞു . രാജ്യം മൊത്തം അഭിമാനിക്കുന്നുവെന്നും റൈനയുടെ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ജ്യോതിരാദിത്യ സിന്ധ്യ, രേണുക സിങ്, ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ രേഖാശര്‍മ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ശേഖര്‍ ഗുപ്ത, ബര്‍ഖ ദത്ത്, ബോളിവുഡ് സംഗീതജ്ഞന്‍ വിശാല്‍ ദദ്‌ലാനി, യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ ലക്ഷ്മി എം പുരി, ബംഗാള്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ മീരജ് ഖാലിദ്. എന്നിങ്ങനെ നീളുന്നു ഹാര്‍ലീന്‍ ദിയോളിന്റെ വിസ്മയ ക്യാച്ചിനെ അഭിനന്ദിച്ച് രംഗത്തെത്തിയവരുടെ നീണ്ട നിര.
https://www.facebook.com/Malayalivartha






















