'ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല'; രാഹുല്‍ ദ്രാവിഡ് വാക്ക് പാലിച്ചു, അഞ്ച് യുവതാരങ്ങള്‍ ഒരുമിച്ച് അരങ്ങേറി!! 41 വര്‍ഷത്തിന് ശേഷം ചരിത്രമെഴുതി ഇന്ത്യ
![](https://www.malayalivartha.com/assets/coverphotos/w657/215593_1627038400.jpg)
'ഞാന്‍ കോച്ചായിരിക്കെ, നിങ്ങള്‍ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കില്‍ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല'. ശ്രീലങ്കയിലേക്കുളള പര്യടനത്തിന് മുന്‍പാണ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് യുവതാരങ്ങളോട് ഇങ്ങനെ പറയുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് പരമ്പര നേടിയ ഇന്ത്യയാകട്ടെ അവസാന മത്സരത്തില്‍ കളിക്കാനിറങ്ങിയത് വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം ആറ് താരങ്ങളെ മാറ്റിയാണ്.
അവസരം ലഭിച്ചതില്‍ അഞ്ചു പേരുടെയും അരങ്ങേറ്റ മത്സരം ആണെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് മാത്രമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ അവസരം നല്‍കിയത്. അഞ്ച് പുതുമുഖങ്ങള്‍ക്കൊപ്പം വലംകയ്യന്‍ ഫാസ്റ്റ് ബൗളറായ നവ്ദീപ് സെയ്നിയും ടീമില്‍ ഇടംപിടിച്ചു. നവ്ദീപ് സെയ്നിയുടെ എട്ടാമത്തെ ഏകദിന മത്സരമാണിത്.
മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ തങ്ങളുടെ ഏകദിന അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെയാണ് മൂന്നാമത്തെ മത്സരത്തില്‍ പുറത്ത് ഇരുത്തിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് മൂന്നാം മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍.
രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങള്‍ക്ക് ഒന്നിച്ച് അവസരം നല്‍കുന്നത്. ഇതിനു മുന്‍പ് 1980ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, സന്ദീപ് പാട്ടീല്‍, തിരുമലൈ ശ്രീനിവാസന്‍ എന്നിങ്ങനെ അഞ്ചുപേര്‍ക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.
ശിഖര്‍ ധവാന്‍ നയിക്കുന്ന ടീം ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് ദീപക് ചാഹറിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്. ഇതില്‍ ദീപക് ചാഹറിനെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറക്കിയത് അടക്കം കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നവ്ദീപ് സെയ്നി, ചേതന്‍ സാകരിയ.
https://www.facebook.com/Malayalivartha