ഐപിഎൽ കന്നി കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇനിയും കാത്തിരിക്കണം.; എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂര്‍ പുറത്ത്

ഐപിഎല്ലില്‍ കന്നി കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇനിയും കാത്തിരിക്കണം. അസാധ്യ പ്രകടനവുമായി നിറഞ്ഞുനിന്ന സീസണിനൊടുവില്‍ നടന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട് ബാംഗ്ലൂര്‍ പുറത്ത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ നേരിടും.
ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് വിജയതീരമണഞ്ഞത്. ശുഭ്മന്‍ ഗില്‍(18 പന്തില്‍ 29-നാല് ഫോര്‍), വെങ്കിടേഷ് അയ്യര്‍(30 പന്തില്‍ 26-ഒരു സിക്‌സ്), നിതീഷ് റാണ(25 പന്തില്‍ 23-ഒാരോ വീതം സിക്‌സും ഫോറും), സുനില്‍ നരൈന്‍(15 പന്തില്‍ 26-മൂന്ന് സിക്‌സ്) എന്നിവര്‍ കൂട്ടിച്ചേര്‍ത്ത ചെറിയ സ്‌കോറുകളാണ് കൊല്‍ക്കത്തയെ തുണച്ചത്.
കൊല്‍ക്കത്തയെപ്പോലെ മികച്ച പ്രകടനമാണ് ബാംഗ്ലൂരിന്റെ ബൗളിങ് നിരയും പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത അനായാസജയത്തിലേക്ക് പോകുമെന്നുറപ്പിച്ചിടത്തു നിന്നാണ് ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചഹലും ചേര്‍ന്ന് കളി നിയന്ത്രണത്തിലാക്കിയത്. എന്നാല്‍, ഡാന്‍ ക്രിസ്റ്റ്യനുനല്‍കിയ 12-ാം ഓവറാണ് കളിയുടെ ഗതി തിരിച്ചു. ഈ ഓവറില്‍ സുനില്‍ നരൈന്‍ ആറ് സിക്‌സറാണ് പറത്തിയത്. ഇതടക്കം 22 റണ്‍സ് അടിച്ചെടുത്തു കൊല്‍ക്കത്ത ബാറ്റസ്മാന്മാര്‍. സിറാജ്, ഹര്‍ഷല്‍, ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് ലഭിച്ച ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍, ആറാം ഓവറില്‍ പടിക്കല്‍ വീണതോടെ ബാംഗ്ലൂരിന്റെ സ്‌കോര്‍വേഗം കുറഞ്ഞു. 18 പന്തില്‍ രണ്ട് ഫോര്‍ സഹിതം 21 റണ്‍സുമായാണ് പടിക്കല്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ കഴിഞ്ഞ കളിയിലെ താരം ശ്രീകാര്‍ ഭരതിനെ പുറത്താക്കി സുനില്‍ നരൈന്‍ ബാംഗ്ലൂര്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ മികച്ച നിലയിലേക്ക് നീങ്ങിയ കോഹ്‌ലിയുടെ കുറ്റിയും പിഴുതു നരൈന്‍. 33 പന്തില്‍ അഞ്ച് ബൗണ്ടറി സഹിത 39 റണ്‍സായിരുന്നു കോഹ്്‌ലിയുടെ സമ്ബാദ്യം.
അധികം വൈകാതെ എബി ഡിവില്ലിയേഴ്‌സിനെയും നരൈന്‍ ബൗള്‍ഡാക്കി. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അവസാന പ്രതീക്ഷയായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനും അധികം പിടിച്ചുനില്‍ക്കാനായില്ല. 18 പന്തില്‍ 15 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്‍ നേടിയത്.
നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ കൊയ്ത നരൈന്‍ തന്നെയാണ് ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 30 റണ്‍സ് നല്‍കി രണ്ടു വിക്കറ്റും നേടി.
https://www.facebook.com/Malayalivartha























