എസ്‌കോബാര്‍, ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണീരായി മാറിയിട്ട് ഇന്ന് 25 വര്‍ഷം

ജൂലൈ രണ്ട്, ലോകഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഓര്‍മ്മദിനമാണ്. സെല്‍ഫ് ഗോള്‍ എന്നാല്‍ മരണം എന്നുകൂടി അര്‍ഥമുണ്ടെന്ന് ലോകമറിഞ്ഞ ദുര്‍ദ്ദിനമാണ്, 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ജൂലൈ രണ്ടാം തീയതി. കൃത്യമായി പറഞ്ഞാല്‍ 1994 ജൂലൈ 2.
അന്നാണ് കൊളംബിയയുടെ ലോകകപ്പ് ടീമിന്റെ ഡിഫന്‍ഡര്‍ ആന്ദ്രേ എസ്‌കോബാറിന്, താന്‍ മൂലം പിറന്ന സെല്‍ഫ് ഗോളിന് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടിവന്നത്. ആന്ദ്രേ എസ്‌കോബാറിന്റെ രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷികമാണ് ഇന്ന്.
1994-ല്‍ അമേരിക്കയില്‍ അരങ്ങേറിയ ലോകകപ്പാണ് എസ്‌കോബാറിന്റെ സെല്‍ഫ് ഗോളിനും മരണത്തിനും വഴിവച്ചത്. ഫുട്ബോള്‍ ലോകത്ത് ഒരു രക്തസാക്ഷിയുണ്ടെങ്കില്‍ അത് ആന്ദ്രേ എസ്‌കോബാറായിരിക്കും. അന്ന് ആ 15-ാമത് ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മത്സരം ജൂണ്‍ 22-നായിരുന്നു.
ആതിഥേയരും ദുര്‍ബലരുമായ അമേരിക്ക ആയിരുന്നു എതിരാളികള്‍. വാള്‍ഡറാമ നയിച്ച കൊളംബിയയ്ക്ക് തന്നെ ആയിരുന്നു അക്കുറി കപ്പ് ഉയര്‍ത്താന്‍ സാക്ഷാല്‍ പെലെ പോലും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. പക്ഷേ അമേരിക്കയുമായുളള മത്സരത്തിനു മുന്‍പു തന്നെ കൊളംബിയ, റുമാനിയയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ക്വാര്‍ട്ടറിലേക്കു കടക്കണമെങ്കില്‍ കൊളംബിയയ്ക്ക് അന്ന് അമേരിക്കയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു.
എന്നാല്‍, ആദ്യ പകുതിയുടെ 34-ാം മിനിറ്റ് കൊളംബിയയ്ക്കായി കാത്തുവച്ചിരുന്നത് ഒരു ദുരന്തമായിരുന്നു. അമേരിക്കയുടെ ജോണ്‍ ഹാര്‍ക്സ് ഇടത്തുനിന്ന് നല്‍കിയ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തില്‍, എസ്‌കോബാറിന്റെ കാലില്‍ത്തട്ടിയ പന്ത് വെട്ടിത്തിരിഞ്ഞ് കൊളംബിയന്‍ ഗോള്‍ വലയിലേക്ക് തന്നെ നീങ്ങുകയായിരുന്നു. സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന കൊളംബിയന്‍ ഗോളി ഓസ്‌കര്‍ കൊര്‍ഡൊസെയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുന്‍പ് പന്ത് സ്വന്തം ഗോള്‍ വലയില്‍ പതിച്ചു. ഇടങ്കാലനായ എസ്‌കോ, വലതുഭാഗത്തുനിന്നു വന്ന താഴ്ന്ന ക്രോസ് വലങ്കാലുകൊണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതാണ് അബദ്ധമായത്.
പിന്നീട് 52-ാം മിനിറ്റില്‍ അമേരിക്ക ലീഡ് ഉയര്‍ത്തി. കൊളംബിയയുടെ ആശ്വാസഗോള്‍ അഡോള്‍ഫോ വാലെന്‍സിയ നേടിയെങ്കിലും അമേരിക്ക 2-1 ന് വിജയം സ്വന്തം കൈപ്പടിയിലൊതുക്കിയതോടെ കൊളംബിയയ്ക്ക് പുറത്തേക്കുളള വഴി തെളിഞ്ഞു. അവസാന മത്സരത്തില്‍, കൊളംബിയ, സ്വിറ്റ്സര്‍ലന്‍ഡിനെതിരെ വിജയം നേടിയെങ്കിലും ലഭ്യമായ മൂന്നു പോയിന്റുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ മതിയാകുമായിരുന്നില്ല. ഇതോടെ ആ ലോകകപ്പില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി കൊളംബിയ. ദു:ഖഭാരവുമായി ഗ്രൗണ്ടില്‍നിന്നിറങ്ങിയ എസ്‌കോബാര്‍ 'ജീവിതം ഇവിടെ അവസാനിക്കുന്നില്ല' എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ടീം മാനേജ്മെന്റും സഹകളിക്കാരും എസ്‌കോബാറിന്റെ പിഴവ് പൊറുത്തെങ്കിലും കൊളംബിയയിലെ മാഫിയയ്ക്ക് അത് മറക്കാനായില്ല. എസ്‌കോബാറിന്റെ സെല്‍ഫ്ഗോളും ലോകകപ്പില്‍ നിന്നുള്ള കൊളംബിയയുടെ പുറത്താകലുമൊക്കെ കഴിഞ്ഞ് ഒരാഴ്ച കൂടി കടന്നുപോയി. ലോകമയക്കുമരുന്ന് വ്യാപാരത്തിന്റെയും കള്ളക്കടത്തിന്റെയും സിരാകേന്ദ്രമായ, കൊളംബിയയിലെ മെഡലിന്‍ നഗരത്തിന്റെ ബാറിലും നിശാക്ലബിലുമൊക്കെയായി എസ്‌കോയും കൂട്ടുകാരും ജൂലൈ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ, സമയം ചിലവഴിച്ചതിനു ശേഷം അവിടുത്തെ ഒരു നിശാക്ലബിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് അടുത്ത മേശയില്‍ മദ്യപിച്ചുകൊണ്ടിരുന്ന 12 പേരുടെ സംഘം എസ്‌കോയെ വളഞ്ഞത്. സെല്‍ഫ് ഗോളടിച്ചു നാടിനു നാണക്കേടുണ്ടാക്കി എന്നാക്രോശിച്ച് അവര്‍ എസ്‌കോയെ തെറി പറഞ്ഞു. വാക്കേറ്റം മൂത്തപ്പോള്‍ ആക്രമികളിലൊരാള്‍ തോക്കേടുത്തു നിറയൊഴിക്കുകയായിരുന്നു. 'ഗോള്‍' എന്ന് അലറിവിളിച്ചുകൊണ്ട് 12 വെടിയുണ്ടകളാണ് എസ്‌കോയുടെ ശരീരത്തിലേയ്ക്ക് അവര്‍ പായിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എസ്‌കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
എസ്‌കോയുടെ കൊലപാതകം ഫുട്ബോളിനെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞു. ദുരന്തം കൊളംബിയയെ ആകെ വേദനിപ്പിക്കുന്നു എന്നാണ് അന്നത്തെ പ്രസിഡന്റ് സീസര്‍ ഗവിറിയ പറഞ്ഞത്. കൊളംബിയയില്‍ എസ്‌കോയുടെ മരണം നടന്നതിനുശേഷം, അങ്ങകലെ അമേരിക്കയില്‍ അപ്പോള്‍ നടക്കുകയായിരുന്ന ലോകകപ്പിലെ അടുത്ത മത്സരത്തിനു മുന്‍പ് ഒരു മിനിറ്റ് മൗനം ആചരിച്ചതിനു ശേഷമാണ് കളി തുടങ്ങിയത്. കൊളംബിയന്‍ ഫുട്ബോളിനെ നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1967 മാര്‍ച്ച് 31-ന് മെഡിലിനില്‍ ജനിച്ച എസ്‌കോയ്ക്ക് മരിക്കുമ്പോള്‍ 27 വയസ്സായിരുന്നു പ്രായം. കൊളംബിയയുടെ ഏറ്റവും പക്വതയാര്‍ന്ന കളിക്കാരന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത, സമ്മര്‍ദം പുറത്തുകാട്ടാത്ത ഈ നീണ്ടു മെലിഞ്ഞ പൊക്കക്കാരന്‍ 56 തവണ ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്.
ഒരു തോല്‍വിയ്ക്ക് പകരം വീട്ടാന്‍ ഇനിയും ഏറെ അവസരങ്ങള്‍ കൈവരുമെന്ന പ്രതീക്ഷയോടെ, ജീവിതം ഇവിടെ അവസാനിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് അന്ന് ലോകകപ്പ് മൈതാനം വിട്ട എസ്‌കോബാറിന് ജീവിതം ആ അവസരം നല്‍കിയില്ല എന്നത് വിധി വൈപരീത്യമായി ഇന്നും ഓര്‍മ്മത്താളുകളില്‍ നിലനില്‍ക്കുന്നു.
https://www.facebook.com/Malayalivartha


























