ശബരിമലയിൽ സ്ത്രീ പ്രവേശനം.... 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും.
ഈ വിഷയത്തിൽ മാർച്ച് 14നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വാദങ്ങൾ എഴുതി നൽകണമെന്നും നിർദേശിച്ച് കോടതി.
ഏപ്രിൽ ഏഴിന് വാദം ആരംഭിക്കും. ഏഴ് മുതൽ ഒമ്പത് വരെ മൂന്നു ദിവസം വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടർന്ന് പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കുന്നതാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വർഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹർജികൾ കോടതി പരിഗണിക്കുന്നത്. 2018 സെപ്റ്റംബർ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചു.
ഈ ഹർജികളിൽ വാദം കേൾക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നൽകി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചു.
അതേസമയം മുസ് ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനവും പ്രാർഥനയും നിഷേധിക്കുന്നത് ശരിയാണോ, ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിലും ആരാധനാലയത്തിൽ പ്രവേശിക്കുന്നതിനുമുള്ള വിലക്ക് മൗലികവകാശ ലംഘനമാണോ, ദാവൂദ്-ബോറ സമൂഹത്തിലെ പെൺകുട്ടികളുടെ ലിംഗഛേദനം എന്ന ആചാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണോ എന്നീ വിഷയങ്ങളിലാണ് സുപ്രീംകോടതി വിധി പറയുക. മതാചാരങ്ങളും ഭരണഘടന നൽകുന്ന സമത്വത്തിനുള്ള അവകാശവും തർക്ക സാഹചര്യത്തിൽ നിയമം ഏത് പക്ഷത്ത് നിൽക്കണമെന്നതുമാണ് സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് പരിശോധിക്കുക.
https://www.facebook.com/Malayalivartha

























