പോര്‍ച്ചുഗലിന് വിജയത്തുടക്കം!! ഹംഗറിയെ തൂത്തെറിഞ്ഞ് പോര്‍ച്ചുഗല്‍; ഇരട്ടഗോളുമായി നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഒന്‍പത് മിനിറ്റിനിടെ പിറന്നത് മൂന്ന് ഗോളുകള്‍
യൂറോ കപ്പ് മത്സരത്തില്‍ ഹംഗറിയെ വീഴ്‌ത്തി 'മരണ ഗ്രൂപ്പാ'യ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം.കളിയുടെ തുടക്കത്തില്‍ മനോഹരമായ പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ഹംഗറിയെ തൂത്തെറിയുകയായിരുന്നു.
മത്സരത്തില്‍ 83 മിനിറ്റും പോര്‍ച്ചുഗല്‍ ആധിപത്യം തുടര്‍ന്നപ്പോള്‍ കടുകട്ടി പ്രതിരോധം ഉയര്‍ത്തി ഹംഗറി കട്ടയ്ക്ക് പിടിച്ചു നിന്നു. ശേഷിച്ച സമയത്ത് മത്സരം കൈവിട്ടു പോവുകയും ഒന്‍പതു മിനിറ്റിനിടെ മൂന്നു ഗോളടിച്ചു കൂട്ടി ഹംഗറിയുടെ 'സമനില തെറ്റിച്ച്' പോര്‍ച്ചുഗല്‍ കടന്നാക്രമിച്ച് വീഴ്‌ത്തുകയായിരുന്നു.
തിരിച്ചടിക്ക് നേതൃത്വം നല്‍കി ഇരട്ടഗോളുമായി മുന്നില്‍നിന്ന് പടനയിച്ചത് നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയായിരുന്നു. 87 (പെനല്‍റ്റി), 90പ്ലസ് ടു മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 84ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്റോയിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സില്‍വയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.
യൂറോ കപ്പില്‍ ഒരു മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ മൂന്നു ഗോളടിക്കുന്ന ആദ്യ ടീമാണ് പോര്‍ച്ചുഗല്‍. മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കിടയിലെ ഇടവേള വെറും 177 സെക്കന്‍ഡുകള്‍ മാത്രം. ഗോള്‍ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റില്‍ റാഫ സില്‍വയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒര്‍ബാന് പിഴച്ചു. പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡുയര്‍ത്തി.
പിന്നാലെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ റാഫ സില്‍വയുമൊത്തുള്ള മുന്നേറ്റത്തിനൊടുവില്‍ റോണോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. മരണ ഗ്രൂപ്പായ എഫില്‍ ഹംഗറിക്കെതിരേ നേടിയ വിജയം പോര്‍ച്ചുഗലിന് മുന്‍തൂക്കം നല്‍കും. മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി.
പോര്‍ച്ചുഗലിനായി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരമായി റൊണാള്‍ഡോ മാറി. ഹംഗറിക്കെതിരെ ഇരട്ടഗോള്‍ നേടുമ്പോൾ റൊണാള്‍ഡോയുടെ പ്രായം 36 വര്‍ഷവും 130 ദിവസവുമാണ്. റൊണാള്‍ഡോ പിന്നിലാക്കിയത് 2018ലെ റഷ്യന്‍ ലോകകപ്പില്‍ 35 വര്‍ഷവും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയ സഹതാരം പെപ്പെയെ!
യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. അഞ്ച് ടൂര്‍ണമെന്റുകളിലായി റൊണാള്‍ഡോയുടെ ഗോള്‍നേട്ടം പതിനൊന്നിലെത്തി. യുവേഫ മുന്‍ തലവന്‍ കൂടിയായ ഫ്രാന്‍സിന്റെ മുന്‍ താരം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിയത്.
1984ലെ യൂറോ കപ്പില്‍ മാത്രമായി ഒന്‍പതു ഗോളാണ് പ്ലാറ്റിനി നേടിയത്. രാജ്യാന്തര ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍നേട്ടം ഈ ഇരട്ടഗോളോടെ 106 ആയും ഉയര്‍ന്നു. എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററെന്ന നേട്ടത്തിനൊപ്പമെത്താന്‍ റൊണാള്‍ഡോയ്ക്ക് വേണ്ടത് നാലു ഗോളുകള്‍ മാത്രം.
https://www.facebook.com/Malayalivartha