എന്റെ ജീവിതം അദ്ദേഹത്തിന് നല്‍കണം, അദ്ദേഹത്തിനായി മരിക്കണം!! മെസ്സിയുമായുള്ള വൈകാരിക ബന്ധം വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനസ്
28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' ഒടുവില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറന്നിരിക്കുന്നു.
നായകൻ ലയണല്‍ മെസിക്ക് ആശ്വാസകരമായി. എന്നാല്‍ ഈ കോപ്പ അമേരിക്ക കിരീടധാരണത്തിന് അര്‍ജന്റീന പ്രധാനമായും നന്ദി പറയേണ്ടത് അവരുടെ ഗോളി എമിലിയാനോ മാര്‍ട്ടിനസിനോടാണ്. കൊളംബിയയ്‌ക്കെതിരായ സെമി ഫൈനലില്‍ ഷൂട്ട് ഔട്ടില്‍ അര്‍ജന്റീനയെ കാത്ത എമിലിയാനോയുടെ കരങ്ങള്‍ ഫൈനലില്‍ ബ്രസീലിനെയും ഒറ്റയ്ക്കു തടുത്തു നിര്‍ത്തുകയായിരുന്നു. ബ്രസീലിയന്‍ താരങ്ങളുടെ എണ്ണം പറഞ്ഞ വെടിയുണ്ടകണക്കെയുള്ള ഷോട്ടുകള്‍ എമിലിയാനോ തട്ടിയകറ്റിയത് മത്സരത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു.
ഇപ്പോഴിതാ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വിജയത്തെക്കുറിച്ചും അര്‍ജന്റീന നായകനായ ലയണല്‍ മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതികരിച്ച് ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഹീറോയായ എമിലിയാനോ മാര്‍ട്ടിനസ്. മെസ്സിക്കു വേണ്ടി താന്‍ മരിക്കാനും തയാറാണെന്നും അദ്ദേഹത്തിനായി അടുത്ത ലോക കിരീടം സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്റ്റീവ് അല്ലാത്ത ലയണല്‍ മെസ്സി ഫൈനലിനു സെഷന്‍ മാര്‍ട്ടിനസിനെ 'മോണ്‍സ്റ്റര്‍' എന്നു വിശേഷിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും മാര്‍ട്ടിനസ് പ്രതികരിച്ചു.
'അതു കണ്ടപ്പോള്‍ എനിക്ക് വാക്കുകള്‍ ഇല്ലാതായി. അദേഹത്തിന്റെ ആ വാക്കുകളും ചിത്രങ്ങളും ജീവിതത്തിന്റെ അവസാനം വരെ നില നില്‍ക്കുന്നതാണ്. അദ്ദേഹത്തെ പുണര്‍ന്നു നില്‍ക്കുന്നത് ഫ്രയിം ചെയ്തു സൂക്ഷിക്കണം. സെമി ഫൈനലിന് ശേഷവും അതു തന്നെയാണ് ഉണ്ടായത്. അദ്ദേഹം എന്നെ പുണര്‍ന്നപ്പോഴും ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴും അത് ഫൈനലില്‍ കൂടുതല്‍ കരുത്തു കാണിച്ച് എതിരാളികളെ തടയാന്‍ എനിക്കു പ്രചോദനമായി മാറുകയായിരുന്നു.
എനിക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റു ചെയ്ത് 'പ്രതിഭാസം' എന്ന് വിശേഷിപ്പിക്കുമ്പോൾ എങ്ങനെയാണ് ഫൈനലില്‍ മികച്ച പ്രകടനം നടത്താതിരിക്കാന്‍ കഴിയുക. എന്റെ ജീവിതം അദ്ദേഹത്തിന് നല്‍കണം, അദ്ദേഹത്തിനായി മരിക്കണം'- മാര്‍ട്ടിനസ് വാചാലനായി.
2011 മുതല്‍ അര്‍ജന്റീന ദേശീയ ടീമില്‍ അംഗമാണെങ്കിലും പത്തു വര്‍ഷത്തിനു ശേഷമാണ് എമിലിയാനോ മാര്‍ട്ടിനസിന് അരങ്ങേറ്റ മത്സരം കളിക്കാനായത്. ഇത്തവണ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലും ചിലിയ്‌ക്കെതിരായ ലോകകപ്പ് ടീമിലും എമിലിയാനോ ഇടം നേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു.
ചിലിയ്‌ക്കെതിരെ അര്‍തുറോ വിദാലിന്റെ തകര്‍പ്പന്‍ പെനാല്‍റ്റി സേവ് ചെയ്തതോടെയാണ് എമിലിയാനോ മാര്‍ട്ടിനസ് എന്ന ഇരുപത്തിയെട്ടുകാരന്‍ ശ്രദ്ധേയനാകുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍ വില്ലയ്ക്കുവേണ്ടിയാണ് എമിലിയാനോ മാര്‍ട്ടിനസ് ക്ലബ് ഫുട്‌ബോള്‍ കളിക്കുന്നത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലെ മുന്‍നിരക്കാരായ ആഴ്‌സണലിനുവേണ്ടി 11 വര്‍ഷത്തോളം വലകാത്ത താരമാണ് എമിലിയാനോ മാര്‍ട്ടിനസ്.
1993 ല്‍ കോപ്പ അമേരിക്ക വിജയിച്ചതിനുശേഷം ഒരു രാജ്യാന്തര ചാംപ്യന്‍ഷിപ്പ് ജയിക്കാനായില്ല എന്ന പോരായ്മ അര്‍ജന്റീന നികത്തിയതിന് നന്ദി പറയേണ്ടത് എമിലിയാനോ മാര്‍ട്ടിനസിനോടാണ്. ഇത്തവണ കോപ്പ അമേരിക്കയില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് എമിലിയാനോ മാര്‍ട്ടിനസ് പുറത്തെടുത്തത്.
https://www.facebook.com/Malayalivartha