അഭിമാനമായി സിന്ധു; ഒളിമ്പിക്‌സ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ പി വി സിന്ധുവിന് വെങ്കലം
ഒളിമ്പിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറമേകി ബാഡ്മിന്റൺ താരം പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി പി വി സിന്ധു വെങ്കല മെഡല്‍ കരസ്ഥമാക്കി. മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 21 - 13, 21 - 15
തുടര്‍ച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിലേക്കാണ് സിന്ധു മുന്നേറിയത്. റിയോയില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും സിന്ധു മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു.ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.
ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനക്കാരിയായ സിന്ധു അനായാസമാണ് ഒന്‍പതാം റാങ്കുകാരിയായ ചൈനീസ് താരത്തെ മറികടന്നത്. ഇതിനു മുന്‍പ് 2019 വേള്‍ഡ് ടൂര്‍സ് ഫൈനലില്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോഴും ജയം സിന്ധുവിനായിരുന്നു. ഇരുവരും നേര്‍ക്കുനേരെത്തിയ 16 മത്സരങ്ങളില്‍ സിന്ധുവിന്റെ പേരില്‍ ഏഴു വിജയങ്ങളായി. ഒന്‍പത് തവണ ജിയാവോയും വിജയിച്ചു.
സെമിഫൈനല്‍ തോല്‍വിയുടെ വേദന മറന്ന് തൊട്ടടുത്ത ദിവസമാണ് സിന്ധു ടോക്കിയോയില്‍ വെങ്കലം സ്വന്തമാക്കിയത്. ഇന്നലെ സെമിഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണു സിന്ധു പരാജയപ്പെട്ടത് (21 -18, 21 - 12). ലൂസേഴ്‌സ് ഫൈനലിലെ വിജയത്തോടെ തുടര്‍ച്ചയായി 2 ഒളിംപിക്‌സുകളില്‍ മെഡല്‍ എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. 2016 റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു.
സിന്ധുവിന്റെ മെഡൽ നേട്ടത്തോടെ ടോക്യോയില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്നായി. മൂന്നു മെഡലുകളും വനിതാ താരങ്ങളുടെ വകയാണെന്ന പ്രത്യേകതയുമുണ്ട്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു നേടിയ വെള്ളി മെഡലോടെയാണ് ഇന്ത്യ ടോക്കിയോയില്‍ അക്കൗണ്ട് തുറന്നത്. പിന്നാലെ ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പാക്കി. ലവ്ലിനയ്ക്ക് ഇപ്പോഴും സ്വര്‍ണ മെഡല്‍ നേടാന്‍ അവസരമുണ്ട്.
https://www.facebook.com/Malayalivartha