'ഗോപി സാര്‍ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു, സൈന ഒന്നും പറഞ്ഞില്ല'; മെഡൽനേട്ടത്തിൽ സഹതാരമായ സൈന നെഗ്‌വാള്‍ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പി വി സിന്ധു
ടോക്കിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേട്ടത്തില്‍ തന്റെ മുന്‍ പരിശീലകന്‍ പി ഗോപിചന്ദ് അഭിനന്ദിച്ച് സന്ദേശമയിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി വി സിന്ധു. എന്നാല്‍ സഹതാരമായ സൈന നെഗ്‌വാള്‍ തന്നെ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നും സിന്ധു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
'ഗോപി സാര്‍ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. അഭിനന്ദനങ്ങള്‍ എന്നു മാത്രമായിരുന്നു ഗോപി സാറുടെ സന്ദേശം. സമൂഹമാധ്യമങ്ങളില്‍ ആരൊക്കെ ആശംസ അറിയിച്ചിരുന്നുവെന്ന് ഞാന്‍ നോക്കി വരുന്നതൊള്ളൂ. സന്ദേശമയച്ചവര്‍ക്കെല്ലാം മറുപടി നല്കിക്കൊണ്ടിരിക്കുകയാണ്' സിന്ധു പറഞ്ഞു.
ഗോപിചന്ദിന് കീഴില്‍ പരിശീലനം നടത്തിയിരുന്ന സിന്ധു പരിശീലനത്തിന്റെ ഭാഗമായി മൂന്ന് മാസത്തോളം ലണ്ടനിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഗോപിചന്ദുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരിച്ചെത്തിയശേഷം ഗോപിചന്ദിന് പകരം പാര്‍ക്ക് തായ് സാംഗിന് കീഴില്‍ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സിന്ധു പരിശീലനം നടത്തിയത്.
ഒളിമ്ബിക്സിനായുള്ള ഒരുക്കങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ഗോപിചന്ദിനെ മിസ് ചെയ്യുന്നില്ലെന്നും സിന്ധു ടോക്യോയിലേക്ക് പറക്കുന്നതിന് മുമ്ബ് പറഞ്ഞിരുന്നു. എന്നാല്‍ സിന്ധുമായുള്ള ഭിന്നതയെക്കുറിച്ച് ഗോപിചന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈന നെഹ്‌വാളുമായും സിന്ധുവിന് നല്ല ബന്ധമല്ല ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഗോപിചന്ദിന് കീഴില്‍ പരിശീലനത്തിനായി സൈന എത്തിയതിനുശേഷമാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടാന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha