നാല് പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; വെങ്കലം നേടാൻ നിര്‍ണായക ശക്തിയായി മലയാളി താരം പി. ആര്‍ ശ്രീജേഷ്, ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍
നീണ്ട നാല് പതിറ്റാണ്ടായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ് മലയാളി താരം പി. ആര്‍ ശ്രീജേഷ്. ഗോള്‍പോസ്റ്റിന് മുന്നില്‍ പാറപോലെ ഉറച്ചുനിന്ന എറണാകുളം കിഴക്കമ്ബലം സ്വദേശിയായ പി ആര്‍ ശ്രീജേഷിൻറെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യക്ക് കാത്തുകാത്തിരുന്നൊരു മെഡല്‍ കൊണ്ടുവന്നത്. അക്രമിച്ചു കളിച്ച ജര്‍മന്‍ താരങ്ങള്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചെങ്കിലും ശ്രീജേഷിനെ മാത്രം കീഴ്‌പ്പെടുത്താനായില്ല.
പ്രതിരോധത്തിന് പിഴച്ചപ്പോള്‍ ഗോള്‍കീപ്പര്‍ രക്ഷക്കെത്തുന്ന കാഴ്ചയായിരുന്നു ജര്‍മനിക്കെതിരെ ലോകം സാക്ഷ്യം വഹിച്ചത്. ഇത് ആദ്യമായല്ല ശ്രീജേഷ് ഇന്ത്യയുടെ രക്ഷക്കെത്തുന്നത്. ടോകിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഈ മലയാളിയുടെ സാനിധ്യം പ്രകടമായിരുന്നു. ശ്രീജേഷിന്റെ അനുഭവ സമ്പത്തും കളി മികവും ഇന്ത്യക്ക് മുതല്‍കൂട്ടാകുന്ന കാഴ്ച. അതിന്റെ ഉത്തമ ഉദാഹരണായിരുന്നു ജര്‍മനിക്കെതിരെ അവസാന നിമിഷം ഏവരും കണ്ടത്.
ശ്രീജേഷിന്റെ സേവുകളായിരുന്നു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്ന് നിസ്സംശയം തന്നെ പറയാം. വെങ്കലത്തിനായുള്ള മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തറ പറ്റിച്ചത്. ചരിത്ര നേട്ടത്തില്‍ ടീമിനെയും ശ്രീജേഷിനെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ഇന്ത്യക്കാര്‍. ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീജേഷിന് 5 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് 5 ലക്ഷം രൂപയും നല്‍കുമെന്ന് കേരള ഹോക്കി ഫെഡഷറേഷന്‍ അറിയിച്ചു.
അതോടൊപ്പം തന്നെ 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.
https://www.facebook.com/Malayalivartha