Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആട് ജീവിതം ബന്യാമിന്‍

09 AUGUST 2016 05:11 PM IST
മലയാളി വാര്‍ത്ത

ശ്രീ ബന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന മലയാളം നോവലിന് 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 2015 ല്‍ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ഇത്. 2008 ഓഗസ്റ്റില്‍ ഗ്രീന്‍ ബുക്ക്!സ് ആണ് 'ആടുജീവിതം' ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്....
ഗള്‍ഫിലെ സുഖ സമൃദ്ധികള്‍ക്കപ്പുറം ഈ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പൊള്ളി അമരുന്ന ജീവിതങ്ങള്‍ ചിലതെങ്കിലുമുണ്ട്. അതാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. 'മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ' നോവലെന്ന് ഈ കൃതിയെ പ്രശസ്ത സാഹിത്യകാരി പി. വത്സല പുകഴ്ത്തുന്നു. തന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം.മുകുന്ദനും ഇതിനെ വിളിക്കുന്നു
പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും, തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.കേരളത്തില്‍ ഒരു മണല്‍വാരല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴില്‍ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദില്‍ വിമാനം ഇറങ്ങിയ അവര്‍ വിമാനത്താവളത്തില്‍ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്‌പോണ്‍സറാണെന്ന് (അറബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവര്‍ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു.

3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.
സ്ഥിരമായി കാണുന്ന അറബാബ് എന്ന ക്രൂരനായ യജമാനന്‍!, തന്നെപ്പോലെ തന്നെ വന്നുപെട്ടുപോയ അധികമൊന്നും മുരടനക്കാത്ത ഭീകരരൂപിയും അന്യഭാഷക്കാരനുമായ ഒരു സഹപ്രവര്‍ത്തകന്‍, ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആടുകള്‍ക്കുള്ള തീറ്റയും വെള്ളവുമായി വരുന്ന ട്രക്ക് ഡ്രൈവർ, പിന്നെ ഒരുപറ്റം ആടുകളും ഒട്ടകങ്ങളും. ഇതായിരുന്നു നജീബിന്റെ മരുഭൂമിയിലെ ലോകം.

നജീബ് വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭീകരരൂപി മരണപ്പെട്ടു. ഇതോടെ നജീബ് ശരിക്കും ഒറ്റപ്പെടുകയാണ്. പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള ഏക കണ്ണിയായ ട്രക്ക് െ്രെഡവറുമാരുമായി എന്തെങ്കിലും ആശയവിനിമയം നടത്താന്‍ അറബാബ് ഒരിക്കലും അനുവദിച്ചിരുന്നുമില്ല. അഥവാ അങ്ങനെന്തെങ്കിലും 'കടുംകൈ' ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.
ഏറെ അകലെയല്ലാത്ത മറ്റൊരു മസറയില്‍ അതേ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണാന്‍ ശ്രമിക്കുന്നത്അറബാബിനു ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ നജീബിന് മര്‍ദ്ദനം സ്ഥിരമായിരുന്നു.


വീട്, കുടുംബം, നാട്, നാട്ടുകാര്‍ എന്നൊക്കെപ്പറയുന്നത് ബാക്കിയുള്ള ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴും അള്ളാഹു തനിക്കായി ഈ ജീവിതമാണ് കനിഞ്ഞുനല്‍കിയിരിക്കുന്നതെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കഴിഞ്ഞു കൂടുന്നു നജീബ്.
നാട്ടില്‍, പുഴയില്‍ നിന്ന് മണല്‍ വാരുകയും അതേ ജലത്തില്‍ മുടങ്ങാതെ കുളിച്ച് ശുദ്ധിയാകുകയുമൊക്കെ ചെയ്തുപോന്നിരുന്ന ഒരാള്‍ക്ക് സുഖസൌഭാഗ്യങ്ങള്‍ വഴിഞ്ഞൊഴുകുന്ന അറബിനാട്ടില്‍ കാലുകുത്തിയ അന്നുമുതല്‍ മലവിസര്‍ജ്ജനം ചെയ്തതിനുശേഷം ശുദ്ധിവരുത്താന്‍ അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഗതികേട്, വിധിവൈപരീത്യം എന്നൊക്കെയുള്ള വാക്കുകള്‍ തികച്ചും അപര്യാപ്തമാണ്.
മരുഭൂമിയിലെ ആദ്യദിവസം തന്നെ, മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കുവേണ്ടി അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെയാണ് അറബാബ് എന്ന ക്രൂരന്റെ ബെല്‍റ്റുകൊണ്ടുള്ള അടിയോടുകൂടിയ പീഢനപരമ്പര തുടങ്ങുന്നത്. മുഖത്ത് തുപ്പുന്നതും, പട്ടിണിക്കിടുന്നതും, ബൂട്ടിട്ട് ചവിട്ടുന്നതും, തോക്കിന്റെ പാത്തിക്ക് അടിക്കുന്നതടക്കമുള്ള ക്രൂരതകളൊക്കെ കാലം മുന്നേറുന്നതോടെ വലിയ ബുദ്ധിമുട്ടൊന്നുമല്ലാതാകുന്നു നജീബിന്. പട്ടിണി കിടക്കുക എന്നത് അത്ര വലിയ കാര്യമായിട്ട് പറയാന്‍ തന്നെയില്ല. ഖുബ്ബൂസ് തന്നെയാണ് മൂന്ന് നേരത്തേയും ആഹാരം. അത് പച്ചവെള്ളത്തില്‍ മുക്കിക്കുതിര്‍ത്ത് തിന്നും. രാവിലെ അല്‍പ്പം ആട്ടിന്‍പാല് കുടിക്കാമെന്നുള്ളതാണ് ഒരു വലിയ കാര്യം.


വല്ലപ്പോഴുമൊരിക്കല്‍ പറ്റിപ്പോകുന്ന അപരാധങ്ങള്‍ക്കുള്ള ശിക്ഷ മൂന്ന് ദിവസം വരെ നീളുന്ന പട്ടിണിയിലാകും ചെന്നവസാനിക്കുക. വിശപ്പ് സഹിക്കാനാവാതെ ആടുകളുടെ മസറയില്‍ കടന്ന് തൊട്ടിയില്‍ അവിടവിടായി അവശേഷിക്കുന്ന ഗോതമ്പുമണികള്‍ തടുത്തുകൂട്ടി ചവച്ചിറക്കി പച്ചവെള്ളവും കുടിക്കുന്നതോടെ മനുഷ്യന്‍ ശരിക്കും ഒരു ആടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച നിസ്സഹായതയോടെയും ആര്‍ദ്രമായ മനസ്സോടെയും മാത്രമേ വായിച്ച് പോകാനാവൂ.
അള്ളാഹു കാണിച്ചുതരുന്ന രക്ഷാമാര്‍ഗ്ഗമാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട് ഒരിക്കല്‍ കഥാനായകന്‍!. ആ ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നതിനോടൊപ്പം തന്റെ ജീവനുപകരം, ഉന്നം തെറ്റിയോ അബദ്ധത്തിലോ മറ്റോ അറബാബിന്റെ തോക്കിനിരയാകുന്നത് ഒരു മുട്ടനാടാണ്. അതിന്റെ മാസം അര്‍ബാബ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതോടെ ആട്ടിറച്ചി ജീവിതത്തില്‍ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥ നജീബിനുണ്ടാകുന്നുണ്ട്. വരിയുടച്ച മുട്ടനാടുകള്‍ക്ക് വളര്‍ച്ച പെട്ടെന്നാണെന്നും അവയെ എളുപ്പംതന്നെ മാംസക്കമ്പോളത്തില്‍ എത്തിക്കാമെന്നും തിരിച്ചറിഞ്ഞ മനുഷ്യന്റെ ക്രൂരമനസ്സും, പെറ്റ് വീഴുന്ന ആട്ടിന്‍കുട്ടികള്‍ക്ക് പോലും തള്ളയാടിന്റെ അകിടില്‍ നിന്നുള്ള ചുടുപാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവന്റെ ദാക്ഷിണ്യമില്ലായ്മയൊക്കെയും നോവലിലെ കരളലിയിപ്പിക്കുന്ന ചില രംഗങ്ങള്‍ മാത്രമാണ്.
ജീവിതം അപ്രതീക്ഷിതമായി ദുരിതപൂര്‍ണ്ണമായി മാറുമ്പോഴും അള്ളാഹുവിലുള്ള അടിയുറച്ച വിശ്വാസവും, മനുഷ്യനേക്കാള്‍ ഔദാര്യവും സ്‌നേഹവുമൊക്കെ കാണിക്കുന്ന ആടുകളുമായുള്ള ജീവിതവുമാണ് നജീബിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അള്ളാഹുവിന്റെ കണക്കുപുസ്തകത്തില്‍ എവിടെയെങ്കിലും തനിക്കായി ഇങ്ങനൊരു കാലഘട്ടം എഴുതിവെച്ചിട്ടുണ്ടെങ്കില്‍, ആ പരമകാരുണികനെ സ്തുതിച്ചുകൊണ്ടുതന്നെയാണ് അയാളാ ജീവിതം മുന്നോട്ടുനീക്കുന്നത്.
മനുഷ്യനേക്കാളേറെ മൃഗങ്ങളെ മനസ്സിലാക്കാനാവുന്ന ഈ കാലയളവില്‍ മസറയിലെ ഓരോ ആടിന്റേയും ചേഷ്ടകളും ശബ്ദവുമൊക്കെ വേര്‍തിരിച്ചറിയാനും അവയുമായി സംവദിക്കാനുമൊക്കെ കഴിയുന്നുണ്ട് നജീബിന്. പോച്ചക്കാരി രമണി, അറവുറാവുത്തര്‍, മേരിമൈമുന, ഞണ്ടുരാഘവന്‍!, പരിപ്പുവിജയന്‍ എന്നിങ്ങനെ ആടുകള്‍ക്ക് ഓരോന്നിനും പേരിട്ടിരിക്കുന്നത് സ്വന്തം നാട്ടുകാരുടെ ചില സ്വഭാവവിശേഷങ്ങളുമായി താരതമ്യം ചെയ്തിട്ടാണ്. മോഹന്‍ലാല്‍ എന്നു പേരുള്ള ആടിന്റെ ചരിഞ്ഞുള്ള നടത്തം തന്നെയാണ് ആ ഇരട്ടപ്പേര് അതിന് കൊടുക്കാനുള്ള കാരണം. മോഹന്‍ലാലിന്റെ മാത്രമല്ല, ജഗതിയുടെയും, ഇ.എം.എസ്സിന്റേയും വരെ ഭാവങ്ങളോ ശബ്ദമോ നോട്ടമോ ഒക്കെയുള്ള ആടുകള്‍ ആ മസറയില്‍ നജീബ് നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.
ഗര്‍ഭിണിയായ ഭാര്യയോട് വിടപറഞ്ഞ് നാട്ടില്‍ നിന്ന് പോരുന്ന നജീബ്, തന്റെ കയ്യിലേക്ക് പെറ്റ് വീഴുന്ന ഒരു കൊച്ചുമുട്ടന് സ്വന്തം മകനിടാന്‍ തീരുമാനിച്ചുറച്ചിരുന്ന 'നബീല്‍ ' എന്ന പേരിട്ട് വിളിച്ച് അരുമയായി കൊണ്ടുനടക്കുന്നതും, അവന്‍ വളര്‍ന്ന് വരുമ്പോള്‍ വിത്തിന് ഗുണമില്ലാത്തവനാണെന്ന് കണ്ടെത്തിയ അറബാബ് അവന്റെ വരിയറുക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകുന്നതുമൊക്കെയാണ് നോവലിലെ വികാരസാന്ദ്രമായ മറ്റ് ചില രംഗങ്ങള്‍ .
ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയില്‍ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരന്‍ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാര്‍ത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേ മുതലാളിമാരില്‍ ഒരാളുടെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന പലായനത്തില്‍ ദിശനഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ഖാദരിയും നജീബും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറില്‍ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്ഹയില്‍ എത്തിച്ചു.


ബത്ഹയില്‍ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടി പോലീസില്‍ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം നജീബിന്റെ അറബി ജയിലില്‍ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും, തിരിച്ച് കൊണ്ടുപോയില്ല. കാരണം, നജീബ് അദ്ദേഹത്തിന്റെ വിസയിലുള്ള ആളായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി നല്‍കിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടില്‍ തിരിച്ചെത്തുന്നു.
നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനു വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ചുകെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിന്‍കുറിപ്പില്‍ ബന്യാമിന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍, കഥാനായകനായ നജീബ് അനുഭവിച്ച ദുരിതങ്ങളുടെ കാഠിന്യമാണ് പൊള്ളിക്കുന്ന മണല്‍ക്കാറ്റായി വായനക്കാരുടെ ഓരോരുത്തരേയും പൊതിയുന്നത്.
ഗ്രൂപ്പ് വിസയെന്നോ, ഫ്രീ വിസയെന്നോ ഒക്കെയുള്ള ഓമനപ്പേരിലുള്ള തരികിട വിസകളില്‍ നാട്ടില്‍ നിന്ന് വിമാനം കയറി അന്യനാട്ടിലെത്തുന്ന അത്രയധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഏത് പൌരനും സംഭവിക്കാവുന്ന ഒരു ദുര്‍ഗ്ഗതിയാണിത്.
പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്ന വാചകം കടമെടുത്ത് പറഞ്ഞാല്‍ ..
'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് ' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (45 minutes ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (2 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (3 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (4 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (4 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (5 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (5 hours ago)

CLOUD BURST മേഘസ്ഫോടനം  (5 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (5 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (5 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

Malayali Vartha Recommends