എല്ലാം നിരീക്ഷിച്ച് തരൂര്‍; കേസ് നിലനില്‍ക്കില്ലെന്ന പ്രതീക്ഷയില്‍ അഭിഭാഷകസംഘം; അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സാധ്യതള്‍; വിടാതെ സുബ്രഹ്മണ്യന്‍ സ്വാമി
കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉള്‍പ്പെട്ട സുനന്ദ പുഷ്‌കര്‍ ആത്മഹത്യാകേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല കോടതി പ്രത്യേക കോടതിയിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് ഇനി കേസ് പരിഗണിക്കുക. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന അതിവേഗ കോടതിയാണിത്. ഈ മാസം 28ന് കേസ് പരിഗണിക്കും.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണം ആത്മഹത്യയാണെന്ന് പറയുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അവിശ്വസനീയവും അപഹാസ്യവുമാണ് പൊലീസ് നടപടിയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
അതേസമയം ശശി തരൂരിന്റെ അഭിഭാഷകന്‍ അഡ്വ: വികാസ് പാഹ്വ കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ വ്യാഴാഴ്ച കോടതിയിലെത്തി. തരൂരിന് കോടതി ഇതുവരെയും നോട്ടീസ് അയച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഹാജരാകണ്ട സാഹചര്യം ഇല്ല. തരൂരിന് എതിരെയായ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാന്‍ ആത്മഹത്യ കുറിപ്പോ സുനന്ദയുടെ കുടുംബത്തിന്റെ മൊഴിയോ ഇല്ലാത്തത്തിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ. കുറ്റപത്രം അംഗീകരിച്ചു കോടതി വാറണ്ട് അയച്ചാല്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അന്വേഷണവുമായി സഹകരിച്ച, അന്വേഷണ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യാത്തയാള്‍ക്ക് ജാമ്യം നല്‍കുന്ന കീഴ്വഴക്കമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കുമ്പോള്‍ പ്രധാനമായും മൂന്ന് സാധ്യതകളാണ് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. തരൂരിന് എതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കാം. കുറ്റപത്രം അംഗീകരിക്കാതെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിനോട് കോടതിക്ക് ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ കുറ്റപത്രം അംഗീകരിക്കാതിരിക്കാം. കുറ്റപത്രം അംഗീകരിച്ചാല്‍ തരൂരിന് അറസ്റ്റ് വാറണ്ടോ സമന്‍സോ അയയ്ക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയോട് ആവശ്യപ്പെടും. വിവാഹം നടന്ന് എഴുവര്‍ഷത്തിനുള്ളില്‍ ഭാര്യ ആത്മഹത്യ ചെയ്താല്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് ആരോപണവിധേയനെ വിളിപ്പിക്കാനുള്ള അധികാരം ഉപയോഗിക്കണമെന്നാകും പൊലീസിന്റെ വാദം.
അതേയമയം കേസ് നടപടികള്‍ നിരീക്ഷിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്ന് കോടതിയില്‍ എത്തി. തരൂരിന് എതിരെ കൊലക്കുറ്റം തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സ്വാമി പറഞ്ഞു. സുനന്ദയുടേത് കൊലപാതകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാലയളവില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് സ്വാമിയുടെ ആരോപണം. മരണത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വാമി നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സ്വാമിയുടേത് രാഷ്ട്രീയ താല്പര്യ ഹര്‍ജിയാണെന്നായിരുന്നു കോടതിവിമര്‍ശനം. പിന്നീട് സ്വാമി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha