എണ്ണവില നൂറ് കടത്തുന്ന കൊവിഡ് കാലത്തെ എണ്ണ കമ്പനികളുടെ തീവെട്ടിക്കൊള്ള; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്ക് ഇങ്ങനെ; തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എണ്ണവിലക്ക് സംഭവിക്കുന്നത്; രാജ്യത്ത് എണ്ണവിലകുറയാത്തതിന്റെ ഉത്തവാദിത്വം ആര്‍ക്ക്?
എണ്ണകമ്പനികള്‍ കൊവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആര്‍ക്കും മനസിലാകും. അന്തരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്ക് അനുസൃതമായിയാണ് എണ്ണവിലയില്‍ മാറ്റം വരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ ഗുണം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
ഇന്ന് വീണ്ടും എണ്ണവിലയില്‍ വര്‍ധനവ് വരുത്തിരിക്കുകയാണ് എണ്ണ കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസ. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമാണ്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.79 ഡോളര്‍ ഇടിഞ്ഞ് 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചിന് ശേഷം ഇതുവരെ 12 തവണ എണ്ണവില വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇത് കേന്ദ്രസര്‍ക്കാരിന് എണ്ണവില നിയന്ത്രിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്ന് വാദത്തിന് പൂര്‍ണമായും തള്ളുന്നതാണ്.
കൊവിഡ് കാലത്തെ എണ്ണകമ്പനികള്‍ അല്ലെങ്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ ഉത്പാദന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ക്വാര്‍ട്ടറില്‍ മാത്രം അതായത് 2021 ജനുവരിനും മാര്‍ച്ചിനും ഇടയില്‍ 8,800 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ഇത് 5,188 കോടി ആയിരുന്നു. ഇക്കുറി കമ്പനിയുടെ ആകെ വളര്‍ച്ച 87 ശതമാനമാണ്.
ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ അടച്ചിട്ടപ്പോള്‍ നമ്മുടെ നാട്ടിലും സ്ഥിതി അതു തന്നെയായിരുന്നു. രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് നല്ലൊരു ശതമാനം സംസ്ഥാനങ്ങലിലും ലോക്ഡൗണോ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോ ഉണ്ട്. ഇതോടെ പൊതുഗതാഗതം ഏറെക്കുറേ നിലച്ചു, സ്വകാര്യ യാത്രകള്‍ നന്നേ കുറഞ്ഞു, വാഹന ഉപയോഗത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
പക്ഷേ, എണ്ണ കമ്പനിയുടെ വരുമാനത്തില്‍ 87 ശതമാനം വര്‍ദ്ധനവ് എന്നത് അത്ഭുതപ്പെടുത്തുന്ന നേട്ടാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വരവ്, ചെലവ് കണക്കും സാധാരണക്കാരന്റെ പോക്കറ്റിലെ ചോര്‍ച്ചയും കൂടി ചേര്‍ത്ത് വായിച്ചാല്‍ എല്ലാം പൂര്‍ണം. ഇതിനെ തീവെട്ടിക്കൊള്ള എന്നല്ലാതെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക.
എക്സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിത് തിരഞ്ഞെടുപ്പ് കാലത്താണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല.
എണ്ണവിലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്.
എണ്ണ വില കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും താല്‍പര്യമില്ല. ഇതു തന്നെയാണ് എണ്ണവിലകുറയാത്തതിന് കാരണം.
https://www.facebook.com/Malayalivartha