ഓണത്തിന് സപ്ലൈകോയിൽ റെക്കോർഡ് വിൽപന
ഓണക്കാലത്ത് അവശ്യസാധന വിൽപന കുതിച്ചപ്പോൾ സപ്ലൈകോ 100 കോടി ക്ലബ്ബിൽ. റെക്കോർഡ് വിൽപനയുമായി സപ്ലൈകോ വിപണികൾ മുന്നേറിയപ്പോൾ ഉപയോക്താക്കൾക്കു 30 കോടി രൂപയോളം സബ്സിഡിയായും ലഭിച്ചു. പത്തു ദിവസത്തെ തകർപ്പൻ വിൽപനയിലൂടെയാണു 100 കോടി രൂപയിലെത്തിയത്. കഴിഞ്ഞവർഷം ഇത് 75 കോടി രൂപയായിരുന്നു. 1289 താൽക്കാലിക വിൽപനശാലകളിലൂടെ 70 കോടി രൂപയുടെ സാധനങ്ങൾ വിറ്റു. 187 താൽക്കാലിക ഓണച്ചന്തകൾ വഴി 30 കോടി രൂപയും ലഭിച്ചു.
മലയാളികളുടെ ഇഷ്ട അരിയായ ജയയാണു (ആന്ധ്രയിലെ ബൊന്ദാലു) വിൽപനയിൽ മുന്നിൽ. ഓണത്തിന് ഒരുമാസം മുൻപുതന്നെ അരി സംഭരിച്ചു നൽകുന്നതിന് ആന്ധ്ര സിവിൽ സപ്ലൈസ് കോർപറേഷനുമായി കേരള ഭക്ഷ്യവകുപ്പ് ധാരണയിൽ എത്തിയിരുന്നു. ഇതനുസരിച്ച് 5000 ടൺ അരിയാണു ലഭിച്ചത്. അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഒരിടത്തുനിന്നു വാങ്ങുന്നതാണ് ഉപയോക്താക്കളുടെ ശീലം. മുൻവർഷങ്ങളിൽ സപ്ലൈകോ വിൽപനശാലയിൽ നിന്നു മതിയായ അളവിൽ അരി ലഭിക്കില്ല. അപ്പോൾ ഉപയോക്താക്കൾ സ്വകാര്യ വിപണയിലേക്കു പോകും.
ഉപയോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയതും വിൽപന വർധിക്കാൻ സഹായിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12നു വിൽപനശാലകളിലെ വിവരം കേന്ദ്രീകൃതമായി ശേഖരിച്ച് അതനുസരിച്ചു സാധനങ്ങൾ എത്തിച്ചതു വിൽപന വർധിക്കാൻ കാരണമായെന്ന് മാനേജിങ് ഡയറക്ടർ എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. ഓരോ വിൽപന കേന്ദ്രങ്ങളിലും അധികമുള്ളതും കുറവുള്ളതുമായ സാധനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ആവശ്യമായ സ്ഥലത്തേക്കു കൂടുതൽ ഉള്ള സ്ഥലത്തുനിന്നു സാധനങ്ങൾ എത്തിക്കുകയായിരുന്നു. അരി ലഭ്യമാക്കാനുള്ള ആന്ധ്രയുമായുള്ള കരാർ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha