ഹോട്ടലുകൾ എസി സൗകര്യം നിർത്തലാക്കുന്നു
അശാസ്ത്രീയമായ ജിഎസ്ടി ചുമത്തൽ കാരണം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ എസി സൗകര്യം നിർത്തലാക്കുന്നു. എസി ഹോട്ടലുകൾ നൽകേണ്ട 18% നികുതിതന്നെ അവയോടു ചേർന്നു പ്രവർത്തിക്കുന്ന നോൺ എസി ഹോട്ടലുകളിലും പാഴ്സൽ കൗണ്ടറുകളിലും ഇൗടാക്കണമെന്ന കേന്ദ്ര നിലപാടാണ് എസി നിർത്തലാക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. തലസ്ഥാനത്തെ അറിയപ്പെടുന്ന രണ്ടു ഹോട്ടലുകൾ എസി ഉപേക്ഷിച്ചു. മറ്റു പല ഹോട്ടലുകാരും ഇൗ വഴിക്കു നീങ്ങുകയാണ്.
ഹോട്ടലുകളിൽനിന്നു ജിഎസ്ടി ഇൗടാക്കുന്നതു മൂന്നു തരത്തിലാണ്. 25 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്കു ജിഎസ്ടി ബാധകമല്ല. അതിനു മുകളിൽ 75 ലക്ഷം വരെ വിറ്റുവരവുള്ളവർക്ക് 5% ആണു ജിഎസ്ടി. 75 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള ഹോട്ടലുകളിൽ എസി സൗകര്യമുണ്ടെങ്കിൽ 18%, എസി ഇല്ലെങ്കിൽ 12% നിരക്കിലും നികുതി അടയ്ക്കണം. എന്നാൽ, നോൺ എസി റസ്റ്ററന്റുകൾക്കുള്ളിൽ എസി ഘടിപ്പിച്ച മുറിയോ ഹാളോ ക്യാബിനോ ഉണ്ടെങ്കിൽ എസി ഇല്ലാത്ത മുറിയിലെ വിൽപനയ്ക്കു കൂടി 18% നികുതി അടയ്ക്കണമെന്നാണു കേന്ദ്ര നിലപാട്. പാഴ്സൽ കൗണ്ടറിനും ഇതു ബാധകമാണ്.
സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവർ നോൺ എസി റസ്റ്ററന്റുകളിലെ വൻ വിലക്കയറ്റം കണ്ട് അമ്പരക്കുകയാണ്. മിക്ക ഹോട്ടലുകൾക്കും സ്ഥിരം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. നോൺ എസി റസ്റ്ററന്റുകളിൽ 12 ശതമാനവും എസി സൗകര്യമുള്ളവയോടു ചേർന്നുള്ള നോൺ എസി റസ്റ്ററന്റുകളിൽ 18 ശതമാനവും ഇൗടാക്കുന്നതിനെച്ചൊല്ലി ഉപഭോക്താക്കളുമായുള്ള തർക്കവും പതിവായി. എസിയിലും നോൺ എസിയിലും ഒരേ നികുതി ആയതോടെ സകലരും എസി മുറി തിരഞ്ഞെടുക്കുന്നതാണു വ്യാപാരികളുടെ മറ്റൊരു തലവേദന. ഇതെല്ലാം ചൂണ്ടിക്കാട്ടി മന്ത്രി തോമസ് ഐസക്കിനു വ്യാപാരികൾ കത്തു നൽകിയിരുന്നു. ജിഎസ്ടി കൗൺസിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും തീരുമാനം ആയിട്ടുമില്ല.
https://www.facebook.com/Malayalivartha