ബുള്ളറ്റ് ഇന്ത്യക്ക് തുടക്കം
ട്രെയിന്‍ ഗതാഗതരംഗത്ത് പുതിയ വിപ്ലവത്തിനു വഴിയൊരുക്കുന്ന ബുള്ളറ്റ് ട്രെയിന്‍ 2022ല്‍ ഇന്ത്യയില്‍ കുതിച്ചുതുടങ്ങും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയിലൂടെ ട്രെയിന്‍ യാത്രയ്ക്കു പുതുയുഗ സുരക്ഷയും ഒരുക്കുന്ന ജപ്പാന്റെ ഷിന്‍കാന്‍സെന്‍ മോഡലിന്റെ വേഗവും കഴിവും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആഗോളതലത്തില്‍ ഒന്നാമതെത്താനുള്ള പാതയൊരുക്കും.
മൊത്തം 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ 81 ശതമാനവും ജപ്പാന്റെ വിഹിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 0.1 ശതമാനം പലിശയ്ക്ക് 88,000 കോടി രൂപയാണ് ജപ്പാന് ഇന്ത്യക്കു വായ്പ നല്‍കുന്നത്. 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചു തീര്‍ക്കാനുള്ള ഈ വായ്പാപദ്ധതിക്ക് 15 വര്‍ഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതിയെന്ന ഉടന്പടിയുമുണ്ട്.
മേക്ക് ഇന്‍ ഇന്ത്യ, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയവയും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലുണ്ട്. നിക്ഷേപിക്കുന്ന തുക മുഴുവനും ഇന്ത്യയില്‍ത്തന്നെ ചെലവാക്കാന്‍ ഉദ്ദേശിച്ചാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ബുള്ളറ്റ് റെയില്‍ പദ്ധതിയുടെ ഭാഗമാകുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണം മുഴുവനും ഇന്ത്യയില്‍ത്തന്നെ നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ 20,000 തൊഴിലവസരങ്ങള്‍ നിര്‍മാണമേഖലയില്‍ സൃഷ്ടിക്കപ്പെടും. കൂടാതെ 450 നേരിട്ടുള്ള നിയമനങ്ങളുമുണ്ടാകുമെന്നാണു പ്രതീക്ഷ.
ഷിന്കാന്സെന്നിലൂടെ സുരക്ഷാ സാങ്കേതികവിദ്യയിലും ഇന്ത്യ മുന്നിലാകും. സുരക്ഷയുടെ കാര്യത്തില്‍ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ കഴിവു തെളിയിച്ചതാണ്. കൂടാതെ അപകടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും അതു തരണം ചെയ്യാനുമുള്ള സാങ്കേതികവിദ്യകൂടി നടപ്പിലാകുന്നതോടെ സുരക്ഷ കൂടുതല്‍ മികച്ചതാകും.
15 രാജ്യങ്ങളില്‍ അതിവേഗ റെയില്‍വേ സംവിധാനം ഇപ്പോഴുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന ട്രെയിനുകളാണ് ഈ രാജ്യങ്ങളിലുള്ളത്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും പ്രതീക്ഷയോടെ കടക്കാനൊരുങ്ങുന്നത്.
നിര്‍മാണം 2023 അവസാനം പൂര്‍ത്തിയാകുമെന്നാണ് ഒൗദ്യോഗിക പ്രഖ്യാപനമെങ്കിലും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കണമെന്നാണ് ജപ്പാനും ഇന്ത്യയും ആലോചിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം തിരിച്ചുവരവിന്റെ പടവുകള്‍ കയറിയ ജപ്പാന്റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ഷിന്‍കാന്‍സെന്‍. 1959ല്‍ എന്‍ജിനിയര്‍ ഹിഡിയോ ഷിമയുടെ നേതൃത്വത്തില്‍ നിര്‍മിച്ചതാണിത്. വളവുകള്‍ കുറച്ച് അതിവേഗം കുതിക്കുന്ന ട്രെയിനിന് ചെലവു കുറയണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അതുണ്ടായില്ല. അതോടെ ഷിമയെ പുറത്താക്കി. പിന്നീട് നിര്‍മാണത്തില്‍ ഷിമയ്ക്ക് പങ്കില്ലെങ്കിലും ഷിന്കാന്സെന്നിന്റെ പിതാവ് എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.
സുരക്ഷാകാര്യത്തില്‍ അതിവേഗം മുന്നില്‍. അതാണ് ഷിന്കാന്സെന്നിന്റെ പ്രത്യേകത. ഒാരോ മൂന്നു മിനിറ്റിലും 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തുന്നു. കൃത്യനിഷ്ഠയും സുരക്ഷയും കാര്യക്ഷമമായി നടപ്പിലാക്കുന്ന ജാപ്പനീസ് റെയില്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സര്‍വീസുകള്‍ മുഴുവന്‍. 53 വര്‍ഷത്തെ പാരന്പര്യമുള്ള ഷിന്കാന്സെന്നിന് ഇതുവരെ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന റിക്കാര്‍ഡുമുണ്ട്.
https://www.facebook.com/Malayalivartha