പൊതുമേഖല ബാങ്കുകളിൽ ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം ഇനി ഇല്ല...പതിനായിരക്കണക്കിന് തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിക്കും..... ബാങ്ക് ക്ലറിക്കല്‍ തസ്തികയില്‍ ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ഒഴിവുകളിലേക്ക് അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു...
പൊതുമേഖല ബാങ്കുകൾ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു. എസ്.ബി.ഐ ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം നിർത്തി വെച്ചിരുന്നു.. ഇതിനു പിന്നാലെയാണ് പൊതുമേഖല ബാങ്കുകളും ക്ലറിക്കൽ പോസ്റ്റുകൾ നിർത്തലാക്കാൻ ഒരുങ്ങുന്നത്. സ്ഥിരനിയമനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹക്കുന്ന പതിനായിരക്കണക്കിന് തൊഴിലന്വേഷകരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ക്ലറിക്കല്‍ തസ്തികകളിലേക്ക് 15,000 രൂപ സ്റ്റൈപന്‍റിന് അപ്രന്‍റിസുകളെ നിയമിക്കാന്‍ ആണ് എസ്.ബി.ഐയുടെ തീരുമാനം .
ഇതിനെതിരെ ഉദ്യോഗാര്‍ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റു ബാങ്കുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ അപ്രന്‍റിസ് നിയമന നടപടികളിലേക്ക് നീങ്ങാനാണ് മറ്റു പൊതു മേഖല ബാങ്കുകളുടെയും തീരുമാനം. ഇതുമൂലം തൊഴില്‍ ചൂഷണത്തിനു പുറമേ ബാങ്കിംഗ് മേഖലയില്‍ വ്യാപകമായി തൊഴില്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ബാങ്ക് ജീവനക്കാരുടെ സംഘനടകള്‍ നല്‍കുന്നു.
താത്കാലിക ജീവനക്കാരെ നിര്‍ണായക തസ്തികകളില്‍ നിയമിക്കുന്നത് ബാങ്കിംഗ് സുരക്ഷയെ പോലും ബാധിക്കുമെന്ന ആശങ്ക മാനിക്കാതെയാണ് അപ്രന്‍റിസ് നിയമനത്തിനായി ബാങ്കുകൾ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ വൻ തോതിൽ പ്രവര്‍ത്തനലാഭമുണ്ടാക്കാമെന്ന കണക്ക് കൂട്ടലുകളാണ് ബാങ്കുകള്‍ക്ക് ഉള്ളത്.
അപ്രന്‍റിസുകളെ വ്യാപകമായി നിയമിക്കാനുള്ള തീരുമാനം ബാങ്കിംഗ് രംഗത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനെ സമീപിച്ചു.
https://www.facebook.com/Malayalivartha