യു എ ഇ യിൽ പാർട് ടൈം തൊഴിൽ കരാർ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി
കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന 'പാർട് ടൈം തൊഴിൽ കരാർ' യു എ ഇ നടപ്പിലാക്കാൻ ഒരുങ്ങുന്നു. മനുഷ്യ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം ആണ് ഇത്തരത്തിൽ ഒരു തൊഴിൽ കരാർ കൊണ്ടുവരുന്നത്. ഇത് നടപ്പിൽ വരുന്നത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതായത് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാനുള്ള അല്ലെങ്കിൽ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. വിദേശികൾക്കും സ്വദേശികൾക്കും ഈ കരാർ ഒരുപോലെ പ്രയോജപ്പെടും എന്ന് തൊഴിൽ മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി പറഞ്ഞു.
തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമായിരിക്കും പുതിയ തൊഴിൽ കരാർ എന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ തൊഴിലാളികളുടെ കടന്നു കയറ്റം ഒരു പരിധി വരെ കുറക്കാനും ഇത് സഹായകമാകും. കൂടാതെ തൊഴിലാളികൾക്ക് നിലവിലുള്ള തൊഴിൽ ഉടമയുടെ അനുവാദം കൂടാതെ തന്നെ മറ്റു തൊഴിലിടങ്ങളിൽ വ്യവസ്ഥകളോടെ ജോലിചെയ്യാൻ കഴിയും എന്നത് ഇതിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്.
എന്നാൽ പുതിയ കരാർ നടപ്പിലാക്കുക വഴി എട്ടുമണിക്കൂർ തൊഴിൽ സമയത്തിൽ കുറവു വരുത്തണമെന്നു വ്യവസ്ഥയുണ്ട്. സ്വദേശികളായ തൊഴിലാളികൾക്കു കൂടുതൽ തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യാൻ കഴിയുക വഴി അവരുടെ വരുമാനത്തിലും ഗണ്യമായ വർദ്ധനവ് വരുത്താൻ കഴിയും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളിടത്തും , അക്കാദമിക് മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്കുമാണ് തുടക്കത്തിൽ ഈ പെർമിറ്റ് അനുവദിക്കുന്നത്. സർവകലാശാല ബിരുദമോ, പ്ലസ് ടു വും സാങ്കേതിക വിദ്യാഭ്യാസവുമൊ ഉള്ളവർക്കു പെർമിറ്റ് അനുവദനീയമാണ്. പാർട് ടൈം തൊഴിൽ പെർമിറ്റ് ലഭിക്കാൻ 150 മുതൽ 2000 ദിർഹം വരെ മന്ത്രാലയം ഈടാക്കും. സമാന സ്വഭാവമുള്ള തൊഴിൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നതിന് തൊഴിലുടമ തടസ്സം നിൽക്കരുത് എന്നും കരാറിൽ വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha