എഐസിടിഇയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോഴ്സുകളുടെ പരീക്ഷകളെല്ലാം തുറന്ന പുസ്തകത്തിന്റെ സഹായത്തോടെ ആക്കാൻ നിർദ്ദേശം
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാമെന്ന് (ഓപ്പണ്‍ ബുക്ക് എക്സാം) പുതിയ കമ്മറ്റിയുടെ നിര്‍ദേശം. മന:പാഠം പഠിക്കല്‍ നിരുത്സാഹപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ അപഗ്രഥന ശേഷിയെ പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദേശം വെച്ചിരിക്കുന്നത്. ഓപ്പണ്‍ ബുക്ക് എക്സാം നാലംഗ സമിതിയാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി രൂപവത്കരിച്ചത്. പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷനില്‍ അംഗീകാരത്തിനായി സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ എഐസിടിഇയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോഴ്സുകളുടെ പരീക്ഷകളെല്ലാം തുറന്ന പുസ്തകത്തിന്റെ സഹായത്തോടെയായിരിക്കും നടപ്പിലാക്കുക.
അങ്ങനെവന്നാൽ ഇനി എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പരീക്ഷകളില്‍ സംശയങ്ങള്‍ നോക്കാനും കുറിച്ചെടുക്കാനും മറ്റുമായി ടെക്സ്റ്റ്ബുക്കും മറ്റ് സാധന സാമഗ്രികളും പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോവാന്‍ കഴിയും.
കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നതിന് പകരം അപഗ്രഥിക്കുന്നതിന് പ്രാധാന്യം നല്‍കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. വിദഗ്ധരെല്ലാം ഇത്തരമൊരു നിര്‍ദേശത്തെ സ്വാഗതം ചെയ്തെങ്കിലും വളരെ ശ്രദ്ധയോടെ മാത്രമേ ഇത് നടപ്പിലാക്കാന്‍ പാടുള്ളൂ എന്നാണ് അഭിപ്രായപ്പെട്ടത്. പരീക്ഷാ പരിഷ്‌കാരങ്ങള്‍ ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ പറ്റില്ലെന്നും അതോടൊപ്പം അധ്യാപന രീതികളിലും പരിഷ്‌കാരങ്ങളുണ്ടാവേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം
https://www.facebook.com/Malayalivartha