സംവിധായകനെ ഒഴിവാക്കിയ വിവരം ഫ്ലവേഴ്സ് ചാനൽ രേഖാമൂലം അറിയിച്ചാലേ വീണ്ടും പരിപാടിയുടെ ഭാഗമാകുകയുള്ളു എന്ന നിലപാടിൽ ഉറച്ച് നിഷ സാരംഗ് ; മൗനം പാലിച്ച് ചാനൽ അധികൃതർ
സംവിധായകന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞതിന് ഉപ്പുംമുളകും എന്ന ജനപ്രിയ പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട നടി നിഷ സാരംഗിന് പിന്തുണയുമായി നിരവധിപേർ രംഗത്ത്. എഎംഎംഎ, വിമന്‍ ഇന്‍ സിനിമാ കളക്ടീവ് തുടങ്ങിയ സംഘടനകളും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നിഷയെ സീരിയലില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്ളവേഴ്സ് ചാനല്‍ രംഗത്തെത്തി. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും നിഷ തന്നെ നീലുവായി തുടരുമെന്നുമാണ് ഫ്ളവേഴ്സിന്‍റെ വിശദീകരണം. എന്നാല്‍ സംവിധായകനെ മാറ്റാതെ തുടർന്നും സീരിയലിൽ അഭിനയിക്കാനില്ലെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ്നിഷ.
ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടർന്ന് നടി മാലാ പാര്‍വ്വതി സമൂഹമാധ്യത്തിലൂടെ നിഷയ്ക്ക് പിന്തുണയുമായി ആദ്യം എത്തി പിന്നാലെ എഎംഎംഎ ഇടപെട്ട് നിഷയ്ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്നും അതിനാല്‍ ഡബ്ല്യുസിസി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നതോടെ നിഷയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും മുന്നോട്ട് വന്നു. കൂടാതെ ഉപ്പും മുളകും സീരിയലിന്‍റെ കടുത്ത ആരാധകനായ മമ്മൂട്ടിയും നിഷയ്ക്ക് പിന്തുണയുമായി എത്തി. എഎംഎംഎ വിഷയത്തില്‍ ഇടപെടുമെന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും മമ്മൂട്ടി നടിയെ നേരിട്ട് വിളിച്ച് അറിയിച്ചു.
പ്രതിഷേധം കനത്തതോടെ നടിക്കൊപ്പമാണെന്നും മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച രീതിയിലുള്ള ഒരു പ്രശ്നങ്ങളും ഇല്ലെന്ന് അറിയിച്ച് ഫ്ലവേഴ്സ് ചാനല്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം ഉണ്ടാകും. എന്നാല്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ അഭിനയിക്കില്ലെന്ന് നിഷ സാരംഗ് വ്യക്തമാക്കി.ഫ്ലവേഴ്സ് ചാനൽ രേഖാമൂലം സംവിധായകനെ ഒഴിവാക്കിയ വിവരം അറിയിച്ചാലേ വീണ്ടും പരിപാടിയുടെ ഭാഗമാകൂ എന്ന് നിഷ സാരംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha