പാർവതിയും പത്മപ്രിയയും ലാലേട്ടനു മുന്നിൽ സുല്ലിട്ടു; കൊച്ചിയിലും തലസ്ഥാനത്തും നിറഞ്ഞു തുളുമ്പിയത് ലാലിസം
അമ്മയിലെ അംഗങ്ങൾ ഇനി ഒരമ്മ പെറ്റ മക്കൾ. പിൻവാതിലിലൂടെ അകത്ത് കയറിയ ദിലീപ് മുൻവാതിലിലൂടെ ഔട്ടായി. സിനിമയിലെ വിമൺ കളക്ടീവ് ഇനി ഓർമ്മ മാത്രം. രേവതിയും പത്മപ്രിയയും പാർവതിയും ഇനി ലാലേട്ടന്റെ കുഞ്ഞനിയത്തിമാർ. യഥാർത്ഥത്തിൽ അമ്മയുടെ യോഗത്തിനും സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിനുമെത്തിയ ലാലേട്ടൻ ഒന്നൊഴിയാതെ എല്ലാവരെയും അദ്ദേഹത്തിന്റെ പോക്കറ്റിലാക്കിയെന്നതാണ് യാഥാർത്ഥ്യം.
ദിലീപിനെ പ്രീണിപ്പിക്കാനുള്ള അമ്മയിലുള്ള ചിലരുടെ നീക്കത്തെ പിന്തുണക്കാതിരിക്കാൻ ഇത്തവണ മോഹൻലാൽ ആദ്യം മുതൽ ശ്രദ്ധിച്ചു. ദിലീപിനെ പിന്തുണച്ചില്ലെങ്കിലും അങ്ങനെയൊരു അഭിപ്രായം വരുന്നത് പോലും അപകടമാണെന്ന് ലാൽ മനസിലാക്കി. നീരാളി ബോസ്കോഫീസിൽ ഹിറ്റാകാതെ പോയതോടെ കേരളത്തിലെ കുടുംബങ്ങൾ തന്നോടൊപ്പമില്ലെന്ന് ലാൽ തിരിച്ചറിഞ്ഞു. ദിലീപ് ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ കേരളത്തിന്റെ പൊതു മനസ് ആ നടനൊപ്പമില്ലെന്ന് ലാൽ തിരിച്ചറിഞ്ഞു.
ചർച്ചക്ക് എത്തുന്നതിന് മുമ്പുതന്നെ ടീം ലീഡറായ പാർവതിയുമായി മോഹൻലാലിന്റെ വിശ്വസ്തൻ സംസാരിച്ചു. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ പറഞ്ഞു തീർക്കാമെന്നും ഒരിക്കലും യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ടിക്കരുതെന്നും വിശ്വസ്തൻ പറഞ്ഞു.
അങ്ങനെയാണ് അമ്മയിലെ വനിതാ അംഗങ്ങൾ പറഞ്ഞതെല്ലാം സത്യവും വാസ്തവവുമാണെന്ന് മോഹൻലാൽ പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനമെന്നും ലാൽ പറഞ്ഞു. ചർച്ച തുടരുമെന്നാണ് ലാൽ പറഞ്ഞത്. വനിതാ അംഗങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ജനറൽ ബോഡി വിളിച്ചുകൂട്ടാനും മോഹൻലാൽ തീരുമാനിച്ചു.
ഇടഞ്ഞ് നിൽക്കുന്ന ജോയ് മാത്യുവിനെ പിന്തുണയ്ക്കാനും ലാൽ മറന്നില്ല. ഇപ്പോഴുണ്ടായ തർക്കങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാർ അമ്മയുടെ ഭരണഘടന പരിഷ്ക്കരിക്കാനും തീരുമാനിച്ചു. ഇതിൽ ജോയ് മാത്യുവിനെ ഉൾപ്പെടുത്തി. രഹസ്യ വോട്ടെടുപ്പിലൂടെ അടുത്ത കാലത്ത് എടുത്ത തീരുമാനങ്ങൾ റിവ്യൂ ചെയ്യാനുള്ള തീരുമാനവും ലാലിന്റെതായിരുന്നു.
രഹസ്യ ബാലറ്റ് നിലവിൽ വരുമ്പോൾ തീരുമാനം താൻ മാത്രം എടുത്തു എന്ന ആരോപണം ഒഴിവാക്കാനാവും. വിമൻ കളക്റ്റീവിലെ അംഗങ്ങളെ കൊണ്ടു തന്നെ തങ്ങൾ അമ്മയിലെ അംഗങ്ങളാണെന്ന് പറയിക്കാൻ മോഹൻലാലിന് കഴിഞ്ഞതും നേട്ടമായി തീർന്നു. അങ്ങനെ വിമൻ കളക്റ്റീവിനെ നിഷ്പ്രഭമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
അമ്മയിലെ ലാലേട്ടന്റെ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നാണ് പറയുന്നത്. തന്റെ താത്പര്യങ്ങൾക്ക് സിനിമയിൽ ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അമ്മ തന്റെ സംഘടനയല്ല. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ അമ്മയുടെ പ്രസിഡന്റായത്. അത്തരമൊരു തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ താൻ തയ്യാറാണ്. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ വരെ താൻ തയ്യാറാണെന്ന് മോഹൻലാൽ യോഗത്തിൽ പറഞ്ഞു.
ഒരു സൂപ്പർ ഹിറ്റ് സിനിമയെ വെല്ലുന്ന മട്ടിലായിരുന്നു ലാലേട്ടന്റെ യോഗത്തിലെ പ്രകടനം. ഉടക്കി നിന്നവർ പോലും ഒടുവിൽ അദ്ദേഹത്തെ നോക്കി കൈയടിച്ചു എന്നാണ് റിപ്പോർട്ട്. പാർവതി അടക്കമുള്ള താരങ്ങൾ മോഹൻലാലിനോട് സംഭവിച്ച കാര്യങ്ങളിൽ ക്ഷമ ചോദിച്ചതായും കേൾക്കുന്നു. ജഗദീഷിന്റെ പൂർണ പിന്തുണ ലാലിനുണ്ടായിരുന്നു. ജഗദീഷാണ് ലാലിനെ യോഗത്തിൽ നയിച്ചത്. ഇടവേള ബാബുവിനെയും ഗണേഷിനെയും പോലുള്ളവരെ യോഗത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞതും മോഹൻലാലിന് വിജയമായി. ഇടവേള ബാബു അമ്മയിൽ നിന്നു തന്നെ ഔട്ടാകുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ യോഗത്തിൽ ഇടവേള തന്നെ ചതിച്ചുവെന്ന തോന്നൽ മോഹൻലാലിനുണ്ടായി എന്നാണ് ലഭിക്കുന്ന സൂചനകൾ.
ഒടുവിൽ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലും പറയേണ്ട കാര്യങ്ങൾ മോഹൻലാൽ തുറന്നു പറഞ്ഞു. ഏതെങ്കിലും ചടങ്ങിൽ തനിക്ക് വരണമെങ്കിൽ അതിന് ആരുടെയും അനുവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha